മിസ് സൗത്ത് പട്ടം സ്വന്തമാക്കി മലയാളി പെൺകുട്ടി
21-ാം മിസ് സൗത്ത് ഇന്ത്യ കിരീടം നേടി മലയാളിയായ ഹർഷ ശ്രീകാന്ത്. തമിഴ്നാട് സ്വദേശി അക്ഷത ദാസ് ഫസ്റ്റ് റണ്ണറപ്പും മലയാളിയായ റോസ്മിൻ സെക്കന്റ് റണ്ണർഅപ്പ് സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മിസ് സൗത്ത് ഇന്ത്യ 2023 മത്സരത്തിൽ സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റെ സി എം ഡി സാജൻ വർഗീസ് വിജയിയായ ഹർഷയെ കിരീടമണിയിച്ചു.
വീവേഴ്സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥാണ് രണ്ടും മൂന്നും സ്ഥാനം നേടിയ അക്ഷത ദാസിനെയും റോസ്മിനെയും കീരിടമണിയിച്ചത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡും മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പറക്കാട്ട് ജ്വല്ലേഴ്സിലെ പ്രീതി പറക്കാട്ട് രൂപകൽപ്പന ചെയ്ത ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ടിയാരകളും വിജയികൾക്ക് സമ്മാനിച്ചു. ഇതിനൊപ്പം ക്യാഷ് പ്രൈസും വിജയികൾക്കായി ഒരുക്കിയിരുന്നു. മിസ് സൗത്ത് ഇന്ത്യ 2023 വിജയി ഹർഷ ശ്രീകാന്തിന് ഒരു ലക്ഷം രൂപയും ഒന്നാം സ്ഥാനം നേടിയ അക്ഷതയ്ക്ക് 60,000 രൂപയും രണ്ടാം സ്ഥാനക്കാരിയായ റോസ്മിന് 40,000 രൂപയും സമ്മാനമായി നൽകി.
മിസ് കൺജീനിയാലിറ്റി, മിസ് ഫോട്ടോജനിക് തുടങ്ങിയ പട്ടങ്ങളും അക്ഷിത ദാസ് സ്വന്തമാക്കി. മിസ് ക്വീൻ കേരള – ലിവ്യ ലെഫി, മിസ് ക്വീൻ കർണാടക – ഐശ്വര്യ പുണ്ഡ്ലിക്, മിസ് ക്വീൻ ആന്ധ്ര – മുസ്കാൻ നായർ, മിസ് തമിഴ്നാട് – അക്ഷത ദാസ്, മിസ് ക്വീൻ തെലങ്കാന – അനുഷ കാന്തം എന്നിവരാണ് പ്രാദേശിക ടൈറ്റിൽ വിജയികൾ.
ദക്ഷിണേന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നായി 300-ലേറെ പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ അയച്ചത്. ഇവരിൽ നിന്ന് തെരഞ്ഞെടുത്ത 19 മത്സരാർഥികളാണ് മിസ് സൗത്ത് ഇന്ത്യ ഫൈനലിൽ പങ്കെടുത്തത്. ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, മെഡിമിക്സ്, യുണീക്ക് ടൈംസ്, പറക്കാട്ട് റിസോർട്ട്സ്, അൽകാസർ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യപങ്കാളികൾ.