നദിയയുടെ സന്തോഷങ്ങൾ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ… ഈ പാട്ട് കേട്ടാൽ മലയാളികളുടെ മനസിലേക്കെത്തുന്ന ഒരു മുഖമുണ്ട്. കൗതുകം തുളുമ്പുന്ന കണ്ണുകളും വിടർന്ന ചിരിയും കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായെത്തിയ പതിനേഴുകാരി. കാലമേറെ സഞ്ചരിച്ചു, പക്ഷേ ആ പഴയ കൗമാരക്കാരിക്ക് ഇന്നും മധുരപതിനേഴാണെന്ന് തോന്നും. ലുക്കിലും സ്റ്റൈലിലും എവർഗ്രീൻ ബ്യൂട്ടി… നദിയ മൊയ്തു.
എൺപതുകളുടെ പകുതിയിലാണ് നദിയ അഭിനയലോകത്തിലേക്കെത്തുന്നത്. ഫാസിൽ ചിത്രം നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ നായിക ഗേളിയുടെ വേഷത്തിലാണ് ക്യമാറയ്ക്ക് മുന്നിലേക്കെത്തുന്നത്. കുറഞ്ഞനാളുകൾക്കുള്ളിൽ ദക്ഷിണേന്ത്യൻ സിനിമാലോകത്തിന്റെ സ്നേഹവും ആരാധനയുമൊക്കെ സ്വന്തമാക്കി. എന്നാൽ സിനിമാജീവിതത്തിലെ വിജയനാളുകൾക്കിടയിൽ അവിചാരിതമായി നോക്കെത്താദൂരത്ത് ദൂരത്ത് നിന്ന് കണ്ണെത്താദൂരത്തേക്ക് വഴിമാറി നടന്നു പോയി. വർഷങ്ങൾക്ക് ശേഷം നദിയ വീണ്ടും സിനിമയുടെ ചുറ്റുവട്ടങ്ങളിലേക്കെത്തി.
കരിയറിൽ ഇടയ്ക്കിടെ ചെറിയ ഇടവേളകളെടുത്തുവെങ്കിലും നല്ല സിനിമകളിലൂടെ ആ പഴയതാരസുന്ദരി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സജീവമാകുകയാണ്. സംവിധായകൻ ഫാസിലിന്റെ സഹോദരൻമാരുടെ സുഹൃത്ത് മൊയ്തുവിന്റെ മകൾ സെറീനയാണ് നദിയ മൊയ്തുവായി സിനിമയിലേക്കെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ നദിയയെ ചലച്ചിത്ര പ്രേക്ഷകർ സ്വീകരിച്ചു. ഗേളിയുടെ വേഷവിധാനങ്ങളും ഹെയർ സ്റ്റൈലും വർത്തമാനശൈലിയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നദിയ മൊയ്തു വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

ഗേളി എന്റെ ഭാഗ്യമാണ്
നോക്കെത്താദൂരത്ത് കണ്ണുംനട്ട് റിലീസ് ചെയ്തിട്ട് 40 വർഷമാകുകയാണെങ്കിലും ഗേളി എന്നു വിളിച്ച് ഇന്നും പലരും അരികിലേക്കെത്താറുണ്ട്. അക്കൂട്ടത്തിൽ പ്രായമുള്ളവർ മാത്രമല്ല പുതിയ ജനറേഷനിലെ കുട്ടികളുമുണ്ടെന്നതാണ് സന്തോഷം. കാണാൻ വരുന്ന കുട്ടികളിൽ പലരും പറയുന്നത്, അവരുടെ മമ്മിയുടെയും ഡാഡിയുടെയുമൊക്കെ ഫേവറിറ്റ് ആക്ട്രസ് ആയിരുന്നുവെന്നാണ്. ഇന്നത്തെ കുട്ടികളും ആ ചിത്രം കണ്ടിട്ടുണ്ടാകും, അവരും ഗേളിയെക്കുറിച്ച് തന്നെയാണ് എന്നോട് സംസാരിക്കാറുള്ളത്. ഗേളിയുടെ ഹെയർ സ്റ്റൈൽ അന്നത്തെ പോലെ ഇന്നും ഹിറ്റാണ്. അന്നാളിൽ പ്രത്യേക സ്റ്റൈൽ എന്ന നിലയിലൊന്നും മുടി കെട്ടിയതല്ല. എന്നെ സംബന്ധിച്ച് വളരെ സൗകര്യപ്രദമായ മുടികെട്ടൽ രീതിയാണത്. ആ സ്റ്റൈൽ എന്റെ മുഖത്തിന് യോജിച്ചതുമാണ്. അങ്ങനെയൊരു ഭാഗ്യം കൂടി ആ മുടിക്കെട്ടൽ രീതിയ്ക്കുണ്ട്. എന്റെ സൗകര്യത്തിന് കെട്ടിയ ഹെയർ സ്റ്റൈൽ പിന്നീട് ഹിറ്റായി മാറിയെന്നു മാത്രം.
ഇന്നും ആളുകൾ പഴയ ഗേളിയോടെന്ന പോലെയാണ് എന്നെ സ്നേഹിക്കുന്നത്. ആദ്യ ചിത്രം കൊണ്ട് ഇത്രയും ആളുകളുടെ സ്നേഹം കിട്ടുക, വർഷങ്ങൾക്കിപ്പുറവും കിട്ടി കൊണ്ടിരിക്കുന്നു.. ഇത് ഒരു ഭാഗ്യമാണ്. തമിഴ് സിനിമയിലൂടെയും ഈ സ്നേഹമൊക്കെ കിട്ടിയിരുന്നു. തെലുങ്കിലും അഭിനയിച്ചിരുന്നു, പക്ഷേ എണ്ണത്തിൽ കുറവായിരുന്നു. തെലുങ്കിൽ ഇപ്പോഴാണ് കൂടുതൽ ചിത്രങ്ങൾ ചെയ്യുന്നതെന്നു മാത്രം. എന്റെ അഭിനയത്തിന്റെ ആദ്യകാലങ്ങളിൽ സിനിമകളിൽ സ്ത്രീകൾക്ക് വലിയ സ്വാധീനമോ ഇടമോ പ്രാധാന്യമോ ഇല്ലായിരുന്നു. അങ്ങനെയുള്ള ആ നാളുകളിൽ പോലും എനിക്ക് കുറേ ആരാധകരെ ലഭിച്ചുവെന്നത് വലിയ നേട്ടമല്ലേ, പ്രത്യേകിച്ചും സ്ത്രീയെന്ന നിലയിൽ.
എല്ലാത്തരം വേഷങ്ങളും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടമ്മയായും പാവമായ നായികയായും സഹോദരിവേഷങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ കഥാപാത്രങ്ങളിലേറെയും ബോൾഡ് ഗേളിന്റേതായിരുന്നു. ആ ബോൾഡ്നെസ്സും കുസൃതിയും ഇപ്പോഴും എന്നിലുണ്ട്. ആ കുസൃതി എന്റെ നേച്ചറാണ്. ആർട്ടിസ്റ്റ് എന്ന നിലയിൽ ആ കുസൃതി ഇല്ലാത്ത കഥാപാത്രങ്ങൾ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്നിലെ കുസൃതിക്കാരിയെയാണ് ഓഡിയൻസിന് കൂടുതൽ താത്പ്പര്യം. സ്മാർട്ട് ഗേൾ കഥാപാത്രങ്ങളെയും അല്ലാത്ത വേഷങ്ങളും എന്റെ പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അമ്മമാർ
നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന്റെ റിമേക്കിലൂടെയാണ് തമിഴ് സിനിമാലോകത്തിലേക്കെത്തുന്നത്. പൂവേ പൂച്ചൂടാ വാ എന്ന പേരിൽ ഫാസിൽ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനം. വിജയം നേടിയ ഈ ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാനായി. കൂടും തേടി, കണ്ടു കണ്ടറിഞ്ഞു, ഒന്നിങ്ങ് വന്നെങ്കിൽ, പൂവിന് പുതിയ പൂന്തെന്നൽ, പഞ്ചാഗ്നി, വന്നു കണ്ടു കീഴടക്കി, ശ്യാമ തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായി നിൽക്കുമ്പോഴായായിരുന്നു വിവാഹം. 1988-ൽ സുഹൃത്ത് ഷിരീഷ് ഗോഡ്ബോളിനെ വിവാഹം ചെയ്തശേഷം അഭിനയമൊക്കെ അവസാനിപ്പിച്ചു ന്യൂയോർക്കിലേക്ക് പോയി. 1994-ൽ വധു ഡോക്റ്ററാണ്, ചിന്നമാഡം, രാജകുമാരൻ തുടങ്ങിയ ചില സിനിമകളിലും നദിയ അഭിനയിച്ചു. പിന്നീട് ഭർത്താവും മക്കളുമൊക്കെയായി വിദേശത്തായിരുന്നു ജീവിതം.
നീണ്ട 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ. അതൊരു വലിയ വിജയമായിരുന്നു. പ്രകാശ് രാജും ജയം രവിയും അസിനുമൊക്കെ അഭിനയിച്ച ചിത്രത്തിൽ നായകന്റെ അമ്മ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അമ്മ വേഷമായിരുന്നു. ആദ്യ ചിത്രം പോലെ തന്നെ രണ്ടാം വരവിലെ ആദ്യ ചിത്രവും ആളുകൾ ഇന്നും ഓർത്തിരിക്കുന്നുവെന്നത് ഭാഗ്യമല്ലേ. രണ്ടാം വരവിൽ തമിഴിലാണ് ആദ്യമായി അഭിനയിച്ചത്. പുതിയ ജനറേഷനിലുള്ളവർ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയെക്കുറിച്ച് സംസാരിക്കാറുണ്ട്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് സിനിമയിലൂടെ പഴയ തലമുറ ഓർത്തിരിക്കുന്നതു പോലെ ഈ ചിത്രത്തിലൂടെ പുതുതലമുറയുടെ സ്നേഹവും കിട്ടുന്നുണ്ട്. അതൊരു ഭാഗ്യമായിരുന്നു. അല്ലെങ്കിൽ ഒരു തലമുറയുടെ മാത്രം പ്രിയ അഭിനേത്രിയായി മാറിപ്പോകുമായിരുന്നു. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയ്ക്ക് ശേഷം വീണ്ടും സിനിമാലോകത്തിലേക്കെത്തി. കല്യാണ ശേഷം ന്യൂയോർക്കിൽ ആയിരുന്നുവെങ്കിലും കഴിഞ്ഞ 15 വർഷത്തോളമായി ഞങ്ങൾ മുംബൈയിലാണ് താമസം. ഞാൻ ജനിച്ചു വളർന്നതൊക്കെ മുംബൈയിലാണ്. അമ്മ തിരുവല്ലക്കാരിയും അച്ഛൻ തലശ്ശേരിക്കാരനുമാണ്. മലയാളം പഠിപ്പിച്ചതു മമ്മിയാണ്. ജോലി ചെയ്തിരുന്ന മമ്മി ശനിയും ഞായറും സമയം കണ്ടെത്തി പഠിപ്പിക്കുകയായിരുന്നു.
ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന തമിഴ് ചിത്രമാണ് ഒടുവിൽ റിലീസായത്. അഞ്ചാറു മാസം ഈ ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു. ഓരോ ചിത്രത്തിന് ശേഷവും ചെറിയ ഇടവേളകളെടുക്കാറുണ്ട്. ഈ ഇടവേളകൾ മന:പ്പൂർവം എടുക്കുന്നതാണ്. വീടും പ്രൊഫഷനും ബാലൻസ് ചെയ്തു കൊണ്ടു പോകണമല്ലോ. ജോലിയെടുക്കുന്ന സ്ത്രീകളുടെയെല്ലാം കാര്യം ഇങ്ങനെയൊക്കെയാണല്ലോ. ആ ഇടവേളകളിൽ വീട്ടിൽ സമയം ചെലവഴിക്കാനിഷ്ടമാണ്. കഥകൾ കേൾക്കും, സിനിമൾ കാണും, ഹോളിഡേയ്സ് ആണെങ്കിൽ യാത്ര പോകും, സുഹൃത്തുക്കളെ കാണലും വായനയും വീട്ടുകാര്യങ്ങൾ നോക്കലുമൊക്കെയായി എനിക്കിഷ്ടമുള്ളതൊക്കെ ആ ദിവസങ്ങളിൽ ചെയ്യും.

ആ സിനിമ കേരളത്തിലും
ഹിറ്റാണെന്ന് അറിഞ്ഞില്ല
ഒരു ചിത്രം ഏറ്റെടുക്കുമ്പോൾ കഥയും എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവുമാണ് ആദ്യം നോക്കുന്നത്. സംവിധായകനും പ്രധാനപ്പെട്ടതാണ്. കൂടെ അഭിനയിക്കുന്നവരെയും നോക്കും. എന്നാൽ കഥയും കഥാപാത്രവും മികച്ചതാണെങ്കിൽ മറ്റു ഘടകങ്ങളെല്ലാം എനിക്ക് ബോണസ് ആണ്. ചില കഥാപാത്രങ്ങൾ പ്രതീക്ഷിക്കാതെ ഹിറ്റാകും. അഭിനയിക്കുന്ന ചിത്രങ്ങളൊക്കെയും മികച്ചതായിരിക്കുമെന്ന തോന്നലിലാണ് സ്വീകരിക്കുന്നത്. ചിലപ്പോൾ അങ്ങനെയൊരു വിജയം ലഭിക്കണമെന്നില്ല. എല്ലാവർക്കും ഒരു വിധിയുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. കഥയെഴുതിയവർക്കും എനിക്കും ചിത്രത്തിനുമൊക്കെ വിധിയുണ്ട്. ആ വിധി ചിലപ്പോൾ അനുകൂലമാകും അല്ലെങ്കിൽ വർക്ക് ആകില്ല, അത്രേയുള്ളൂ.
നീണ്ട കാലയളവിന് ശേഷമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. നല്ല സബ്ജക്റ്റ് ആയിരുന്നു. പുതിയൊരു അമ്മയെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സിനിമ ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. മക്കൾക്ക് അവധിയുള്ള നാളിൽ ഒരു സിനിമ ചെയ്യാം, ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങാം എന്ന ചിന്തയിലാണ് ഈ സിനിമ ചെയ്യുന്നത്. എന്നാൽ തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ഹിറ്റായെന്ന വിവരമൊക്കെ പിന്നീടാണ് അറിഞ്ഞത്. അതൊക്കെയൊരു അനുഗ്രഹമായി കരുതുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപും കുറേ അവസരങ്ങൾ വന്നിരുന്നു. മക്കളുടെ കാര്യങ്ങളൊക്കെ നോക്കുന്നതിനിടയിൽ നാട്ടിൽ വന്ന് സിനിമ ചെയ്തു തിരിച്ചു പോകുന്നത് അത്ര എളുപ്പമല്ല. സിനിമയിലേക്കുള്ള തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല. എം കുമരനിൽ നിന്ന് അവസരം വന്നപ്പോൾ സ്വീകരിക്കുവെന്നാണ് ഭർത്താവും പറഞ്ഞത്. സാഹചര്യങ്ങൾ അനുകൂലമായപ്പോൾ സിനിമ ചെയ്തുവെന്നു മാത്രം. വിവാഹശേഷം മക്കളുടെയും ഭർത്താവിന്റെയുമൊക്കെ പിന്തുണ കൂടിയുണ്ടാകണമല്ലോ.

സിനിമകളിൽ വലിയം മാറ്റം വന്നിട്ടുണ്ട്
എൺപതുകളിലെ സിനിമകളിൽ നിന്ന് വലിയ മാറ്റം വന്നിട്ടുണ്ട്. എം കുമരൻ ചെയ്യുമ്പോൾ ഓവർ ആക്റ്റിങ്ങ് ആകുന്നുണ്ടോ അങ്ങനെ തോന്നുന്നുണ്ടോ എന്നൊക്കെ ചോദിക്കുമായിരുന്നു. ക്യാമറ ദൃശ്യങ്ങൾ പകർത്തുന്ന രീതി പോലും വികസിച്ചു. ലൈറ്റും മൂഡും ക്യാമറ ആങ്കിളുമൊക്കെ സെറ്റായാൽ തന്നെ പകുതി വന്നു. വർക് ചെയ്യുന്ന ശൈലിയ്ക്ക് തന്നെ മാറ്റമുണ്ട്. പണ്ട് ആണെങ്കിൽ ഔട്ട്ഡോർ ചെയ്യുമ്പോൾ ഡ്രസ് ചേയ്ഞ്ച് ഉണ്ടാകുമല്ലോ. അന്നാളിൽ ഷൂട്ട് നടക്കുന്നതിന് സമീപമുള്ള ഏതെങ്കിലും വീടിനെ ആശ്രയിക്കേണ്ടി വരും. ഇന്നാണെങ്കിൽ കാരവൻ ഉണ്ടല്ലോ. അതിൽ പോയി ഉടുപ്പ് മാറ്റാം. കുറച്ച് കൂടി കൺവീനിയന്റ് ആയി. ജോലി ചെയ്യുന്ന രീതിയിലും മാറ്റമുണ്ട്. ഇപ്പോൾ ഡബ്ബിങ്ങിനെക്കാൾ സിങ്ക് സൗണ്ട് ചെയ്യുന്നതാണ് കൂടുതൽ താത്പ്പര്യം. ഇപ്പോൾ സ്വയം ഡബ്ബ് ചെയ്യുന്നുണ്ട്.
പുതുതലമുറയിലെ കുട്ടികൾക്കൊപ്പമാണ് കൂടുതലും വർക് ചെയ്യുന്നത്. അവർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ഇഷ്ടമാണ്. സീനിയർ ആർട്ടിസ്റ്റ് എന്നൊരു ബഹുമാനവും ചെറിയൊരു അകലവുമൊക്കെ ഷൂട്ടിങ്ങിന്റെ ആദ്യ ഒന്നു രണ്ട് ദിവസങ്ങളിൽ ലൊക്കേഷനിലുണ്ടാകും. പിന്നീട് ഞങ്ങൾ ഒരുപ്രായക്കാരെ പോലെയാണ് വർത്തമാനം പറച്ചിലും ചിരിയും കളിയുമൊക്കെ. അത്തരം വർക്കിങ്ങ് അറ്റ്മോസ്ഫിയർ എനിക്കിഷ്ടവുമാണ്. സീനിയർ ആർട്ടിസ്റ്റായതിനാൽ കുട്ടികൾ എന്നോട് ബഹുമാന,വിനയത്തോടെ പെരുമാറണം എന്നൊക്കെ ഞാൻ ചിന്തിക്കാൻ പോയാൽ പിന്നെ അവർക്കൊപ്പം ഈസിയായി വർക് ചെയ്യാനാകില്ല. ഞാൻ അവരോട് പറയുന്നത്, മാം എന്ന് വിളിക്കണ്ട നദിയ എന്ന് വിളിച്ചാലും എനിക്കൊരു കുഴപ്പവുമില്ല എന്നാണ്. പക്ഷേ അവർക്ക് അത് ശരിയായി തോന്നില്ല. എങ്കിലും ആ ആറ്റിറ്റ്യൂഡിൽ എന്നോട് പെരുമാറിയാൽ മതിയെന്ന് അവരോട് പറയാറുണ്ട്. എനിക്കും ന്യൂജനറേഷനിലെ രണ്ട് മക്കളാണല്ലോ അതുകൊണ്ടു തന്നെ പുതുതലമുറക്കാരുടെ ചിന്താഗതിയും ഔട്ട്ലുക്കും മനസിലാക്കാൻ സാധിക്കുന്നുണ്ട്.
പഴയകാല അഭിനേതാക്കളുടെ കൂട്ടായ്മകളിൽ പങ്കെടുക്കാറുണ്ടെങ്കിലും എപ്പോഴും വിളിക്കുകയോ കാണുകയോ ഒന്നുമില്ല. ഇടയ്ക്ക് എല്ലാവരെയും കാണുന്നതും വർത്തമാനം പറയുന്നതുമൊക്കെ സന്തോഷമാണ്. അവരൊക്കെ ചെന്നൈയിലും ഞാൻ മുംബൈയിലുമാണല്ലോ, അതുകൊണ്ടു തന്നെ സിനിമാസുഹൃത്തുക്കളെ കാണുന്നതും കുറവാണ്. ഇവിടെ എന്റെ സൗഹൃദങ്ങൾ സിനിമയിലുള്ളവരുമായല്ല. സ്കൂൾ, കോളെജ് ഫ്രണ്ട്സ്, എന്റെയും ഭർത്താവും കുടുംബവുമൊക്കെയായുള്ള മറ്റു സൗഹൃദങ്ങളുമാണ് വളരെ ശക്തമായുള്ളത്. സിനിമ അഭിനയത്തിനപ്പുറത്തേക്ക് ചിന്തിച്ചിട്ടില്ല. സിനിമയ്ക്ക് കഥ എഴുതാനോ സംവിധാനം ചെയ്യാനോ ഉള്ള കഴിവ് ഒന്നും എനിക്ക് ഇല്ലെന്നാണ് തോന്നുന്നത്. ഹൗസ് വൈഫ് ആയിരിക്കുന്നതും അഭിനയിക്കുന്നതും സന്തോഷമാണ്. ഈ രണ്ടു ജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

പുതുമയുള്ള അമ്മ വേഷങ്ങളോട് ഇഷ്ടം
വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാഗ്രഹമുണ്ട്. ആക്ഷൻ പടം ചെയ്യണമെന്നൊരു ആഗ്രഹവുമുണ്ട്. എന്നെക്കൊണ്ട് സാധിക്കുമോ എന്നറിയില്ല. പക്ഷേ ആ വേഷം എനിക്ക് തന്നെ ഒരു ചലഞ്ചായിട്ട് തോന്നുന്നതാകണം. എന്റെയൊക്കെ പ്രായത്തിലുള്ള പഴയകാല നായികമാരെ ഇപ്പോൾ നായികയാക്കിയോ കേന്ദ്രകഥാപാത്രമാക്കിയോ സിനിമകളൊക്കെ വരുന്നത് വളരെ കുറവല്ലേ. ഈ അടുത്ത് അങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അഞ്ജലി മേനോന്റെ വണ്ടർ വിമൻ. പക്ഷേ അത്തരം സിനിമകളെടുക്കുന്നത് തീരെ കുറവാണ്. വണ്ടർ വിമനിൽ അമ്മയോ ഭാര്യയോ അല്ല. ഒരു സ്ത്രീ കഥാപാത്രം. മറ്റു സ്ത്രീകളായ അഭിനേതാക്കളെ സപ്പോർട്ട് ചെയ്യുന്ന വ്യക്തി അത്രമാത്രം. അതൊരു പോസിറ്റീവ് ക്യാരക്റ്ററായിരുന്നു. മധുമിത സംവിധാനം ചെയ്ത അരമണിക്കൂർ മാത്രമുള്ള മൗനമേ പാർവൈയായി എന്ന ആന്തോളജി ചെയ്തിരുന്നു. ആ കാഥാപാത്രവും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു, കാരണം ആ ചിത്രത്തിൽ ഡയലോഗ് ഒട്ടുമില്ല, എല്ലാം നമ്മുടെ കണ്ണുകളിലൂടെയും ബോഡി ലാംഗ്വേജിലൂടെയും പ്രകടിപ്പിക്കണം. അങ്ങനെയുള്ള ചില വ്യത്യസ്തമായ സിനിമകൾ വരുന്നുണ്ട്. ഇതുപോലുള്ള ചിത്രങ്ങൾ വരികയാണെങ്കിൽ തീർച്ചയായും ചെയ്യും.
എഴുത്തുകാരൊക്കെ വെറൈറ്റി കഥ കൊണ്ടുവരുന്നുണ്ട്. പക്ഷേ ഈ പ്രായത്തിൽ കൂടുതലും അമ്മ വേഷങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ആ അമ്മ വേഷങ്ങളിൽ വ്യത്യസ്തമായി എന്ത് കൊണ്ടുവരാനാകുമെന്നാണ് ഞാൻ നോക്കുന്നത്. ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന തമിഴ് ചിത്രത്തിലേതു അമ്മ വേഷമാണ്. അമ്മായിയമ്മ എങ്ങനെയാണെന്നറിയാൻ മരുമകളാകാൻ പോകുന്ന പെൺകുട്ടി അവർക്കൊപ്പം യാത്ര പോകുന്നു. ഈ അമ്മ കഥാപാത്രം വ്യത്യസ്തമായി തോന്നി. കഥാപാത്രത്തിന് പുതുമ ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്യണം. വീടും മക്കളെയുമൊക്കെ വിട്ട് ഇത്രയും ദിവസം മാറി നിൽക്കുമ്പോൾ പ്രയോജനമുണ്ടാകണമല്ലോ.

ഞാനൊരു
ഭക്ഷണപ്രേമിയാണ്
ചെറുപ്പമായിരിക്കുന്നതിന് പിന്നിൽ രഹസ്യമൊന്നും ഇല്ല. ബേസിക്കലി ജനറ്റിക്സ് ആണ് പ്രധാനം. ദൈവം അനുഗ്രഹിച്ച് അങ്ങനെയൊരു പാരമ്പര്യം ലഭിച്ചു. പക്ഷേ അതു നിലനിറുത്തുന്നതിനുള്ള ശ്രമങ്ങൾ ചെയ്യേണ്ടതുണ്ട്. ഷൂട്ടിങ്ങ് തിരക്കുകളിലാണെങ്കിലും റഗുലർ വ്യായാമത്തിന് എങ്ങനെയും സമയം കണ്ടെത്തും. രാവിലെയോ വൈകുന്നേരമോ ചെയ്യും. വ്യായാമം ചെയ്യാനിഷ്ടമാണ്, അതൊരിക്കലും ഭാരമായി കരുതുന്ന വ്യക്തിയല്ല. അതെന്റെ സന്തോഷം കൂടിയാണ്. അതുകൊണ്ട് സമയം എങ്ങനെയും കണ്ടെത്തും. യോഗയും വെയ്റ്റ് ജിമ്മുമൊക്കെ ചെയ്യുന്നുണ്ട്. നിത്യവും ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്യും. പലർക്കും വ്യായാമം ചെയ്യാൻ മടിയാണ്. പകരും ഡയറ്റിൽ ഫോക്കസ് ചെയ്യും. ഡയറ്റിൽ മാത്രം ഫോക്കസ് ചെയ്യരുത്. വ്യായാമത്തിന് പ്രാധാന്യം കൊടുക്കുക, ഗുണങ്ങൾ കുറേയുണ്ട്.
ഞാനൊരു ഫൂഡിയാണ്. എല്ലാത്തരത്തിലുള്ള ഭക്ഷണവും വെറൈറ്റി രുചികളും കഴിക്കാനിഷ്ടമാണ്. വീട്ടിൽ എല്ലാവരും ഭക്ഷണപ്രിയരാണ്. മലബാർ പൊറോട്ടയും ബീഫ് റോസ്റ്റും ചിക്കൻ റോസ്റ്റുമൊക്കെ കേരളത്തിൽ വരുമ്പോഴോക്കെ കഴിക്കാനിഷ്ടമുള്ളവയാണ്. മുംബൈയിൽ ഇതൊന്നും അത്ര ലഭ്യമല്ല. ശർക്കരയും തേങ്ങാപ്പാലും കോംപിനേഷനായി വരുന്ന രുചികളൊക്കെയും വലിയ ഇഷ്ടം. ചക്ക അട, പയർ പായസം, അടപ്രഥമൻ ഇതൊക്കെ വലിയ ഇഷ്ടമാണ്. മധുരപ്രേമി അല്ലെങ്കിലും ഇതൊക്കെയും കൊതി തോന്നുന്ന രുചികളാണ്. കൊതിയൊക്കെ ഉണ്ടെങ്കിലും കണ്ടും നോക്കിയുമാണ് കഴിക്കുക. വ്യായാമം ചെയ്യാനിഷ്ടമുള്ള വ്യക്തിയായതിനാൽ ഭക്ഷണം വളരെ കുറച്ച് കഴിച്ച് ഡയറ്റ് നോക്കുന്ന ശീലമെനിക്കില്ല. ഭക്ഷണം കഴിക്കുമ്പോൾ വയറു നിറയുന്നത് പോലെ മനസും നിറയണം. അതാണ് മനസിന് ഒരു സുഖം. ഇഷ്ടമുള്ളത് കഴിക്കുക, ഇഷ്ടമുള്ളത് ചെയ്യുക ഇതൊക്കെയാണ് സന്തോഷം. മെലിഞ്ഞിരിക്കുന്നതിന് വേണ്ടിയല്ല ബോഡി ഫിറ്റായിരിക്കുന്നതിനാണ് വ്യായാമം ചെയ്യുന്നത്. ചിലപ്പോ നമുക്കൊരു മടുപ്പ് തോന്നാറില്ലേ, അങ്ങനെ തോന്നുമ്പോൾ ഞാൻ വ്യായാമം ചെയ്യും. എനിക്കൊരു സന്തോഷം ലഭിക്കുകയും ചെയ്യും. മാനസികമായും ആരോഗ്യത്തോടെയിരിക്കാനും ചർമ്മം, മുടി സംരക്ഷിക്കുന്നതിനും വ്യായാമത്തിലൂടെ സാധിക്കും.

സിനിമയും വീടും
വ്യത്യസ്ത ജീവിതങ്ങൾ
വസ്ത്രങ്ങൾ കംഫർട്ടബിൾ ആയിരിക്കണമെന്നു നിർബന്ധമുണ്ട്. ഏതെങ്കിലും ഉടുപ്പ് ധരിച്ച ശേഷം ഏതുനേരവും അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഫീൽ വരരുത്. ഒരു തവണ ഡ്രസ് ചെയ്തു കഴിഞ്ഞാൽ പിന്നെ അതേക്കുറിച്ച് ആലോചിക്കാൻ ഇടവരരുത്. ട്രന്റിന് പിന്നാലെ പോകാറില്ല. വസ്ത്രങ്ങൾ നമ്മുടെ പേഴ്സണാലിറ്റിയെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കണം. ഏതു വസ്ത്രം ധരിക്കുമ്പോഴും കംഫർട്ടാണെന്നു കാണുന്നവർക്കും ഫീൽ ചെയ്യണം. സിനിമയിൽ കുറേ സാരി ഉടുക്കുന്നുണ്ട്. അതുകൊണ്ട് റിയൽ ലൈഫിൽ സാരിയുടുക്കാൻ മടിയാണ്. ജീൻസും ഷർട്ടും സൽവാർ കമ്മീസും കൂടുതലും ധരിക്കുന്നത്. പിന്നെ പുറത്തേക്ക് ഒന്നും പോകാനില്ലെങ്കിലും ഞാൻ വീട്ടിൽ നന്നായി ഡ്രസ് ചെയ്തു നിൽക്കും. രാവിലെ പതിവ് വ്യായാമവും മറ്റുമൊക്കെ കഴിഞ്ഞാൽ കുളിച്ച് നല്ല വസ്ത്രമൊക്കെ ധരിച്ച് ഒരുങ്ങി നിൽക്കും. കണ്ണാടിയിൽ നോക്കുമ്പോൾ മനസിന് ഒരു സന്തോഷം തോന്നണം. ഒരു ദിവസം അങ്ങനെ ആരംഭിക്കണം.
ഭക്ഷണം കഴിക്കാനും തയാറാക്കാനും ഇഷ്ടമുണ്ട്. തരക്കേടില്ലാത്ത കുക്ക് ആണ്. പക്ഷേ എന്നും പാചകം ചെയ്യാനിഷ്ടമില്ല. ചില വിഭവങ്ങൾ ഞാനുണ്ടാക്കുന്നതാകും വീട്ടിലുള്ളവർക്ക് ഇഷ്ടം, അപ്പോ ഞാനതുണ്ടാക്കും. എല്ലാത്തരം ഭക്ഷണവും തയാറാക്കും. നോൺ വെജ് ആണെങ്കിൽ കേരള ശൈലിയിലാകും കൂടുതലുമുണ്ടാക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണെങ്കിൽ ഉത്തരേന്ത്യൻ രീതിയിലാകും. മമ്മിയുടെ റെസിപ്പികൾ എഴുതി വച്ചൊരു പുസ്തകമുണ്ടായിരുന്നു. കല്യാണശേഷം പോകുമ്പോൾ അതും കൊണ്ടാണ് ഞാൻ വിദേശത്തേക്ക് പോയത്.
മക്കൾക്ക് അത്ര നന്നായി മലയാളം അറിയില്ല, കുറച്ചൊക്കെ മനസിലാകും. ഭർത്താവ് മഹാരാഷ്ട്രക്കാരനായതിനാൽ അദ്ദേഹത്തിനും മലയാളം പ്രശ്നമാണ്. പക്ഷേ മലയാളസിനിമകൾ ധാരാളം കാണുന്ന വ്യക്തിയാണ്. കുടുംബത്തിനൊപ്പം ഇരുന്ന് മലയാളസിനിമ കാണുമ്പോൾ ഓരോ കാര്യങ്ങൾ ഷിരീഷ് പറഞ്ഞു തരും. കുട്ടിക്കാലത്ത് സിനിമ കാണൽ കുറവായിരുന്നുവെങ്കിൽ ഇപ്പോൾ കുട്ടികളും കാണാറുണ്ട്. സിനിമയും വീടും രണ്ട് ജീവിതമാണ്, വ്യത്യസ്തമാണ് ആ ജീവിതങ്ങൾ. അതുകൊണ്ട് ഒത്തിരി സിനിമ വർത്തമാനങ്ങൾ വീട്ടിൽ ഇല്ല. എങ്കിലും ചില കഥാപാത്രങ്ങൾ വന്ന് കഴിയുമ്പോൾ അവരോടും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. സനം, ജാന എന്നാണ് മക്കളുടെ പേര്. കഥയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു, എന്നൊക്കെ അവരോട് ചോദിക്കും. അവർക്ക് അറിയാലോ എന്നെയും എന്റെ നേച്ചറും, പിന്നെ ഓഡിയൻസ് സ്വീകരിക്കുമോ ഇല്ലയോ എന്നൊക്കെ. വലിയ ധാരണ ഒന്നും ഇല്ല എങ്കിലും പ്രായമായ മക്കളല്ലേ സിനിമയും ലോകവുമൊക്കെ കണ്ടിട്ടുണ്ടല്ലോ. അതുകൊണ്ടണ് അഭിപ്രായമൊക്കെ ചോദിക്കുന്നത്.