മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കി ധ്രുവി പട്ടേൽ
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടി ധ്രുവി പട്ടേൽ. ന്യൂജഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024-ലെ മിസ് ഇന്ത്യ വേള്‍ഡ് കിരീടം അണിയിച്ചത്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവിപട്ടേൽ. അമൂല്യ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നു ധ്രുവി പറഞ്ഞു. ഈ കിരീടം വെറുമൊരു കിരീടമല്ല. തന്റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരമാണിതെന്നു കരുതുന്നുവെന്നും അവർ വ്യക്തമാക്കി. സിനിമ ഇഷ്ടപ്പെടുന്ന ധ്രുവിയുടെ സ്വപ്നം ബോളിവുഡ് നടിയാകണമെന്നതാണ്. അതിനൊപ്പം യൂണിസെഫ് അംബാസിഡറുമാകാനാണ് ഇവർ ആഗ്രഹിക്കുന്നത്.
സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പ് കിരീടം നേടി. നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്‍റ് റണ്ണറപ്പും ആയി. കൗമാക്കാരുടെ വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. നെതർലൻഡ്‌സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവർ ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പായി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യൻ – അമേരിക്കക്കാരായ നീലം, ധർമ്മാത്മ ശരൺ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 31 വർഷമായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്.