Kerala

ഡൽഹിയിൽ നിന്ന് സോപ്പ് നിർമാണം പഠിച്ച് സംരംഭകയായ തൃശൂർകാരി

ഴുതപ്പാലിൽ കുളിച്ചിരുന്ന ക്ലിയോപാട്രയുടെ കഥയൊക്കെ അറിയാത്തവരുണ്ടാകില്ലല്ലോ. ക്ലിയോപാട്രയുടേത് പോലെ സൗന്ദര്യം സ്വന്തമാക്കാൻ കഴുതപ്പാൽ കുളി ശീലമാക്കിയാലോ. പക്ഷേ അത്ര എളുപ്പമല്ലെന്നു മാത്രം, കഴുത പാലിന് വില അൽപ്പം കൂടുതലാണ്. എന്നാൽ കഴുത പാലിൽ നിർമിച്ച സോപ്പ് ശീലമാക്കിയാലോ. കഴുത പാൽ കൊണ്ട് സോപ്പോ ചിലരെങ്കിലും ഇതുകേട്ട് നെറ്റി ചുളിച്ചേക്കാം. എന്നാൽ കഴുത പാൽ മാത്രമല്ല ആട്ടിൻ പാലും ഒട്ടകപ്പാലുമൊക്കെ ഉപയോഗിച്ച് സോപ്പ് നിർമിക്കുന്ന ഒരു തൃശൂർക്കാരിയുണ്ട്. വ്യത്യസ്ത തരം സോപ്പുകളും ഷാംപൂവും ഹെയർ ജെല്ലുകളും ലിപ് ബാമുമൊക്കെ തയ്യാറാക്കുന്ന സംരംഭകയുടെ പേര് റിജി ഡിജി. മികച്ച സംരംഭകയാകണമെന്ന സ്വപ്നവുമായി ബിസിനസ് രംഗത്തേക്കെത്തിയവളാണ് റിജി.

‘മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനെക്കാൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഫ്രീലാൻസായിട്ട് ജോലി ചെയ്യുന്നതും ഒരാളുടെ കീഴിൽ ജോലി ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ. ബിസിനസ് ചെയ്യാനിഷ്ടവുമാണ്. ആ ഇഷ്ടത്തിന് തുടങ്ങിയതാണിത്. സോപ്പുകൾ ഞങ്ങളുടെ വീട്ടാവശ്യത്തിന് മാത്രമായി നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ നൽകി. മെല്ലെ മെല്ലെ വരുമാനവും ലഭിച്ചു തുടങ്ങി. അതോടെയാണ് സോപ്പ് നിർമാണം ഗൗരവത്തോടെ ഏറ്റെടുത്തു. ഇപ്പോൾ 20-ലേറെ വെറൈറ്റി സോപ്പുകൾ നിർമിക്കുന്നുണ്ട്.” റിജി തന്റെ ബിസിനസ് ജീവിതത്തെക്കുറിച്ച് റാംപ് ആൻഡ് കോംപിനോട് പറഞ്ഞു തുടങ്ങുന്നു.

oppo_1058

ഇംഗ്ലിഷുകാരിയുടെ
വ്ലോഗ് കണ്ട് തോന്നിയ കൗതുകം

നീ പോടാ കഴുതേ എന്നല്ലേ നമ്മളിൽ ചിലരൊക്കെ പലരെയും കളിയാക്കി വിളിക്കുന്നത്. ആ കഴുതയുടെ പാൽ സൗന്ദര്യവർധക വസ്തുവാണ്, വിലപ്പിടിപ്പുള്ളതാണ്. ഞാൻ സോപ്പുണ്ടാക്കുന്നതും വിലയേറിയ ഈ പാൽ ഉപയോഗിച്ചാണ്. കഴുത പാൽ സൗന്ദര്യവർധകവസ്തുവാണെന്നു കേട്ടിട്ടുണ്ടെങ്കിലും സോപ്പ് നിർമിക്കുന്നതിനെക്കുറിച്ച് ധാരണയൊന്നും ഇല്ലായിരുന്നു. ഒരു ഇംഗ്ലിഷുകാരിയുടെ വോഗ്ലിലൂടെയാണ് കഴുതപ്പാൽ ഉപയോഗിച്ച് സോപ്പ് നിർമിക്കുന്നതിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. കണ്ടപ്പോ ഒരു കൗതുകം തോന്നി. കണ്ട് ഒരു ഇഷ്ടം തോന്നിയതിനാൽ അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. എവിടെയെങ്കിലും പഠിപ്പിക്കുന്നുണ്ടോയെന്നുമൊക്കെയാണ് അന്വേഷിച്ചത്. താത്പ്പര്യമുണ്ടെങ്കിൽ സോപ്പ് നിർമാണം പഠിക്കൂവെന്ന് നിർദേശിക്കുന്നത് ഭർത്താവാണ്. നെതർലാന്റ്സിൽ ബിസിനസ് ചെയ്യുകയാണ് ഭർത്താവ് ഡിജി.

അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽ സോപ്പ് നിർമാണ കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞു, പോയി ചേർന്നു. രണ്ട് വർഷം മുൻപാണ് സോപ്പ് നിർമാണം പഠിക്കുന്നതിന് ഡൽഹിയിലേക്ക് പോകുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസായിരുന്നു. സോപ്പ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പഠിക്കാൻ സാധിച്ചു. സി എഫ് ഡി ഓ എന്ന സ്ഥാപനത്തിലാണ് പഠിച്ചത്. ഈ സ്ഥാപനത്തെക്കുറിച്ച് കണ്ടെത്തി തരുന്നത് ഭർത്താവാണ്. നമ്മളുണ്ടാക്കിയെടുക്കുന്നതും കടയിൽ നിന്നു വാങ്ങുന്ന സോപ്പും തമ്മിൽ വ്യത്യാസമുണ്ടാകുമല്ലോ എന്തായാലും പഠിച്ചു നോക്കൂ എന്നാണദ്ദേഹം പറഞ്ഞത്. ക്ലാസിന് ശേഷം വീട്ടിലെത്തിയപ്പോൾ വീട്ടാവശ്യത്തിനുള്ളത് ചെയ്തു നോക്കി. വീട്ടിലുണ്ടാക്കിയ സോപ്പ് ഉപയോഗിക്കുമ്പോൾ ഞങ്ങൾക്കും തോന്നി ഇത് നല്ല സോപ്പ് ആണല്ലോ എന്ന്. നമുക്ക് ഇഷ്ടമുള്ള ഗന്ധമൊക്കെ ഉപയോഗിച്ച് സോപ്പ് നിർമിക്കാമെന്നത് വലിയ കാര്യമല്ലേ. പക്ഷേ വിൽപ്പനയൊന്നും നടന്നില്ല. സോപ്പുകൾ നിർമിക്കും വീട്ടിൽ ഞങ്ങളെല്ലാവരും ഉപയോഗിക്കും അത്രമാത്രം. ആദ്യകാലം ഇങ്ങനെയായിരുന്നു. മികച്ച വരുമാനം കിട്ടിയാലാണല്ലോ പ്രയോജനപ്രദമാകൂ. സോപ്പ് നിർമാണം ആരംഭിച്ചിട്ട് മൂന്നു വർഷമൊക്കെയായി. എങ്കിലും ആളുകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. വീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം നൽകിയിരുന്ന സോപ്പും ഹെയർ ജെല്ലും ഷാംപൂവുമൊക്കെ ഇപ്പോൾ വിദേശ നാടുകളിൽ നിന്നുള്ളവർ വാങ്ങുന്നുണ്ട്. അതൊരു വലിയ സന്തോഷമാണെന്നും റിജി പറയുന്നു.

oppo_1058

ഉത്പന്നങ്ങൾ വിദേശനാട്ടിലും ലഭ്യം

സോപ്പ് നിർമാണ ക്ലാസിൽ കഴുതപ്പാൽ ഉപയോഗിച്ച് സോപ്പ് നിർമിക്കുന്നതിനെക്കുറിച്ച് മാത്രമല്ല റിജി പഠിച്ചത്. ഒട്ടകം പാൽ, ആട്ടിൻ പാൽ ഇതൊക്കെ ഉപയോഗിച്ച് സോപ്പ് നിർമിക്കാനും കോഴ്സിൽ പഠിപ്പിക്കുന്നുണ്ട്. ചർമ്മം മൃദുലമാകാനും സുന്ദരമാക്കാനും ഇത്തരം സോപ്പുകളുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്നതിനാൽ ആവശ്യക്കാരുമുണ്ട്. ഫെഡോറ എന്ന പേരിലാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഡോങ്കി മിൽക്, ക്യാമൽ മിൽക്, ഗോട്ട് മിൽക്, മിന്റ്, ഓറഞ്ച് ഹണി, മുൾട്ടാണിമിട്ടി, ശംഖുപുഷ്പം, റെഡ് വൈൻ, കോക്കനട്ട് മിൽക്ക്, ചാർക്കോൾ, ഷിയ ബട്ടർ, കോഫി പൗഡർ, ബീറ്റ്റൂട്ട്, കറ്റാർവാഴ തുടങ്ങിയവ കൊണ്ടുള്ള സോപ്പുകളാണ് റിജി നിർമിക്കുന്നത്. 100 രൂപ മുതൽ 350 രൂപ വരെയുള്ള സോപ്പുകളാണുള്ളത്. ഇതിനൊപ്പം താരൻ അകറ്റാനുള്ള ഷാംപൂ, ബിറ്റ്റൂട്ട് ലിപ് ബാം എന്നിവയും ഇവിടെയുണ്ടാക്കുന്നുണ്ട്. ഉത്പന്നങ്ങളൊക്കെയും കെമിക്കൽ ഫ്രീയാണെന്നതാണ് പ്രത്യേകത. ഷിയ ബട്ടറും ആൽമണ്ട് ഓയിലും ഒലിവ് ഓയിലും ബീറ്റ്റൂട്ട് പൗഡറും ബീറ്റ്റൂട്ട് എസൻഷ്യൽ ഓയിലും ഉപയോഗിച്ചാണ് ലിപ് ബാം ഉണ്ടാക്കുന്നത്. കുഞ്ഞുങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യസംരക്ഷണത്തിനായുള്ള ഹെയർ ജെല്ലുകളും നിർമിച്ചു നൽകുന്നുണ്ട് ഇവർ. കറ്റാർവാഴ, ഉലുവ, ചെമ്പരത്തി എന്നിവ കൊണ്ടുള്ള ജെല്ലുകളാണ് വിൽക്കുന്നത്. കേരളത്തിലും വിദേശനാടുകളിലും ഫെഡോറ ഉത്പന്നങ്ങൾ ലഭ്യമാണ്. ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. തൃശൂരിലെ യൂനിറ്റിൽ നിന്നു വാങ്ങി ദുബായ്, ബഹ്റിൻ പോലുള്ള നാടുകളിൽ കൊണ്ടു പോയി വിൽക്കുന്ന ടീമിന്റെ സഹായവുമുണ്ട്.

ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 3000

സോപ്പ് നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കൾ ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിക്കുന്നതെന്നു റിജി. കഴുത പാൽ കേരളത്തിൽ ലഭ്യമാണെങ്കിലും വില അൽപ്പം കൂടുതലാണ്. വലിയ വില കൊടുത്ത് അസംസ്കൃത വസ്തുക്കൾ വാങ്ങി സോപ്പ് നിർമിച്ചു വിൽക്കുന്നത് ലാഭകരമല്ല. അതുകൊണ്ട് സോപ്പ് നിർമിക്കാനുള്ള പാൽ അടക്കമുള്ള അസംസ്കൃത വസ്തുക്കൾക്ക് ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. രാജസ്ഥാൻ, അഹമദാബാദ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഒട്ടകപ്പാലും ആട്ടിൻപ്പാലും കഴുതപ്പാലും എസ്സൻസുമൊക്കെ കൊണ്ടുവരുന്നത്. 3000 രൂപയ്ക്കാണ് ഒരു ലിറ്റർ കഴുത പാൽ വാങ്ങിക്കുന്നത്. നാട്ടിലാണെങ്കിൽ 5000 രൂപയൊക്കെ നൽകേണ്ടി വരും. അഞ്ച് ലിറ്റർ പാൽ ഒരുമിച്ച് വാങ്ങുന്നതിനാലാണ് വില കുറച്ച് ലഭിക്കുന്നത്. പായ്ചുറൈ്സ് ചെയ്താണ് കൊണ്ടുവരുന്നത്. അതുകൊണ്ട് കേടാകുകയൊന്നും ഇല്ല. അസംസ്കൃത വസ്തുക്കളൊക്കെ അവർ പ്രശ്നങ്ങളൊന്നുമില്ലാതെ അയച്ചു തരും. എന്നാൽ സുഗന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകാറുണ്ട്. നേരിൽ പോയി വാങ്ങുന്നതല്ലല്ലോ, സുഗന്ധത്തിൽ ചെറിയ വ്യത്യാസമുണ്ടായേക്കാം. വിപണി സ്വന്തമാക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് റിജിയുടെ അഭിപ്രായം. വലിയ കമ്പനികളുടെ സോപ്പുകൾ ഒഴിവാക്കി നമ്മുടെ സോപ്പ് കസ്റ്റമർ വാങ്ങുന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽഗുണമേൻമയുടെ കാര്യത്തിൽ വലിയ കമ്പനികളുടെ സോപ്പിനെക്കാൾ മുന്നിലാണിതെന്നും അവർ അവകാശപ്പെടുന്നു. ത്വക്ക് മൃദുലമാകുന്നതിന് പാൽ സോപ്പുകൾ നല്ലതാണ്. കഴുത്തിലെയും കാൽ-കൈ മുട്ടുകളിലെയും കറുത്തപ്പാടുകൾ ഇല്ലാതാക്കുന്നതിനും ചാർക്കോൾ സോപ്പ് ഉപയോഗിച്ചാൽ മതി. മുഖം സ്ക്രബ് ചെയ്യുന്നതിന് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് ഫെയ്സ്പാക്ക് ഇടാറില്ലേ, കോഫി സോപ്പ് ഉപയോഗിക്കുമ്പോൾ അതിന്റെ ഫലം ലഭിക്കും. കാപ്പിപ്പൊടിയും പഞ്ചസാരയുമാണ് മുഖ്യ അസംസ്കൃത വസ്തു. ഇതുപയോഗിക്കുന്നവർക്ക് സൺ ടാൻ കുറയുന്നുണ്ട്. വരണ്ട ചർമ്മക്കാർക്ക് വളരെ പ്രയോജനകരമാണ് ഷിയ ബട്ടർ സോപ്പെന്നും റിജി.

oppo_1058

സംരംഭം വിപുലമാക്കാമെന്ന പ്രതീക്ഷയിലാണ്

സോപ്പ് നിർമാണ ജോലികളൊക്കെ റിജി തന്നെയാണ് ചെയ്യുന്നത്. അക്കൗണ്ടിങ്ങിലും പാക്കിങ്ങിനുമൊക്കെയായി അഞ്ച് ജീവനക്കാരുണ്ട്. കസ്റ്റമേഴ്സുമായുള്ള ഇടപാടുകളും റിജി നേരിട്ട് ചെയ്യുകയാണ്. വീട്ടുകാര്യങ്ങളും മക്കളുടെ പഠനകാര്യങ്ങളുമൊക്കെയുള്ള തിരക്കുകൾക്കിടയിലാണ് ബിസിനസ് കാര്യങ്ങൾ നോക്കുന്നതെന്നു റിജി പറയുന്നു. വെളുപ്പിന് മൂന്നു മണി മുതൽ അഞ്ച് മണി വരെ ബിസിനസ് കാര്യങ്ങൾ, പിന്നീട് വീട്ടുകാര്യങ്ങൾക്ക് ശേഷം സോപ്പ് നിർമാണത്തിരക്കുകളിലേക്ക്. അഞ്ച് മണിക്ക് ജീവനക്കാർ പോയ ശേഷവും ഞാൻ ഇതിന്റെ പിറകെ തന്നെയായിരിക്കും. ചെറിയ മുതൽമുടക്ക് മതിയെന്നു കരുതിയാണ് ബിസിനസ് തുടങ്ങിയത്. പക്ഷേ അതു പോരെന്നു പിന്നീട് മനസിലായി. രണ്ട് മൂന്നു ലക്ഷം രൂപ ഒറ്റയടിക്ക് ഉണ്ടെങ്കിൽ മാത്രമേ ഈ ബിസിനസ് ആരംഭിക്കാവൂ. അസംസ്കൃതവസ്തുക്കൾക്ക് നല്ല വിലയാണ്. വീടിനോട് ചേർന്ന തന്നെയാണ് നിർമാണ യൂനിറ്റ്. ഞാനും ഭർത്താവും സംരംഭത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മകൾക്ക് വയ്യാതെ വന്നു സാമ്പത്തികമായി മോശമായ അവസ്ഥയുണ്ടായിട്ടുണ്ട്. അതൊക്കെ തരണം ചെയ്തു ഇവിടെ വരെയെത്താനായില്ലേ. ഇനിലും കൂടുതൽ വിപുലമാക്കാനാകുമെന്നു ഉറച്ച വിശ്വാസവുമുണ്ട്.

ഓവനിലാണ് സോപ്പുണ്ടാക്കുന്നത്. ഒരു സമയം പത്ത് സോപ്പ് വരെ ഓവനിൽ തയാറാക്കാം. അതിൽ നിന്നൊക്കെ മാറ്റം വരുത്തി കൂടുതൽ സംവിധാനങ്ങളൊക്കെയായി വിപുലമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ജനുവരിയോടെ വീടിന് മുകളിൽ വിപുലമായ രീതിയിൽ യൂനിറ്റ് നിർമിക്കാനാണ് പദ്ധതി. സോപ്പുകളും മറ്റും കൂടുതൽ ആളുകളിലേക്ക് എത്തിച്ച് വരുമാനം നേടിയെടുക്കാമെന്ന പ്രതീക്ഷയുണ്ട്. നിലവിൽ എനിക്ക് മികച്ച വരുമാനം ഉണ്ട്. ലാഭം എന്നു പറയാനായോ എന്നറിയില്ല. അമ്പതിനായിരം ഇറക്കിയാൽ അത്രയും തുക തിരികെ കിട്ടുന്നുണ്ട്. പക്ഷേ അതുപോരല്ലോ അമ്പത് ഇറക്കിയാൽ ഒരു ലക്ഷം കിട്ടണം എന്നാലേ ലാഭമാകൂ. എന്നാൽ അല്ലേ നമുക്കൊരു ബിസിനസ് സന്തോഷം വരൂ.

oppo_1058

ബിസിനസ് ആരംഭിച്ചപ്പോ എല്ലാവരും ചോദിച്ചത് ഇത് കൊണ്ട് വല്ല കാര്യവും ഉണ്ടോ എന്നാണ്. ഭർത്താവ് മാത്രമാണ് ബിസിനസ് ചെയ്യുന്നതിനെ പിന്തുണച്ചത്. സംരംഭകയാകണമെന്ന് ആഗ്രഹിച്ചെത്തിയതാണ്. സ്ത്രീകൾ‍ സാധിക്കുന്ന ജോലികൾ ചെയ്തു വരുമാനം നേടണമെന്നാണ് എന്റെ നിലപാട്. അവിണിശ്ശേരിയിൽ മാത്രം അറിഞ്ഞിരുന്ന എന്നെ ഈ ബിസിനസിന് ശേഷം കുറച്ചധികം ആളുകൾ അറിഞ്ഞു തുടങ്ങി. അയർലന്റ്, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നു വരെ ആളുകൾ വിളിക്കുന്നുണ്ട് ഇപ്പോൾ. ഇതൊക്കെ സന്തോഷം നൽകുന്ന കാര്യങ്ങളല്ലേയെന്നും റിജി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *