മനസ്സെപ്പോഴും നൃത്തത്തോടും കലയോടും ഒപ്പം
നൃത്തം, സംഗീതം, അഭിനയം കൂടാതെ മറ്റുപല കലകളും ഒരുപാട് വർഷത്തെ കഠിനാധ്വാനം കൊണ്ട് സ്വായത്തമാക്കുന്ന ഒന്നാണ് അല്ലേ?.. വിവാഹശേഷം അല്ലെങ്കിൽ ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞ് ലൈഫ് സെറ്റിൽഡ് ആകുമ്പോൾ ജീവിതതിരക്കുകൾ കാരണം പലരും അവയെയെല്ലാം പതിയെ പതിയെ വിട്ടു കളയുകയാണ് പതിവ്. എന്നാൽ കല തന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് സന്ദർഭങ്ങളെയെല്ലാം സാധ്യതകൾ ആക്കി മാറ്റി പടിപടിയായി വിജയിച്ചു കൊണ്ടിരിക്കുന്ന ഒരാളെ പരിചയപ്പെട്ടാലോ.. മലയാളി മങ്ക ഫസ്റ്റ് റണ്ണർ ആപ്പ് ആയ വിദ്യ അജീഷ് ആണ് ആ താരം. വിദ്യയുടെ അല്പം വിശേഷങ്ങളിലേക്ക് കടക്കാം

മലയാളി മങ്കയിലേക്കുള്ള യാത്ര
ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷൻ നടത്തുന്ന ഒരു കോമ്പറ്റീഷൻ ആയിരുന്നു മലയാളി മങ്ക എന്നത്. രണ്ട് ഘട്ടമായിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്. ആദ്യത്തെ റൗണ്ടിൽ ഏതെങ്കിലും ഒരു ആശയത്തെ പറ്റി സംസാരിക്കുകയും ഒപ്പം നമ്മളെ പറ്റിയിട്ടുള്ള ഒരു ആമുഖം കൊടുക്കുകയും ആയിരുന്നു ഉണ്ടായിരുന്നത്. അതിൽനിന്നും സെലക്ട് ആയ അഞ്ചുപേർക്കായിരുന്നുഅടുത്ത ഘട്ടത്തിലേക്ക് ഉള്ള പ്രവേശനം ലഭിച്ചത്. ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, വിന്ദുജ മേനോൻ, മറ്റു പ്രമുഖ വ്യക്തികളായ ശ്യാമ ശശിധരൻ, സ്മൃതി എന്നിവരായിരുന്നു ജഡ്ജസ് ആയി ഉണ്ടായിരുന്നത്.
രണ്ടാമത്തെ റൗണ്ടിൽ ജഡ്ജസിൽ ഒരാളായ സ്മൃതിയായിരുന്നു എന്നോട് ചോദ്യം ചോദിച്ചത്, മൽബണിൽ ഉള്ള എന്റെ സുഹൃത്തുക്കളോട് കേരളത്തിന്റെ എന്ത് വാല്യൂ ആയിരിക്കും ഞാൻ എടുത്തു പറയുക എന്നതായിരുന്നു ആ ചോദ്യം. ഒരു മലയാളി എന്നതിൽ ഏറ്റവും അഭിമാനിക്കുന്ന എനിക്ക് കിട്ടിയ ആ ചോദ്യം ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു,

നാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് ചളിയും മണ്ണും ഒന്നും നോക്കാതെ അതിനുവേണ്ടി ഇറങ്ങിത്തിരിച്ച മലയാളി ഒറ്റക്കെട്ടായി നിന്ന് അതിനെയെല്ലാം മറികടന്നു, മലയാളി എന്നും പൊളിയാണ് എന്നാണ് ഞാൻ അവരോട് പറയുക എന്നതായിരുന്നു ഞാൻ നൽകിയ ഉത്തരം.
പാട്ട്, ഡാൻസ്, അവതരണം, എന്നിങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരു ഫാഷൻ ഷോ പോലെ ചെയ്യുന്നത് ഇത് ആദ്യമായിട്ടായിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. ഇതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ആണ് എനിക്ക് സാധിച്ചത്. ഒരുപക്ഷേ റിസൾട്ടിനേക്കാൾ കഴിഞ്ഞിറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകളുടെ പ്രതികരണമാണ് എനിക്ക് ഏറെ സന്തോഷം തന്നത്. ‘യു ഡിസേർവ് ദ ഫസ്റ്റ് പ്ലെയ്സ് ‘ എന്നെല്ലാം അവർ പറയുകയുണ്ടായി.

യാദൃശ്ചികമായി ആങ്കറിങ്ങിലേക്ക്
വിവാഹം കഴിഞ്ഞ് ഖത്തറിൽ താമസം ആയിരുന്നു ഞാൻ. അവിടെ ഒരു കമ്പനിയിൽ ജോലിയും ചെയ്തിരുന്നു. ആ സമയത്ത് എന്റെ ചേച്ചി വിജിത റേഡിയോ മാംഗോ എന്ന എഫ്എമ്മിൽ ജോലിചെയ്തിരുന്നു, ഒപ്പം ടീവി ചാനലിലെ ഒരു ഷോ ആങ്കർ കൂടെ ആയിരുന്നു, അപ്പോഴാണ് സൂപ്പർ 4 എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ആങ്കർ ആകാൻ പുതുമുഖങ്ങളെ തിരയുന്നുണ്ടെന്ന് ആ ഷോയുടെ ഡയറക്ടർ വഴി ചേച്ചി അറിയുന്നത്. പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ചേച്ചിയോട് അവർ ചോദിച്ചപ്പോൾ ചേച്ചി തമാശയ്ക്ക് എനിക്കെന്റെ അനിയത്തി യെ മാത്രമേ അറിയൂ എന്ന് പറഞ്ഞു. പിന്നീടാണ് ചേച്ചി താല്പര്യമുണ്ടോ എന്നെല്ലാം ചോദിച്ചു മെസ്സേജ് അയക്കുന്നത്. ആ സമയത്തെല്ലാം ജോലി ഉള്ളതുകൊണ്ടും ഞാൻ അത്ര പ്രിപ്പയേർഡ് ആവാത്തത്കൊണ്ടും, ഞാൻ ഏതായാലും ഇപ്പോൾ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു ചേച്ചിക്ക് തിരികെ ഒരു മറുപടി നൽകി. കുറേ ദിവസങ്ങൾക്ക് ശേഷം ഞാൻ വെറുതെ ചേച്ചിയോട് ചോദിച്ചു എന്തായി ആങ്കറിങ്ങിലേക്ക് ആരെങ്കിലും കിട്ടിയോ എന്ന്, ഇതുവരെ കിട്ടിയിട്ടില്ല നിനക്ക് താല്പര്യമുണ്ടെങ്കിൽ കയ്യിലെ കുറച്ചു ഫോട്ടോസ് ഒന്ന് അയച്ചു തരൂ എന്ന് ചേച്ചി പറഞ്ഞു. അങ്ങിനെ കയ്യിലുണ്ടായിരുന്ന കുറച്ച് ഫോട്ടോസ് അയച്ചുകൊടുത്തു ശേഷം ഇന്റർവ്യൂവും, വെർച്ചൽ സ്ക്രീനിങ്ങും ഉണ്ടായിരുന്നു.

പിന്നീട് ഓഡിഷനെല്ലാം കഴിഞ്ഞു. അങ്ങനെ സെലക്ട് ആയി എന്ന് അവർ പറഞ്ഞു, സത്യത്തിൽ അത് ഒരു ഞെട്ടൽ ആയിരുന്നു. ഖത്തറിൽ ജോലിയുണ്ട് മാസം ഷൂട്ടും ഉണ്ടെന്ന് അവർ പറഞ്ഞപ്പോൾ ആകെ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു, അന്നത്തെ എന്റെ മാനേജരോട് ആണ് ഏറ്റവും വലിയൊരു നന്ദി ഞാൻ അറിയിക്കുന്നത്, കാരണം അദ്ദേഹം ഒരു അമേരിക്കക്കാരൻ ആണെങ്കിലും അദ്ദേഹത്തിന് കലയോടെല്ലാം വളരെ താല്പര്യമുള്ള ആളായിരുന്നു. അതുകൊണ്ട് ലീവെടുത്ത് പൊയ്ക്കോളാൻ പറയുകയായിരുന്നു. അങ്ങെനെ ആങ്കറിങ് എന്ന ജോലിയിലേക്ക് ആദ്യമായി ഞാൻ പ്രവേശിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ ഒരു അനുഭവമായിരുന്നു അത്. ഒരുപാട് ലെജന്ററി ആയിട്ടുള്ള ആളുകളായ ശരത് സർ, ഷാൻ റഹ്മാൻ, സുജാത, ദീപക് ദേവ് എന്നിവരുടെ കൂടെയെല്ലാം സ്റ്റേജ് ഷെയർ ചെയ്യാനും, ഒപ്പം ഒരുപാട് ഫിലിം സ്റ്റാർസിനെ എല്ലാം കാണാനും സംസാരിക്കാനും സാധിച്ചു. സത്യം പറഞ്ഞാൽ എന്റെ ചേച്ചിയോട് ആണ് വലിയൊരു നന്ദി പറയേണ്ടത്. ചേച്ചി ഇങ്ങനെ ഒരു കാര്യം എന്റെ മുന്നിലേക്ക് വച്ച് നീട്ടിയതു കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചത്.

വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണ്
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നോക്കി വസ്ത്രം ധരിക്കുന്നതിനേക്കാൾ നമുക്ക് ചേരുന്ന വസ്ത്രങ്ങൾ എന്താണ് എന്ന് നോക്കി ധരിക്കുന്നതാണ് നല്ലത്. അതിൽ വസ്ത്രത്തിന്റെ നീളം കൂടുതലോ നീളം കുറവോ എന്നിങ്ങനെയെല്ലാം നോക്കുന്നത് ഒരു തെറ്റായ ചിന്താഗതി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫാഷൻ ട്രെൻഡ് ഫോളോ ചെയ്യുന്ന ഒരു വ്യക്തി ഒന്നുമല്ല ഞാൻ, ചിലപ്പോൾ ആ ട്രെൻഡ് എല്ലാം പോയ ശേഷം ആയിരിക്കും ആ വസ്ത്രങ്ങളെല്ലാം ഞാൻ ഉപയോഗിക്കുന്നത്. എല്ലാ വസ്ത്രവും എല്ലാകാലത്തും ട്രെൻഡാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോൾ ഒരു ഉദാഹരണത്തിന് ബെൽ ബോട്ടം പാന്റ് എന്നുള്ളത് പണ്ടത്തെ ട്രൻഡായിരുന്നു ഇപ്പോഴും അത് ട്രെൻഡ് തന്നെയല്ലേ, പട്ടിയാല പാന്റ് ഒരുകാലത്ത് ട്രെൻഡിങ് നിന്നതാണെങ്കിലും ഇന്നും എല്ലാവരും അത് ഉപയോഗിക്കുന്നുണ്ട്. ഓരോ സന്ദർഭത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്തു ധരിക്കുക എന്നതിലാണ് കാര്യം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഓസ്ട്രേലിയയിലെ കാലാവസ്ഥ നോക്കുകയാണെങ്കിൽ ചിലപ്പോൾ നല്ല തണുപ്പ് ആയിരിക്കും ചിലപ്പോൾ നല്ല ചൂട് ആയിരിക്കും, ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്, ശൈത്യകാലത്ത് ആണെങ്കിൽ ജാക്കറ്റ് ഇല്ലാതെ പുറത്തിറങ്ങാൻ ഇവിടെ സാധിക്കാറില്ല, എന്നാൽ ചൂടുകാലത്ത് എനിക്ക് ഏറ്റവും ഉചിതമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതിന്റെ നീളം കൂടുതലും കുറവും ഒന്നും ഞാൻ അങ്ങനെ ശ്രദ്ധിക്കാറില്ല. ഓരോ വസ്ത്രവും ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ പലരുടെയും ചിന്താഗതിയിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമാണ്.
എന്തൊക്കെ തന്നെ ആയാലും സാരിയോടുള്ള ഇഷ്ടം എനിക്ക് എപ്പോഴും ഉണ്ട്. നാട്ടിൽ ആണെങ്കിൽ ഒരുപാട് ഫംഗ്ഷൻസ് ഉണ്ടാകുമല്ലോ ഒരുപാട് വസ്ത്രങ്ങൾ മാറിമാറി ധരിക്കാനുള്ള അവസരം അങ്ങനെ ലഭിക്കാറുണ്ട്. എന്നാൽ ഇവിടെ സാരി ഉടുക്കാനുള്ള അവസരങ്ങൾ കുറവാണ്. എന്നിരുന്നാലും പലപല മോഡലുകളിലുള്ള സാരികൾ സ്വന്തമാക്കണം എന്നുള്ളത് എന്റെ ഇപ്പോഴത്തെ ഒരു മോഹമാണ്.

ഇന്നത്തെ തലമുറയ്ക്ക് സാധ്യതകൾ ഏറെ
ഇപ്പോഴുള്ള ജനറേഷൻ എല്ലാം ഒരുപാട് പ്രിവിലേജസ് ഉള്ള ജനറേഷൻ ആണ്. ഇപ്പോൾ കോളേജുകളിലും സ്കൂളുകളിലും പോകുന്ന കുട്ടികളുടെയെല്ലാം ലുക്കിൽ തന്നെ
എന്തെല്ലാം വ്യത്യാസമാണുള്ളത്, അങ്ങനെ ഒരുപാട് മാറ്റങ്ങൾ ഇന്ന് കേരളത്തിൽ വന്നിട്ടുണ്ട്. ഇന്നത്തെ ജനറേഷൻ എല്ലാം വ്യക്തമായ ഒരു ധാരണയുള്ള കുട്ടികളാണ്. അത് ഏറ്റവും നല്ലതുതന്നെ, എന്നാൽ സോഷ്യൽ മീഡിയയുടെയും ടെക്നോളജിയുടെയും ഉപയോഗം ഒരുപാട് ഇപ്പോൾ കൂടിയിട്ടുണ്ട്. അത് കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം മനസ്സിലാക്കി സ്വയം പ്രൊട്ടക്ട് ചെയ്യേണ്ടതും നമ്മൾ തന്നെയാണ്. എനിക്കും ഒരു മോളുണ്ട് എന്റെ ചേച്ചിക്കും ഒരു മോൾ ആണ് അവൾ ഒരു ടീനേജർ കൂടെ ആണ്. സോഷ്യൽ മീഡിയയും ടെക്നോളജിയും എല്ലാം എങ്ങനെയാണ് അവർ ഹാൻഡിൽ ചെയ്യുക എന്നതെല്ലാം ഞങ്ങൾ ചിന്തിക്കാറുള്ള ഒരു കാര്യമാണ്. ഒരുപാട് സാധ്യതകൾ ഉള്ള ഒരു ജനറേഷൻ ആണ് ഇപ്പോഴുള്ളത്, എല്ലാം നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക എന്നതാണ് എനിക്ക് അവരോട് പറയാനുള്ളത്.

ഐ എഫ് എഫ് എം – ഒരു വേറിട്ട അനുഭവം
ഓസ്ട്രേലിയയിലേക്ക് താമസം മാറിയിട്ട് അധികമായിട്ടില്ല. സൂപ്പർ ഫോറിലെ ആങ്കറിങ്ങിനു ശേഷം എനിക്ക് ഒരുപാട് നല്ല അവസരങ്ങൾ വന്നിരുന്നു, നാട്ടിൽ സ്ഥിരമായി നിന്നാലേ അങ്ങനെയൊക്കെ സാധിക്കുമായിരുന്നുള്ളു, ഒപ്പം ജോലിയും ഉപേക്ഷിക്കേണ്ടതായി വരുമായിരുന്നു. അതുകൊണ്ട് അതിനുശേഷം ഉള്ള അവസരങ്ങളെല്ലാം ഞാൻ എടുത്തില്ല. എന്നാലും ഖത്തറിലെ ചില ചില പരിപാടികൾ ആങ്കർ ചെയ്യാനും ഡാൻസ് പരിപാടികളിൽ ജഡ്ജ് ആയി പോകാനുമെല്ലാം എനിക്ക് പറ്റിയിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിൽ വന്നതിനുശേഷം കലാപരമായ കാര്യങ്ങളിൽ ഒന്നുകൂടെ ആക്റ്റീവ് ആകാൻ എനിക്ക് സാധിച്ചു എന്ന് തോന്നിയിട്ടുണ്ട്. ഇവിടെ കുറച്ച് ഫ്രണ്ട്സ് ഉണ്ട് അവരുടെ കൂടെ ഡാൻസും കാര്യങ്ങളുമായി എപ്പോഴും ബിസിയാണ്. എന്തെങ്കിലും ചെറിയ ഇവൻട്സ് വരുമ്പോൾ ഡാൻസ് ഒക്കെ പ്രാക്ടീസ് ചെയ്ത് സ്റ്റേജിൽ കളിക്കാറുണ്ട്. പിന്നെ ഇവിടെ വന്നിട്ടുള്ള ഏറ്റവും വലിയ ഒരു സന്തോഷം എന്തെന്നാൽ അവിടുത്തെ റീജിയണൽ ചാനൽ ആയ എം ഫോർ ടിവിയുടെ ഒരു ഭാഗമാകാൻ സാധിച്ചു എന്നതാണ്. ഒരുപാട് പ്രമുഖ വ്യക്തികളെ അതിലൂടെ ഇന്റർവ്യൂ ചെയ്യാനും പരിചയപ്പെടാനും സാധിച്ചു എന്നത് വലിയ ഒരു കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഓസ്ട്രേലിയയിലെ മെൽബണിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബോണിൽ എം ഫോർ ടിവിയെ പ്രതിനിധീകരിച്ച് എനിക്ക് പോകാനായി സാധിച്ചിരുന്നു. അത് എനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ നേടിത്തന്നു. ബോളിവുഡ് സ്റ്റാർസ് ആയിരുന്നു കൂടുതലും അവിടെ വന്നിരുന്നത്. മലയാളി സാന്നിധ്യം അറിയിക്കാൻ അഭിനേത്രി പാർവതി തിരുവോത്ത്, ഓസ്ട്രേലിയയിലെ മലയാളി പാട്ടുകാരി ജാനകി ഈശ്വർ, സൗത്ത് ഇന്ത്യയിലെ അഭിനേതാക്കളായ രാംചരൻ തേജ ബോളിവുഡ് അഭിനേതാക്കളായ കരൻ ജോഹർ, കാർത്തിക് ആര്യൻ തുടങ്ങിയ പ്രമുഖ വ്യക്തികളും ഒപ്പം നമ്മുടെ ഏറ്റവും പ്രിയങ്കരനായ എ ആർ റഹ്മാൻ അണിനിരന്നൊരു വലിയ ഷോ ആയിരുന്നു അത്. ഇവരെ എല്ലാവരെയും ഇന്റർവ്യൂ ചെയ്യാൻ എനിക്ക് സാധിച്ചു. ഒന്ന് രണ്ട് മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഇന്റർവ്യൂ ആയിരുന്നെങ്കിൽ കൂടി അത് എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒന്നായിരുന്നു. എ ആർ റഹ്മാന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ, അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി.
ഇപ്പോൾ സ്വിറ്റ്സർലാന്റിലെ ഒരു കമ്പനിയിൽ റിക്രൂട്ട്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ് വിദ്യ.
Good
Thank you