ഹോക്കി കളിക്കാരിയിൽ നിന്ന് ഫാഷൻ ഡിസൈനറിലേക്ക്
നമ്രത ജോഷിപുര… ഇന്ത്യൻ ഫാഷൻ ലോകത്തിൽ ഈ പേരുകാരിയെ അറിയാത്തവരുണ്ടാകില്ല. എന്നാൽ ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് മാത്രമല്ല കായികരംഗത്തും പ്രശസ്തമാണ് ഈ പേര്. പ്രശസ്ത ഹോക്കി കളിക്കാരിയായ നമ്രതയുടെ വസ്ത്ര ഡിസൈനിങ്ങ് രംഗത്തേക്കുള്ള വരവും സാന്നിധ്യവുമൊക്കെ ഏതൊരാൾക്കും പ്രചോദനമാണ്.
ഏതൊരു സ്ത്രീയ്ക്കും അവരുടെ ബാഹ്യസൗന്ദര്യത്തെ പൂർണതയിലെത്തിക്കുന്നതിന് നമ്രതയുടെ വസ്ത്രങ്ങൾ അവസരമൊരുക്കുന്നുണ്ട്. ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനാകുന്നുവെന്നതു നമ്രതയുടെ മാത്രം പ്രത്യേകതയാണ്. ആധുനിക ശൈലിയിലും പാരമ്പര്യശൈലിയിലും വസ്ത്രങ്ങൾക്ക് രൂപം നൽകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ എക്കാലവും വസ്ത്രഡിസൈനുകൾക്ക് ആധുനികഭാവം നൽകാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. കൂടുതൽ പ്രാധാന്യം നൽകുന്നതും മോഡേൺ കാഴ്ചപ്പാടുകൾക്കാണെന്നതും ശ്രദ്ധേയം.

പ്രകൃതിയുടെ സ്വാധീനം
ഏതൊരു ഫാഷൻ ഡിസൈനറുടെയും പുതിയൊരു സൃഷ്ടിയുടെ ഒരുക്കത്തിന് വ്യക്തിഗത ശൈലികൾ മാത്രമല്ല അവർക്ക് ചുറ്റുമുള്ള ലോകവും സ്വാധീനിക്കുന്നുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളും യാത്രകളും പ്രകൃതിയും എല്ലാം ആഴത്തിൽ സ്വാധീനിക്കും. അങ്ങനെ തനിക്ക് ചുറ്റുമുള്ളതൊക്കെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് നമ്രത പറയുന്നത്. ഓരോ രാജ്യത്തും ഓരോ നാട്ടിലും നിന്നു ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും വ്യത്യസ്തമാണ്. ന്യൂഡൽഹിയിലോ ന്യൂയോർക്കിലോ കാണുന്ന കാഴ്ചകളൊന്നും അല്ല മറ്റൊരിടത്ത് നിന്ന് ലഭിക്കുന്നത്. ഹിമാലയത്തിലൂടെയുള്ള സഞ്ചാരം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് നമ്രത പറയുന്നത്.
ഡിസൈനിങ്ങിനോടുള്ള ഇഷ്‌ടം കൊണ്ടുമാത്രമാണ് നമ്രത ജോഷിപുര ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പഠിക്കുന്നത്. അത്രയേറെ കലയോട് ഇവർക്ക് ആവേശമായിരുന്നു. അല്ലെങ്കിൽ ബി കോം ഓണേഴ്സ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പഠിക്കാൻ പോകുമായിരുന്നില്ലല്ലോ. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നാണ് ഡിസൈനിങ്ങ് പഠിക്കുന്നത്. എന്നാൽ ആദ്യശ്രമത്തിൽ നിഫ്റ്റിൽ പ്രവേശനം ലഭിച്ചില്ല. തോൽക്കാൻ തയ്യാറല്ലാത്തൊരു മനസുണ്ടായിരുന്ന നമ്രത വീണ്ടും നിഫ്റ്റിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു. രാജേഷ് പ്രതാപ്, മനീഷ് അറോറ, പായൽ പ്രതാപ് തുടങ്ങിയ പ്രമുഖ ഡിസൈനർമാർ നമ്രതയുടെ കൂടെ നിഫ്റ്റിൽ പഠിച്ചവരാണ്. പിന്നീട് സീനിയർ ഡിസൈനർമാരിലൊരാളായ സുനീത് വർമ്മയ്ക്കൊപ്പം രണ്ടു വർഷം പ്രവർത്തിച്ചതിനു ശേഷമാണ് സ്വന്തമായ ലോകത്തിലേക്ക് ഇവരെത്തുന്നത്. ആധുനികതയും പൗരാണികതയും സമ്മേളിക്കുന്ന ഡിസൈനുകൾക്ക് ജീവൻ നൽകിയിട്ടുള്ള നമ്രത 1996-ലാണ് നമ്രത ജോഷിപുര എന്ന പേരിൽ സ്വന്തം ലേബൽ ആരംഭിക്കുന്നത്. ന്യൂയോർക്കിൽ സജീവമായി നിൽക്കുന്നതിനിടയിലാണ് 2004 ൽ സബ്യസാചി മുഖർജിക്കൊപ്പം ഒരു ഷോയിലൂടെ ഇന്ത്യൻ ഫാഷൻ രംഗത്തേക്ക് മടങ്ങിയെത്തുന്നത്.

ട്രക്കിങ്ങിനോടും കമ്പം
സ്കൂളിൽ പഠിക്കുമ്പോൾ ഡൽഹി ഹോക്കി ടീമിന്റെ ഭാഗമായിരുന്നു നമ്രത. അക്കാലത്ത് തന്നെ എപ്പോഴും ഊർജസ്വലയായ പെൺകുട്ടിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. വിവാഹ ശേഷം ന്യൂയോർക്കിലേക്ക് ജീവിതം പറിച്ചുനട്ടു. പിന്നീട് മകൾ ജനിച്ചതിനു ശേഷമാണ് ജീവിതം അപ്പാടെ മാറുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിൽ പിന്നെ ജീവിതം ന്യൂയോർക്കിലേതു പോലെയായിരുന്നില്ല. അതേക്കുറിച്ച് നമ്രത സങ്കടപ്പെട്ടിട്ടുമുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് മകളുമായി പാർക്കുകളിലും മറ്റും പോകുന്നത്. ആ യാത്രകളാണ് ജീവിതശൈലിയിൽ മാറ്റം വരണമെന്ന ചിന്ത നമ്രതയിലുണ്ടാക്കുന്നത്. പിന്നീട് നടക്കാൻ പോയി തുടങ്ങി. നടത്തം പിന്നീട് ഓട്ടമായി. പഴയ കായികതാരമല്ലേ, ഓട്ടത്തിലൂടെ മറ്റൊരു ലോകത്തിലേക്കാണ് അവരെത്തുന്നത്. ഹോക്കി കളിക്കാരിയെന്നും ഫാഷൻ ഡിസൈനറെന്നും വിളിച്ചവർ പിന്നീട് മാരത്തൺ ഓട്ടക്കാരിയെന്നാണ് നമ്രതയെ വിളിക്കുന്നത്. ചിക്കാഗോ മാരത്തണിലും ബോസ്റ്റൺ മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. ട്രക്കിങ്ങും നമ്രതയുടെ ഇഷ്ടങ്ങളിലുണ്ട്. കിളിമഞ്ചാരോ പോലുള്ള പർവതങ്ങളിലും ഇവർ ട്രക്കിങ്ങ് നടത്തിയിട്ടുണ്ട്.

പിന്തുണയോടെ കുടുംബം
റെഡ് കാർപ്പെറ്റുകളിൽ മാത്രമല്ല ബോളിവുഡ് അഭിനേതാക്കൾക്കിടയിലും നമ്രതയും അവരുടെ ഡിസൈനിങ്ങുകളും ഏറെ പ്രശസ്തമാണ്. ദി ക്രസന്റ് (ഡൽഹി), ഡി 7 (മുംബൈ) എന്നിവിടങ്ങളിൽ നമ്രതയുടെ ബ്രാൻഡിലുള്ള വസ്ത്രങ്ങൾ ലഭ്യമാണ്. കൂടാതെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിലർമാരായ ഇവോലൂസിയൻ (ചെന്നൈ, ബാംഗ്ലൂർ), എലാഹെ (ഹൈദരാബാദ്), ആസ (മുംബൈ), ഹോട്ട് പിങ്ക് (ജയ്പൂർ), വൈറ്റ് (ഡൽഹി) എന്നിവയിലൂടെയും ഇവർ വസ്ത്രങ്ങൾ ആവശ്യക്കാരിലേക്കെത്തിക്കുന്നു. സെറേലിയ ഡ്രാപ്പ് ഡ്രസ്, സെറേലിയ അസിമിട്രിക് ഓവർലാപ്പ് ജംപ് സൂട്ട്, നിഗെല്ല കോളർ ജംപ് സൂട്ട്, സ്റ്റൈലിഷ് ടോപ്പുകൾ, പലതരത്തിലുള്ള സാരികൾ തുടങ്ങി വിവാഹങ്ങൾക്കും പാർട്ടികൾക്കും ഫാഷൻ ഷോയ്ക്കുമെല്ലാം ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ ഇവിടുണ്ട്. ബിസിനസിലും ജീവിതം എല്ലാത്തിനും നമ്രതയ്ക്ക് കൂട്ടായി അവരുടെ ഭർത്താവ് വിവേക് കൂടെയുണ്ട്. അനന്യയാണ് മകൾ. കുടുംബമാണ് തന്റെ വലിയ പിന്തുണയെന്നു നമ്രത വ്യക്തമാക്കുന്നു.