Kerala

ചൂസ് യുവര്‍ ചോയ്‌സ്

ജീവിതത്തില്‍ സ്വപ്നം കാണാത്തവരുണ്ടോ… ആ സ്വപ്‌നസാക്ഷാത്ക്കാരത്തിലേക്കുള്ള യാത്രയിൽ പരാജയങ്ങളില്‍പ്പെട്ടു പോയവരുണ്ടാകും. കാണുന്ന സ്വപ്നങ്ങളൊക്കെയും സാക്ഷാത്കരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല.
പക്ഷേ ആ പരാജയത്തില്‍ സ്വപ്‌നങ്ങളെയൊക്കെ മറക്കുന്നവരാണ് ഏറെയും. എന്നാല്‍ ജീവിതത്തിലും ബിസിനസിലും പരാജയങ്ങളുടെ കഥകൾ ആവര്‍ത്തിച്ചിട്ടും ചന്ദ്ര സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചു. സ്വപ്നത്തെ മുറുകെപ്പിടിച്ചു ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന സംരംഭകയാണ് ഡോക്ടർ ചന്ദ്ര വദന എന്ന കൊച്ചിക്കാരി.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം പരന്നു കിടക്കുന്ന നിരവധി  ബിസിനസ്സുകളുടെ സ്ഥാപകയാണിപ്പോൾ  ഇവർ. ഈ സ്ഥാപനങ്ങള്‍ക്കൊക്കെയും ഒരു പ്രത്യേകതയുണ്ട്, എന്താണെന്നല്ലേ ..? സ്ത്രീശാക്തീകരണത്തിന് വലിയൊരു പാത തുറന്നിട്ടുണ്ട് ഈ സ്ഥാപനങ്ങൾ. വനിതകള്‍ക്ക് വേണ്ടി  വ്യക്തിഗത തൊഴില്‍ നൈപുണ്യ വികസനങ്ങൾ കൂടെ സംരംഭത്തിലൂടെ ഉറപ്പ് വരുത്തുന്നു. ഡോ.ചന്ദ്ര വദന എന്ന സംരഭകയുടെ ചില ജീവിതാദ്ധ്യായത്തിലേക്ക്.



ചന്ദ്ര വദന  എന്ന സംരംഭക


ആരാണ് ചന്ദ്ര വദന എന്ന ചോദ്യത്തിനേക്കാള്‍ എന്തൊക്കെയാണ് ചന്ദ്ര വദന എന്ന ചോദ്യമായിരിക്കും കൂടുതൽ ഉത്തമം. കുറച്ചു വര്‍ഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കാം. 1994-ല്‍  സുസ്മിത സെന്നും ഐശ്വര്യ റായിയും ലോക സൗന്ദര്യപ്പട്ട കിരീടമണിഞ്ഞപ്പോള്‍ ചന്ദ്രയുടെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടു. തനിക്കും മിസ് വേള്‍ഡ് ആകണം എന്ന സ്വപ്‌നം. ഒരു ഇരുനിറമുള്ള പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടി മിസ് വേള്‍ഡ് ആകണമെന്നു പറയുമ്പോൾ, അന്നത്തെകാലത്ത് പരിഹസിക്കപെടാന്‍ അത് തന്നെ ധാരാളമല്ലോ.

എങ്കില്‍ അവിടെ നിന്നാണ് ചന്ദ്ര വദന എന്ന വ്യക്തി ജനിക്കുന്നത്. തന്റെ അമ്മ പറഞ്ഞ ഒരു വാചകമാണ് ചന്ദ്രയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ചന്ദ്രയുടെ അമ്മ പറഞ്ഞു ‘ബാഹ്യ സൗന്ദര്യം എന്നത് മാത്രമല്ല സൗന്ദര്യത്തിന്റെ അളവുകോല്‍ , മറിച്ച് നമ്മുടെ ജീവിതത്തിലൂടെ നമുക്ക് എന്താണ് ലോകത്തിനു പകര്‍ന്നു നല്‍കാൻ സാധിക്കുന്നത്, അതാണ് തികഞ്ഞ  സൗന്ദര്യം ‘ എന്ന്.


അന്നുമുതല്‍ ബിസിനസ് എന്ന വലിയ ലോകത്തേക്കു എത്തിപ്പെടാനുള്ള ഒരു ചെറിയ വിത്ത് ചന്ദ്രയുടെ മനസ്സില്‍ വിതക്കപെട്ടു  കഴിഞ്ഞിരുന്നു. പിന്നീട്  ആ ആശയം ചന്ദ്രയോടൊപ്പം വളര്‍ന്നു. 2018ൽ ജനീവയില്‍  നടന്ന അംക്റ്റഡ് നടത്തിയ സോഷ്യൽ ഓൺട്രാപ്രേണർഷിപ്പിൽ സ്‌പെഷ്യൽ റെക്കഗ്‌നിഷൻ  ഇമ്പ്രെറ്റക് വുമണ്‍  ഇന്‍ ബിസിനസ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യൻ വനിതയായി ഇന്ന് ചന്ദ്ര അറിയപ്പെടുന്നു

ഇനിയുമുണ്ട് ചന്ദ്രയുടെ വിശേഷണങ്ങൾ. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ, പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം, യുജിസി നെറ്റ്, ജെ ആര്‍ എഫ് , പി.എച്.ഡി, കരിയര്‍ ഡെവലപ്‌മെന്റ് പ്രാക്ടീസിൽ സെര്‍റ്റിഫിക്കേഷൻഅങ്ങിനെ പോകുന്നു ചന്ദ്രയുടെ വിദ്യാഭ്യാസ യോഗ്യതകളുടെ നിര .ഇപ്പോള്‍ ചന്ദ്ര ഒരു സംരംഭക ആണ് ,ട്രെയ്‌നർ, എച്.ആർ പ്രൊഫഷണല്‍, ഡബ്ബിങ് ആര്‍ടിസ്റ്റ്, റേഡിയോ ജോക്കി, സോഷ്യൽ സയന്റിസ്റ്, എഴുത്തുകാരി കൂടാതെ കമ്പനികളായ ഷീ സൈറ്റ് മാഗസിന്‍ , പ്രാക്കോള്‍ ഡോട്ട് കോം, പ്രയാണ ഡോട്ട് ഓആർജി, ഫോര്‍ച്യൂൺ ഫാക്ടറി , ഹലോ പീക്സ്  അക്കാദമി  എന്നിവയുടെയൊക്കെ സ്ഥാപകയുമാണ്. സംരംഭകയായ ഈ എഴുത്തുകാരിയുടെ കവിതാസമാഹാരങ്ങളായ  ദി ഗേള്‍ ഇന്‍ മി, ദി വുമണ്‍ ഇന്‍ മി, എന്നീ  പു്‌സ്തകങ്ങള്‍ വിപണിയിലുണ്ട്.

സ്വപ്നങ്ങളുടെ  ഉയരെ..

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്ക് പെട്ടെന്ന് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനാകില്ലല്ലോ. ആഗ്രഹം മനസ്സിലുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദം തുടക്കത്തിലേ ബിസിനസ് തുടങ്ങാനുള്ള ആശയത്തില്‍  നിന്നും ചന്ദ്രയെ പിന്തിരിപ്പിച്ചു. പിന്നീട് എച് ആർ പ്രൊഫെഷണല്‍ ആയും അധ്യാപികയായും  ജോലി ചെയ്യുന്നതിനിടെയാണ് തന്റെ മേഖല ഇതല്ലെന്നു ചന്ദ്ര തിരിച്ചറിഞ്ഞത്. തന്റെ സ്വപ്നം  സംരംഭകയാകുകയെന്നത് തന്നെയാണെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ജോലി രാജി വക്കുകയും, തുടര്‍ന്ന് 2014 ല്‍ ഒരു ട്രെയിനിങ് കമ്പനി ആയ ഫോര്‍ച്യൂൺ ഫാക്ടറി ആരംഭിക്കുകയും ചെയ്തു.

ആദ്യ രണ്ടു വർഷങ്ങളിൽ ഒരുപാട് തെറ്റുകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിരുന്നു ചന്ദ്രക്ക്.  തുടക്കം ഒരു പരാജയമായിരുന്നു എന്ന് തന്നെ വേണമെങ്കില്‍ പറയാം എന്നും ചന്ദ്ര പറയുന്നു. പാതി വഴിയിൽ  വച്ച് ഈ സംരംഭം നിന്ന് പോകുമോ എന്നും ചന്ദ്രക്കു തോന്നി. എന്നാല്‍ ജീവിതത്തിൽ  എല്ലാവര്‍ക്കും ഒരു വഴിത്തിരിവുണ്ടാകും എന്ന് പറയുന്നത് പോലെ ചന്ദ്രയുടെ ജീവിതത്തിലും ഒരു വഴിത്തിരിവുണ്ടായി. 2015 ൽ ട്രൈനേഴ്‌സിനായി ഒരു ഇവന്റ് ചന്ദ്ര സംഘടിപ്പിച്ചു. അതിലൂടെ പരിചയസമ്പന്നരായ നിരവധി പേരുടെ സൗഹൃദ വലയം ലഭിക്കുകയും ചെയ്തു. അവരില്‍ നിന്നും കിട്ടിയ അറിവുകളിലൂടെ ബിസിനസിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനായി ചന്ദ്രക്ക് കഴിഞ്ഞു.

പിന്നീട് ചന്ദ്രക്കു അഭിമുഖീകരിക്കേണ്ടി വന്ന ഒരു വലിയ പ്രശ്‌നം മറ്റൊന്നായിരുന്നു. സ്ഥാപനത്തില്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കായിരുന്നു ചന്ദ്ര ജോലി കൊടുത്തിരുന്നത്. ഇപ്പോഴും ചന്ദ്രയുടെ സ്ഥാപനത്തില്‍ 95 ശതമാനവും സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗവും, പെണ്‍കുട്ടികളുടെ വിവാഹത്തിന് ജോലിയെക്കാൾ ഒരു പടി പ്രാധാന്യം കൂടുതല്‍ കൊടുക്കാറുണ്ടല്ലോ. അതുകൊണ്ട് തന്നെ ജോലിയിൽ  പ്രവേശിച്ചു കുറച്ചു കഴിയുമ്പോഴേക്കും ജോലിക്കാര്‍ കൊഴിയുന്നത് സ്ഥാപനത്തെ നല്ല രീതിയില്‍ ബാധിക്കാൻ തുടങ്ങി. അതിനിടയില്‍ ചന്ദ്രയുടെ മറ്റൊരു സംരംഭമായ ടി ഫോർ ട്രൈനെർ ഡോട്ട് കോം എന്ന വെബ്‌സൈറ്റ്  ഹാക്ക് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ ചന്ദ്രയുടെ സംരംഭം വലിയൊരു ചോദ്യചിഹ്നമായി നിന്നൂ.  അവിടെ നിന്നാണ് വനിതകള്‍ക്ക് മാത്രമായ പ്രയാണ എന്ന സംരംഭത്തിന് ചന്ദ്ര തുടക്കം കുറിക്കുന്നത്.

വനിതകളുടെ പ്രയാണ

സ്ത്രീകള്‍ക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ഉടലെടുത്ത ഒരു എംപ്ലോയബിലിറ്റി ഓൺട്രാപ്രേണർഷിപ്പ് ആൻഡ് ഇന്നോവേഷൻ ഇക്കോ സിസ്റ്റം ആണ് പ്രയാണ ലാബ്സ്. ഈ സ്ഥാപനത്തിന്റെ തുടക്കത്തിനായി ഒരു മാസത്തിനുള്ളില്‍ അഞ്ചു സ്ത്രീകളടങ്ങുന്ന സംഘം മൂവ്വായിരത്തിൽ അധികം കിലോമീറ്റര്‍ സഞ്ചരിച്ച് നിരവധി കോളെജുകളിലെ അയ്യായിരത്തിൽ അധികം പെണ്‍കുട്ടികളോടായി  സംവദിക്കുകയും അതില്‍ നിന്നും വലിയ ഒരാശയം  കിട്ടുകയും അത് പ്രയാണ ലാബ്സ് എന്ന വനിതകള്‍ക്ക് മാത്രമായുള്ള തൊഴിൽ അധിഷ്ഠിത സേവനങ്ങള്‍ നടത്തുന്ന സ്ഥാപനം തുടങ്ങാൻ സഹായിക്കുകയും ചെയ്തു .

വിവാഹത്തിന് ശേഷം കരിയര്‍ ബ്രേയ്ക് സംഭവിച്ച പെണ്‍കുട്ടികള്‍ക്ക് വീണ്ടും പാതിവഴിയില്‍ ഉപേക്ഷിച്ച തന്റെ തൊഴിലിലേക്ക് കടക്കാനുള്ള പരിശീലനങ്ങളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളുമാണ് പ്രയാണയിലൂടെ സാധ്യമാകുന്നത്. ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം പ്രയാണ ലാബ്സിന്റെ കരങ്ങൾ എത്തി കഴിഞ്ഞു. പൂര്‍ണമായും പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള സ്ഥാപനം ആയതിനാല്‍ തുടക്കത്തിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നെങ്കില്‍ കൂടി ആസ്സാമിലെ തെരുവുകളിൽ നിന്നുകൂടെ പെണ്‍കുട്ടികൾ പരിശീലനത്തിനായി വന്നതോടെ ആശങ്ക പ്രതീക്ഷക്കു വഴി ഒരുക്കിയെന്നും ചന്ദ്ര. ശേഷം പ്രയാണ ഒരു ഉന്നത വിജയത്തിലേക്ക് എത്തുകയും ചെയ്തു. പ്രയാണയിലൂടെ അങ്ങിനെ നിരവധിപേര്‍ക്ക് ഒരു സഹായ ഹസ്തം നല്‍കാനും ചന്ദ്രക്ക് കഴിഞ്ഞു.

പ്രാക്കോൾ എന്ന ഓണ്‍ലൈൻ വ്യാപാര മാധ്യമം

സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഒരുപാട് സാധ്യതകൾ പല മേഖലകളിലായി ഉണ്ടെന്നു മനസ്സിലാക്കാനും പ്രയാണ  ലാബ്സിലൂടെ ചന്ദ്രക്ക് കഴിഞ്ഞു. അങ്ങേനെയാണ് അടുത്ത സംരംഭം ആയ പ്രാക്കോൾ  ഡോട്ട് കോം എന്ന സംരംഭത്തിന് ചന്ദ്ര തുടക്കം കുറിക്കുന്നത് . പ്രയാണ കളക്റ്റിവ് എന്നാണ് ഈ സംരംഭത്തിന്റെ പൂര്‍ണ രൂപം.

ഈയൊരു സംരംഭവും പൂര്‍ണ്ണമായും വനിതകള്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ് . അതായത് ഒരു വനിതാ സംരംഭകക്ക് തന്റെ ഉത്പന്നങ്ങള്‍  ഓണ്‍ലൈന്‍ ആയി വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന ഒരു പ്ലാറ്റഫോം ആണ്  പ്രാക്കോൾ. ഇപ്പോള്‍ നൂറിലധികം വനിതാസംരംഭകർ ഈ പ്ലാറ്റഫോം ഉപയോഗിച്ചു വരുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിൽ ആയിരം വനിതാ  സംരംഭകരെ കൊണ്ട് വരിക എന്നതാണ് പ്രാക്കോൾ ലക്ഷ്യമാക്കുന്നത്.  സംരംഭകര്‍ക്ക് മാത്രമല്ല വീട്ടിലിരുന്നുകൊണ്ട് വീട്ടമ്മമാര്‍ക്കും ഒരു വരുമാനമാര്‍ഗം ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടെ പ്രാക്കോൾ ഉന്നം വെക്കുന്നുണ്ട്. പ്രാക്കോ ളിലെ ഉത്പന്നങ്ങൾ വീണ്ടും റീസെയിൽ ചെയ്യുന്നതിലൂടെയോ മാര്‍ക്കറ്റിങ് ചെയ്യുന്നതിലൂടെയോ വരുമാനമുണ്ടാക്കാനാകുമെന്നും ചന്ദ്ര പറയുന്നു.

‘she sight’  എന്ന മാഗസിന്റെ ഉടമ കൂടെയാണ് ചന്ദ്രവദന . ഇംഗ്ലീഷ് ഡിജിറ്റല്‍ മാഗസിന്‍ ആണ് ഷീ സയിറ്റ്. പൂര്‍ണമായും വനിതകളായ എഴുത്തുകാർക്ക് ഒരിടം കൊടുക്കാനുള്ള ഉദ്ദേശമാണ് മാഗസിനിൽ ഉള്ളത്, വനിതകളുടെ ഫീച്ചേഴ്‌സ് ആണ് മാഗസിനിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി ഡി എഫ് രൂപത്തിലാണ് മാഗസിന്‍ ലഭിക്കുക. ഓണ്‍ലൈനിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്ന  രീതിയിലാണ് മാഗസിന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഭാവിയിൽ പ്രിന്റഡ് ആക്കാനും ചന്ദ്ര ലക്ഷ്യമിടുന്നുണ്ട്.

കോവിഡ് കാലത്തെ സാധ്യതകള്‍  അറിഞ്ഞപ്പോൾ

കോവിഡ് കാലം സംരംഭത്തെ ചെറിയ രീതിയില്‍ ബാധിച്ചിരുന്നുവെങ്കിലും, അതിലെ സാധ്യതകള്‍ അവസരങ്ങൾ ആക്കി മാറ്റിയെടുക്കാൻ ആയെന്നു ചന്ദ്ര. കോവിഡ് കാലത്തിന്റെ തുടക്കം എല്ലവരെയും പോലെ ഭയപ്പെട്ടു. ഇനിയെന്ത് എന്ന ചോദ്യചിഹ്നം വന്നിരുന്നു എങ്കിലും പിന്നീട് അതിലെ അവസങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ കൂടുതലായും ഓഫ് ലൈൻ ആയി ചെയ്തിരുന്ന പല കാര്യങ്ങളും ഓണ്‍ലൈൻ ആയി ചെയ്യാൻ കഴിഞ്ഞു. അതിലൂടെ ഇന്ത്യയിലുടനീളം കൂടുതല്‍ വിപണി എത്തിക്കാനും ഒരുപാട് ഉപഭോക്താക്കളെ കണ്ടെത്താനും കോവിഡ്  കാലത്ത് സാധ്യമായി  എന്നും ചന്ദ്ര പറയുന്നു.

സ്റ്റാര്‍ട്ട് ലൂക്കിങ് അറ്റ് ബിഗ്ഗര്‍ പ്രോബ്ലെംസ്

            ഓരുരുത്തര്‍ക്കും കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും കഥ പറയാനുണ്ടാകും. പ്രശ്‌നങ്ങൾ എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണെങ്കിലും അതിനെ സമീപിക്കുന്ന രീതികൾ മാറുമ്പോഴാണ് ഒരാൾ വിജയിക്കുന്നത്. ചെറിയ ചെറിയ പ്രശ്‌നങ്ങൾ  തീര്‍പ്പാക്കുന്നതിനു പകരം വലിയ പ്രശ്‌നങ്ങളെ സമീപിക്കാനും അതിലൂടെ സാധ്യതകള്‍  അറിയാനും ആണ് ഏതൊരാളും ശ്രമിക്കേണ്ടതെന്നും ചന്ദ്ര പറയുന്നു. ഒരു പ്രശ്‌നത്തെ നമ്മൾ സമീപിക്കുമ്പോൾ അതില്‍ നിന്നും എന്ത് അരുത്, എന്ത് ആകാം എന്നുള്ളത് നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നു .

ഇന്നത്തെ കാലത്ത് എല്ലാം ഓണ്‍ലൈൻ ആയി കഴിഞ്ഞു. വീട് വിട്ടു പുറത്തു പോയി ചെയ്യേണ്ടിയിരുന്ന പല ജോലികളും ഇന്ന് നമുക്ക് കംപ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സഹായത്തിലൂടെ വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാനായി സാധിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ന് ജോലി സാധ്യതകളേറെയാണ്.

സാധാരണ ഒരു കുടംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയാണ് ചന്ദ്ര വദന. അങ്ങനെയുള്ള ഒരാള്‍ക്ക് ഇത്രയെങ്കിലും എത്താനാകുമെങ്കിൽ  മറ്റേതൊരാള്‍ക്കും എത്താനാകുമെന്നും ചന്ദ്ര പറയുന്നു. അതിനായി ആദ്യം നമ്മുടെ ചിന്ദാഗതിയിലും , പഴ്‌സനാലിറ്റിയിലും  മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ഏതൊരു പ്രശ്‌നത്തെയും തരണം ചെയ്തു മുന്നോട്ട് പോകുന്നവര്‍ മാത്രമേ ഇന്ന് വിജയിച്ചിട്ടുള്ളു .അത് കൊണ്ട് തന്നെ എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നില്‍ക്കണം എന്ന് തന്നെയാണ് ചന്ദ്ര വദന എന്ന സംരംഭകക്ക് നല്‍കാനുള്ള നിര്‍ദ്ദേശവും. 

Leave a Reply

Your email address will not be published. Required fields are marked *