ഭാനു നേടിയ ഓസ്കാർ തിളക്കം
ഇന്ത്യൻ മണ്ണിലേക്ക് ആദ്യ ഓസ്കാർ പുരസ്കാരം സമ്മാനിച്ചവർ… ഈ ഒരൊറ്റ ബഹുമതിയിലൂടെ ഇന്നും ഇന്ത്യക്കാരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നൊരു പേരാണ് ഭാനു അത്തയ്യ. വീണ്ടും ഓസ്കാർ പുരസ്കാരങ്ങൾ ഇന്ത്യയിലേക്കെത്തിയെങ്കിലും ഈ ഭാനു അത്തയ്യയും അവരിലൂടെ സ്വന്തമായ അംഗീകാരവും എന്നും ഓർമിക്കപ്പെടും. ഓസ്കാർ പുരസ്കാര ജേതാവ് ഭാനുവിന്റെ ഭൗതികസാന്നിധ്യം ഈ ഭൂമിയിൽ ഇല്ലെങ്കിലും അവർ നൽകിയ സംഭാവനകളിലൂടെ എന്നും ജനമനസുകളിൽ തെളിഞ്ഞു നിൽക്കും.
ഫാഷൻ ഡിസൈനിങ്ങ് പഠിക്കാതെ കോസ്റ്റ്യൂം ഡിസൈനിങ്ങിലെ ഓസ്കാർ പുരസ്കാരം നേടിയ പ്രതിഭയായിരുന്നു ഭാനു. എന്നാൽ എം.എഫ് ഹുസൈനെ പോലുള്ള പ്രഗത്ഭർക്കൊപ്പം ചിത്രകല ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ചിത്രംവരയിലൂടെയാണ് അവർ കോസ്റ്റ്യൂം ഡിസൈനറിലേക്കെത്തുന്നത്. ബോംബെ പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിലെ ഏക വനിത അംഗമായിരുന്നുവെന്നതും ശ്രദ്ധേയം. റിച്ചാർഡ് ആറ്റൻബറോയുടെ 1982-ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന് വേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തുകൊണ്ടാണിവർ ഓസ്കാർ അവാർഡ് സ്വന്തമാക്കുന്നത്. വീണ്ടുമൊരിക്കൽ കൂടി ഓസ്കാർ വരെയെത്തിയ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമായി ഭാനു പ്രവർത്തിച്ചിട്ടുണ്ട്. ഓസ്കാർ നോമിനേഷൻ ലഭിച്ച ആമിർ ഖാൻ, ഗ്രേസി സിങ്ങ് എന്നിവർ അഭിനയിച്ച ലഗാൻ എന്ന സിനിമയിലൂടെയാണത്. ലഗാനിലെ വസ്ത്രാലങ്കാരജോലികൾ നിർവഹിച്ചതു ഭാനു ആയിരുന്നു.

നർഗീസിന്റെ ഇഷ്ടം സ്വന്തമാക്കിയവൾ
1929 ഏപ്രിൽ 28ന് മഹാരഷ്ട്രയിലെ കോലാപ്പൂരിലാണ് ഭാനുവിന്റെ ജനനം. അന്ന സാഹേബിന്റെയും ശാന്തബായി രാജോപാധ്യായയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളായിരുന്നു ഇവർ. ഭാനുമതി അന്ന സാഹേബ് രാജോപാധ്യായ എന്നായിരുന്നു ഇവരുടെ പേര്. സത്യേന്ദ്ര അത്തയ്യുമായുള്ള വിവാഹത്തിന് ശേഷമാണ് പേര് ഭാനു അത്തയ്യ എന്നു മാറ്റുന്നത്. കലാകാരനും ഫോട്ടോഗ്രഫറുമായിരുന്ന അന്ന സാഹേബിനും സിനിമയുമായി ബന്ധമുണ്ടായിരുന്നു. പ്രശസ്ത ചലച്ചിത്രപ്രവർത്തകനും കലാകാരനുമൊക്കയായിരുന്ന ബാബുറാവു പെയ്ന്ററിനൊപ്പമായിരുന്നു അന്ന സാഹേബ് സിനിമയിൽ പ്രവർത്തിച്ചിരുന്നത്. ഭാനുവിന്റെ 11-ാമത്തെ വയസിൽ അവർക്ക് അച്ഛനെ നഷ്ടപ്പെട്ടു.
അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് സജീവമായിരുന്നു ഭാനു. പേരുകേട്ട കോസ്റ്റ്യൂം ഡിസൈനറായിരുന്നുവെങ്കിലും അക്കാഡമിക്കലായി ഫാഷൻ ഡിസൈനിങ്ങിന്റെ പാഠങ്ങളൊന്നും ഇവർ പഠിച്ചിരുന്നില്ലെന്നത് ഭാനുവിനെ വ്യത്യസ്തയാക്കുന്നു. –എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്നെത്തന്നെ പ്രകടിപ്പിക്കാനും എന്റെ ഭാവനയെ പരിപോഷിപ്പിക്കാനുമുള്ള ഒരു മാർഗമാണ്. ഒരു ബൊട്ടീക്ക് തുറക്കുന്നതുപോലെയുള്ള മറ്റെന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത എനിക്കുണ്ടായില്ല. മുൻനിര താരങ്ങൾ എന്നെ നേരിട്ട് സമീപിച്ച് സിനിമാ നിർമ്മാതാക്കൾക്ക് ശുപാർശ ചെയ്യാൻ തുടങ്ങി. നർഗീസിന് എന്റെ ഡിസൈനുകൾ ഇഷ്ടപ്പെട്ടു. ” എന്നാണ് പഴയൊരു ഇന്റർവ്യൂവിൽ ഭാനു അത്തയ്യ പറഞ്ഞത്.
ചിത്രകലയിലൂടെ തുടക്കം
1956-മുതൽ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങി. നൂറിലേറെ സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. മുംബൈയിലെ ജെ ജെ സ്കൂൾ ഓഫ് ആർട്ടിൽ പഠിക്കുന്ന നാളിലാണ് ഇവരുടെ കരിയർ ആരംഭിക്കുന്നത്. പിന്നീട് പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിൽ അംഗമാകുകയും അവരോടൊപ്പം ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഈവ്സ് വീക്ക്ലി, ഫാഷൻ ആൻഡ് ബ്യൂട്ടി തുടങ്ങിയ വനിത മാഗസിനുകളിൽ ഫ്രീലാൻസ് ഫാഷൻ ചിത്രകാരിയായി പാർട്ട് ടൈം ജോലിയും ചെയ്തിട്ടുണ്ട്. 1951-ൽ ലേഡി ഇൻ റെപോസ് എന്ന ഇവരുടെ കലാസൃഷ്ടിക്ക് ഉഷ ദേശ്മുഖ് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്. പിന്നീട് ഈവ്സ് വീക്ക്ലി എഡിറ്റർ ഒരു ബൊട്ടീക്ക് ആരംഭിച്ചപ്പോൾ ഫാഷൻ ഡിസൈനാറായി പ്രവർത്തിക്കാൻ ഭാനുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഭാനു ആ മേഖലയിൽ കഴിവ് തെളിയിച്ചു. ഒരു ഡിസൈനർ എന്ന നിലയിലേക്കുള്ള ജീവിതയാത്രയ്ക്ക് തുടക്കം കുറിച്ചു.

അംഗീകാരങ്ങൾ
1956-ൽ ഗുരുദത്തിന്റെ സി ഐ ഡി എന്ന സിനിമയിലൂടെ ബോളിവുഡിൽ കോസ്റ്റ്യൂം ഡിസൈനറായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഗുരുദത്തിന്റെ സിനിമകളിൽ സജീവമായി. രാജ് കപൂർ, യഷ് ചോപ്ര, ബി.ആർ.ചോപ്ര തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുദത്തിന്റെ പ്യാസ, ചൗധ്വിൻ കാ ചന്ദ്, സാഹിബ് ബീബി ഔർ ഗുലാം, കാഗസ് കെ ഫൂൽ, വക്ത്, അർസൂ, അമ്രപാലി, സൂരജ്, അനിത, മിലൻ, രാത് ഓർ ദിൻ, ഷിക്കാർ, ഗൈഡ്, സത്യം ശിവം സുന്ദരം, തേസ്‌രി മൻസിൽ, മേരാ സായ, അഭിനേത്രി, ജോണി മേരാ നാമ്, ഗീത മേര നാമ്, അബ്ദുല്ല, കർസ്, ഏക് തുജെ കെ ലിയേ, റസിയ സുൽത്താൻ, നിക്കാഹ്, അഗ്നിപാത്ത്, അജൂബ, 1942 – എ ലവ് സ്റ്റോറി, ലഗാൻ, സ്വദേശ് തുടങ്ങി നിരവധി ബോളിവുഡ് സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു ഭാനു അത്തയ്യ. അമ്രപാലിയിൽ വൈജയന്തിമാല, ഗൈഡിൽ വഹീദ റഹ്മാൻ, സത്യം ശിവം സുന്ദരത്തിൽ സീനത്ത് അമാൻ എന്നിവർക്ക് ഭാനു അത്തയ്യ നൽകിയ ഡിസൈനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ബോളിവുഡ് സിനിമകളിലാണ് കൂടുതലും പ്രവർത്തിച്ചെങ്കിലും ഹോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1972-ൽ കോൺറാഡ് റൂക്സിന്റെ സിദ്ധാർഥ, 1982-ൽ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയുമാണ് ഇവർ വസ്ത്രാലങ്കാരം നിർവഹിച്ച ഹോളിവുഡ് ചിത്രങ്ങൾ. ഗാന്ധി എന്ന സിനിമയിലൂടെയാണ് ഭാനുവിന് ആഗോള ശ്രദ്ധ ലഭിക്കുന്നത്. അശുതോഷ് ഗവാരിക്കർ സംവിധാനം ചെയ്ത ലഗാൻ, ഗുൽസാർ സംവിധാനം ചെയ്തു 1990-ൽ പുറത്തിറക്കിയ ലെക്കിൻ എന്നീ ചിത്രങ്ങളിലൂടെ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനർക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. ഗാന്ധി ചിത്രത്തിലെ മികച്ച വസ്ത്രാലങ്കാരത്തിന് ബാഫ്റ്റ അവാർഡ് നോമിനേഷൻ, 2009-ൽ ഫിലിം ഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, 2013-ൽ ലാഡ്ലി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ദ് ആർട്ട് ഓഫ് കോസ്റ്റ്യൂം ഡിസൈൻ എന്ന പേരിൽ 2010 ഒരു പുസ്തകവും ഭാനു എഴുതിയിട്ടുണ്ട്. ക്യാൻസർ ബാധിതയായിരുന്ന ഭാനു അത്തയ്യ 2020-ൽ 91-ാമത്തെ വയസിൽ അന്തരിച്ചു.