ഗൗരിയുടെ പാട്ടു കേട്ടാൽ ആരും നൃത്തച്ചുവടുകൾ വച്ചു പോകും
വർഷങ്ങൾക്ക് മുൻപൊരു സായാഹ്നത്തിലെ ഒരു കുടുംബ സംഗമം, പല കുട്ടികളും തന്റെ കഴിവുകൾ വേദിയിൽ അവതരിപ്പിക്കുന്ന നിമിഷങ്ങൾ, അവിടെ ഒരു പത്തു വയസ്സുകാരി താൻ രചിച്ച പാട്ട് ഈണമിട്ടു അവതരിപ്പിച്ചു, വേദിയിലിരുന്ന പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ശ്രദ്ധയിൽ അത് പതിഞ്ഞു, പിന്നീട് റോഷന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ കാസനോവ എന്ന ചിത്രത്തിലെ ഒരു ഗാനമായി ആ പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. ആ പാട്ടിന് ഈണം നൽകിയ പെൺകുട്ടിയാണ് ഇന്നത്തെ പ്രശസ്ത ഗായികയായ ഗൗരി ലക്ഷ്മി.
ഗായിക, ഗാനരചയിതാവ്, സംഗീത സംവിധായിക എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള ഗൗരി ലക്ഷ്മി, പാട്ട് കൊണ്ടും നൃത്തച്ചുവടു കൊണ്ടും മ്യൂസിക് ബാൻഡിനെ മറ്റൊരു തലത്തിൽ എത്തിച്ച ഒരാളുകൂടിയാണ്. ഇന്നത്തെ യുവതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ഗൗരിയുടെ ഷോ ഒരു പ്രത്യേക വൈബ് തന്നെയാണ്. വെറുമൊരു ലൈവ് പെർഫോമൻസിനുപരി സമൂഹത്തിന് പല സന്ദേശങ്ങളും ഗൗരിയുടെ പാട്ടിലൂടെ ലഭിക്കാറുണ്ട്. ഗൗരിയുടെ വിശേഷങ്ങളിലേക്ക് കടക്കാം.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പോസർ
വളരെ ചെറുപ്പത്തിലെ കവിതകൾ രചിക്കുകയും അതിനീണം പകരുകയും ആയിരുന്നു ഗൗരിയുടെ ഹോബി. സ്കൂളിലെ ആർട്സിൽ എല്ലാം സജീവമായിരുന്നെങ്കിലും, ഒരു കുടുംബ സംഗമത്തിൽ വച്ചാണ് ഗൗരിയുടെ ജീവിതം മാറി മറിഞ്ഞത്. ഗൗരി രചിച്ച സഖിയെ എന്ന ഗാനത്തിന് ആയിരുന്നു വലിയ സ്വീകാര്യത കിട്ടിയത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പോസർ എന്ന വിശേഷണം കൂടെ ഗൗരിയെ തേടിയെത്തി. കുഞ്ഞായതിനാൽ അതിന്റെ മൂല്യം എത്രയുണ്ടെന്ന് അന്ന് എനിക്ക് അറിയുമായിരുന്നില്ല. സ്കൂളിൽ എല്ലാം പോകുമ്പോൾ പലരും അഭിനന്ദിച്ചതും എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നെങ്കിലും, അതിനെപ്പറ്റി കൂടുതൽ ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. കാസനോവയുടെ മൂവി ലോഞ്ച് ബാംഗ്ലൂരിലായിരുന്നു, അതൊക്കെയും വളരെ കൗതുകത്തോടെയാണ് നോക്കി കണ്ടിരുന്നത്. എന്നാൽ ഇന്ന് അതിന്റെ മൂല്യം എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്. എത്രത്തോളം വലിയ സ്ഥാനമാണ് എനിക്ക് കിട്ടിയതെന്നും അന്നാളിൽ തോന്നിയിരുന്നില്ലെങ്കിലും ഇന്ന് എനിക്ക് അത് നന്നായി ബോധ്യമുണ്ട്.
ഒരു പാട്ടുകാരിയാകണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. പണ്ടൊക്കെ ഒരുപാട് ആഗ്രഹങ്ങൾ എല്ലാവർക്കും ഉള്ളതുപോലെ എനിക്കും ഉണ്ടായി കാണണം. അതിനു വേണ്ടി ഒരുപാട് പരിശ്രമിക്കുകയൊന്നും ചെയ്തിട്ടില്ല. ഒരു ജേണലിസ്റ്റ് ആകണം എന്നുണ്ടായിരുന്നു. കൂടാതെ ഇന്റീരിയർ ഡിസൈനിങ്ങിലും എനിക്ക് ഒരുപാട് താല്പര്യമുണ്ടായിരുന്നു. അതിലേക്ക് എത്തിപ്പെടാൻ ഒരുപാട് പരിശ്രമിച്ചിട്ടില്ല എങ്കിലും, ഒരു ജേണലിസ്റ്റ് ആകണമെങ്കിൽ ഉള്ള പൊതുവിജ്ഞാനത്തെ പറ്റി എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അന്നും ഇന്നും ഒരു ശരാശരി അറിവ് നേടാൻ ശ്രമിക്കാറുണ്ട്. ഇനി ഇന്റീരിയർ ഡിസൈനിങ്ങിന്റെ കാര്യം പറയുകയാണെങ്കിൽ എന്റെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ഞാൻ തന്നെയാണ് ചെയ്തത്. അതിനായി പല സമൂഹമാധ്യമങ്ങളും റഫറൻസിനായി ഉപയോഗിച്ചിരുന്നു. ഏതെങ്കിലും വിഷയം ഇഷ്ടമായാൽ അതിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതിനായി ഞാൻ പരിശ്രമിക്കാറുണ്ട്.
പ്ലേ ബാക്ക് സിങ്ങർ
മലയാളത്തിലും, തെലുങ്കിലും തമിഴിലുമായി ഒരുപാട് പാട്ടുകൾക്ക് പിന്നണിഗായികയായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ 7 സുന്ദരരാത്രികൾ, പുത്തൻ പണം, ഞാൻ പ്രകാശൻ, ലവ് ആക്ഷൻ ഡ്രാമ, ജൂൺ,ഗോദ തുടങ്ങി നിരവധി ചിത്രങ്ങളിൽ പാട്ട് പാടിയിട്ടുണ്ട്. തെലുങ്കിൽ ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചു. കൂടാതെ മറാട്ടിയിലും പാടാനുള്ള അവസരം ലഭിച്ചു. ആദ്യമായി പ്ലേബാക്ക് സിംഗർ എന്ന പട്ടം എനിക്ക് കിട്ടിയത് ലാൽജോസിന്റെ 7 സുന്ദരരാത്രികളിൽ ആണ്.

തോണി
ഒരിക്കൽ കൂട്ടുകാരുടെ ഒപ്പം ഊട്ടിയിൽ ഒരു യാത്ര നടത്തിയിരുന്നു, അപ്പോഴാണ് അവിടെ മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നുണ്ടെന്ന് വിവരമറിഞ്ഞത്. അതുകണ്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് സംഗീതത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാകുന്നത്. ആരുടെയും അപ്രൂവൽ ഇല്ലാതെ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ സംഗീതത്തിൽ ഉണ്ടെന്ന് മനസ്സിലാക്കി. അങ്ങിനെയാണ് തോണി എന്ന ഗാനത്തിന്റെ ഉത്ഭവം. കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു തോണി എന്ന ഗാനം ഉണ്ടാകുന്നത്. ഒരുപാട് പേരുടെ കൂട്ടായ്മയുള്ള ഒരു ഗാനമായിരുന്നു തോണിയിലേത്. അതിന്റെ സംഗീതസംവിധാനവും ഈണവും രചനയുമൊക്കെ ഞാൻ തന്നെയായിരുന്നു ചെയ്തത്.
മുറിവ്: എന്റെ ഒരാഗ്രഹമായിരുന്നു
ഒരു ആൽബം നിർമ്മിക്കുകയെന്നത് കുറെ വർഷങ്ങളായി എന്റെ മനസ്സിലെ ഒരു ആഗ്രഹമായിരുന്നു. 7 പാട്ടുകളുടെ സമാഹരണമാണ് ഈ ആൽബം. അതിലെ ടൈറ്റിൽ സോങ് ആണ് മുറിവ് എന്ന ഗാനം. ഈ ഏഴു പാട്ടുകളുടെയും അർത്ഥങ്ങൾ വരുന്നത് മുറിവ് തന്നെയാണ്. പലതരത്തിലുള്ള മുറിവാണ് ഈ ഗാനങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്. മുറിവ് ഗാനം പുറത്തിറങ്ങിയതോടെ ഒരുപാട് ആളുകളിലേക്ക് ആ ഗാനം എത്തിച്ചേർന്നു എന്നാണ് എന്റെ വിശ്വാസം. സാധാരണ പാട്ടിന്റെ ഒരു രീതി ഒന്നുമല്ല മുറിവ് എന്ന ഗാനത്തിന് ഉള്ളത്. നമ്മൾ സംസാരിക്കുന്ന അതേ രീതിയിലുള്ള ഭാഷകളും മറ്റുമാണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരവധി നെഗറ്റീവ് കമന്റ്സും പോസിറ്റീവ് കമൻസും ആ പാട്ടിന് ലഭിക്കുകയുണ്ടായി. യൂട്യൂബിലെ എല്ലാ കമന്റ്സും വായിക്കുന്ന ഒരു ആളാണ് ഞാൻ. ഒരുപാട് കമന്റ്സ് ലഭിച്ചപ്പോൾ സന്തോഷം തോന്നി. ഒരുപാട് ആളുകളിലേക്ക് അത് എത്തിച്ചേർന്നല്ലോ എന്ന ഒരു ആശ്വാസം കൂടെ ലഭിച്ചു. കൂടാതെ നിരവധി പെൺകുട്ടികളുടെ പേഴ്സണൽ മെസ്സേജസും എനിക്ക് ലഭിക്കുകയുണ്ടായി. അവരവരുടെ അനുഭവ കഥകൾ അവർ വിവരിക്കുകയാണ് ഉണ്ടായത്. ഈ സോങ്ങുകളിൽ എല്ലാം എന്റെ അനുഭവവും എനിക്ക് അറിയാവുന്ന പലരുടെയും അനുഭവങ്ങളാണ് എല്ലാ ഗാനങ്ങളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഈ ആൽബത്തിന്റെ രണ്ട് ഗാനങ്ങൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. മുറിവ്, പൊള്ളുന്നുണ്ടെ എന്ന ഗാനം, ഇനി മറ്റൊരു ഗാനം കൂടെ വരാനിരിക്കുന്നുണ്ട്.
മുറിവ്, തോണി എന്നുള്ള ഗാനങ്ങൾ കൂടാതെ ‘മാനേ’ എന്ന ഗാനവും പുറത്തിറങ്ങിയിട്ടുണ്ട് . അത് ‘എൽ ജി ബി ടി ക്യു’ എന്ന തീം വെച്ചുള്ള പാട്ടുകൾ ആയിരുന്നു. കൂടാതെ രത്നമാല സീരീസിൽ ‘അജിതഹരേ’ എന്നു പറഞ്ഞിട്ടുള്ള ഒരു ട്രാക്ക് കൂടെ ഉണ്ട്. ‘അജിത ഹരേ’ എന്ന പാട്ടിനും എനിക്ക് ഒരുപാട് നെഗറ്റീവ് കമൻസ് ലഭിച്ചിരുന്നു. ഒരുപാട് ആളുകൾ പാരഗ്രാഫ് കണക്കിന് എഴുതുന്ന കമന്റ്സ് ആണ് എനിക്ക് കൂടുതലും വായിക്കാൻ താല്പര്യം ഉള്ളത്. അപ്പോഴാണ് അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നുണ്ടെന്നു മനസ്സിലാകുന്നത്. നെഗറ്റീവ് കമൻസ് ആയാലും അതിനെ പോസിറ്റീവ് തരത്തിലാണ് ഞാൻ സമീപിക്കാറുള്ളത്, എന്റെ പാട്ട് അപ്പോൾ കുറച്ചുകൂടെ ആളുകളിലേക്ക് എത്തി എന്ന് തന്നെയാണല്ലോ അതിന്റെ അർത്ഥവും.

ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്
ഗ്രാമത്തിൽ വളർന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു ഗൗരി. ഇന്നിപ്പോൾ ഗൗരി ആകെ അടിമുടി മാറിയിരിക്കുന്നു. അത് ലുക്കിൽ ആയാലും, ആറ്റിറ്റ്യൂഡിൽ ആയാലും ആളിപ്പോൾ ഒന്ന് ഒന്നുകൂടെ ചില്ലാണ്. ഈ ഒരു ട്രാൻസ്ഫർമേഷനെ പറ്റി ഗൗരി പറഞ്ഞത് ഇങ്ങനെയാണ്, എപ്പോഴും നാടോടുമ്പോൾ നടുവേ ഓടുക എന്ന തത്വമാണ് ഞാനെന്റെ ജീവിതത്തിൽ പ്രയോഗിക്കാറുള്ളത്. മാറ്റങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഇപ്പോഴത്തെ പുതുതലമുറയെയാണ് ഞാൻ നോക്കുന്നത്. അവരുടെ രീതികൾ എങ്ങനെയാണ് എന്നതിനനുസരിച്ച് ഞാൻ എന്റെ ലുക്കിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തി. അത് എന്റെ ഈ ഫീൽഡിന് അനിവാര്യവുമാണ്. അതിനായി ഞാൻ കൂടുതൽ സൗന്ദര്യസംരക്ഷണമോ കാര്യങ്ങളോ ഒന്നും തന്നെ ചെയ്യാറില്ല എങ്കിലും എന്റെ ഈ ലുക്ക് എല്ലാവരും ഏറ്റെടുത്തു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ മൈത്രേയൻ പറഞ്ഞതുപോലെ, നമ്മൾ നമ്മളോട് തന്നെ സമരം ചെയ്യുക എന്നതുണ്ട്. എവിടെയും നമ്മൾ സ്റ്റക്ക് ആകാതെ ഇരിക്കുക എന്ന് എനിക്കും തോന്നാറുണ്ട്. ഒരു പ്രായം കഴിയുമ്പോൾ ഇതുവരെ മാത്രം നിന്നു പോകണം എന്നുള്ളവരാണ് പലരും, അങ്ങനെയാണ് പലരും ചിന്തിക്കുന്നത്. ഇപ്പോ ഉള്ള ജനറേഷൻ എന്താണ് ചെയ്യുന്നത് എന്നൊക്കെയാണ് ഞാൻ നോക്കുന്നത്. അതിനനുസരിച്ച് നീങ്ങാറുമുണ്ട്.
നെഗറ്റീവ് കമന്റ്സ് ഒരുതരത്തിൽ പോസിറ്റീവ് അല്ലേ
യൂട്യൂബിൽ എന്റെ പാട്ടുകൾക്ക് കീഴെ വരുന്ന എല്ലാ കമന്റ്സും ഞാൻ ഇരുന്നു വായിക്കാറുണ്ട്, അതിൽ നെഗറ്റീവ് കമന്റ്സും ഉണ്ടാകും അതുപോലെ തന്നെ പോസിറ്റീവായ കമന്റുകളും ധാരാളം വരാറുണ്ട്, പാരഗ്രാഫ് കണക്കിന് കമന്റുകൾ ആളുകൾ ഇടാറുണ്ട് അപ്പോൾ എനിക്ക് കൂടുതൽ സന്തോഷമാണ്. അയാളുടെ അത്രയും സമയം അതിനായി മാറ്റി വയ്ക്കുമ്പോൾ ആ പാട്ടിന് എത്രമാത്രം റീച്ച് കിട്ടി എന്ന് എനിക്ക് മനസ്സിലാകാറുണ്ട്. നെഗറ്റീവ് മന്റ്സിനോടുള്ള എന്റെ ഒരു സമീപനം എന്നുവച്ചാൽ അയാൾ എങ്ങനെയായിരിക്കും ഇരിക്കുന്നത് എന്നോർത്തിട്ടുള്ള ഒരു മോഡ് ഓഫ് സിമ്പതി എന്റെ മനസ്സിൽ എനിക്ക് തോന്നാറുണ്ട്. അപ്പോൾ ഞാൻ ഓർക്കുന്നത് ഒന്നാണ്, വേറെ ഒരു കൂട്ടം ആളുകളിലേക്ക് കൂടെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു എന്നതാണല്ലോ അതിനർത്ഥവും. അപ്പോൾ അതും ഒരു പോസിറ്റീവ് അല്ലേ. ഗൗരി ചിരിച്ചു.
ഇനി മുറിവിന്റെ മൂന്നാമത്തെ ട്രാക്ക് കൂടെ ഇറക്കാനുള്ള പുറപ്പാടിലാണ് ഗൗരി. കൂടാതെ ചെമ്പൻ വിനോദ് നായകനാകുന്ന ഇടി മഴ കാറ്റ് എന്ന മൂവിയിലും വർക്ക് ചെയ്യുന്നുണ്ട്.
കോളെജ് പിള്ളേരെ ഒത്തിരി ഇഷ്ടമാണ്
നാട്ടിലും വിദേശത്തുമായി നിരവധി ഷോകളാണ് ഗൗരിയെ തേടിയെത്തുന്നത്. ഏത് ക്രൗഡിനെയാണ് കൂടുതൽ ഇഷ്ടം എന്നുള്ള ചോദ്യത്തിന് ഗൗരിക്ക് ഒന്നേ പറയാനുള്ളൂ, അത് നമ്മുടെ കോളേജ് പിള്ളേർ തന്നെ. അവരുടെ കൂടെയുള്ള ഒരു വൈബ് അത് വേറെ തന്നെയാണ്. ഗൗരി പറയുന്നു. വിദേശത്ത് നിന്നും വരുന്ന വിളികൾ കൂടുതലും അവിടെ ജോലി കിട്ടി സെറ്റിൽഡ് ആയിട്ടുള്ളവരാണ്. അവർ അപ്പോൾ അതിനെ കൂടുതലും ഔദ്യോഗികമായാണ് കാണാറുള്ളത്. എന്നാൽ കോളേജിൽ അങ്ങനെയല്ല, ആ ഒരു ദിവസം അവർ അടിച്ചുപൊളിക്കാമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഷോ അതിന്റെ ഏറ്റവും നല്ല രീതിയിൽ തന്നെ അവർ എൻജോയ് ചെയ്യുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷമാണ്.
പതിനഞ്ചു പേരുടെ ക്രൂ ആണ് ഞങ്ങളുടേത്, തുടക്ക കാലത്ത് ഒരുപാട് സ്ട്രഗിൽ ചെയ്യേണ്ടി വന്നിട്ടുണ്ട്, ഒരുപാട് പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടിട്ടുണ്ട് എന്നാൽ ഇന്നിപ്പോൾ കുറേക്കൂടെ സേഫ് ആയ സ്ഥാനത്താണെന്ന് തോന്നാറുണ്ട്.

കോവിഡ് കാലം
കോവിഡ്കാലം എല്ലാവരെയും പോലെ ഞങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടുകൾ നൽകിയ ഒരു കാലമായിരുന്നു. പ്രത്യേകിച്ചും സാമ്പത്തികമായി. എന്റെ ഈ ഒരു ഫീൽഡ് ആകുമ്പോൾ പിന്നെ പറയേണ്ടല്ലോ. സ്റ്റേജ് ഷോസ് എല്ലാം നിന്നത്തോടെ വരുമാനം എല്ലാം പാടെ മുടങ്ങി എന്ന് തന്നെ വേണം പറയാൻ. ആ സമയത്തു തന്നെ ആയിരുന്നു വീടുപണിയും നടന്നിരുന്നത്. പിന്നെ ഓൺലൈൻ ക്ലാസ്സുകളിലൂടെയും മറ്റും പിടിച്ചു നിന്നു. വീടുപണി അങ്ങനെ പൂർത്തിയാക്കാനായി സാധിച്ചു, അതും ഒരു നേട്ടമായി ഞാൻ കാണുന്നു.
സൗന്ദര്യ സംരക്ഷണത്തിനൊന്നും അങ്ങനെ സമയം കളയാറില്ല
സൗന്ദര്യ സംരക്ഷണത്തിന് ഒന്നും ഞാൻ അങ്ങനെ സമയം കളയാറില്ല. കൂടുതലും മുടിയാണ് സംരക്ഷിക്കാറുള്ളത്, നല്ല റിവ്യൂ ഉള്ള സലൂണുകളിൽ മാത്രമേ ഞാൻ പോകാറുള്ളൂ. അതും ഹെയർ കട്ടിങ്ങിനും പിന്നെ കളർ ചെയ്യാനുമൊക്കെ. കാരണവന്മാരുടെ പുണ്യം കൊണ്ട് അത്യാവശ്യം കുഴപ്പമില്ലാത്ത സ്കിൻ കിട്ടിയെന്നു തോന്നുന്നു. പിന്നെ നന്നയി വർക്ഔട് ചെയ്യാറുണ്ട്. വെയ്റ്റ് എടുത്ത് ഉയർത്തും. അതുപോലെ ഒരു മൂന്നു നാലു കിലോമീറ്റർ ഓടാനും ശ്രമിക്കാറുണ്ട്. പിന്നെ യോഗയൊന്നും ചെയ്യാറില്ല അതെനിക്ക് ബോർ അടിക്കും ഗൗരി ചിരിച്ചു. ഭക്ഷണകാര്യത്തിലും നന്നായി ശ്രദ്ധിക്കാറുണ്ട് കേട്ടോ, പലഹാരങ്ങൾ ഒഴിവാക്കി കൂടുതലും ഫ്രൂട്സ് ആണ് കഴിക്കാറുള്ളത്.
കാലത്ത് ഏത്തപ്പഴം പുഴുങ്ങിയതും മുട്ടയും കഴിക്കും. കൂടുതൽ വിശപ്പുണ്ടെങ്കിൽ ദോശ ഉണ്ടാക്കി കഴിക്കാറുണ്ട്. പിന്നെ ചോക്ലേറ്റ് കഴിക്കാൻ തോന്നുമ്പോൾ നല്ല ഡാർക്ക് ചോക്ലേറ്റ് ആമസോണിൽ ഒകെ കാണാറുണ്ട്. അങ്ങെനെ നല്ല ക്വാളിറ്റി നോക്കി വാങ്ങി കഴിക്കും. പിന്നെ ഈ ഡയറ്റ് ഒകെ കേട്ട് ആരും തെറ്റിദ്ധരിക്കണ്ട കേട്ടോ, ഞാനും ഗണേഷും(ഭർത്താവ്) യാത്രകൾ ചെയ്യുന്നത് കൂടുതലും അവിടെയുള്ള ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാനാണ്. പിന്നെ അത്യാവശ്യം പാചകം ഞാൻ ചെയ്യും. മൂന്നു നേരം പാചകം ചെയ്യാനൊക്കെ എനിക്കറിയാം, എന്നാലും ഗണേഷിനാണ് പാചകത്തിൽ കൂടുതൽ പ്രിയം. ഗണേഷ് ഡ്രമ്മറും മ്യൂസിക് പ്രൊഡ്യൂസറും ആണ്,
ബിസിനസിനോട് അൽപ്പം താൽപ്പര്യം ഉണ്ട്
ഇഷ്ടപ്പെട്ട ഒരുപാട് ബിസിനസ് മേഖലകൾ ഉണ്ട്, അതിലേക്ക് ഇറങ്ങണമെന്ന് ഒക്കെ താല്പര്യമുണ്ട്. ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് ഫാഷൻ വേസ്റ്റ്, ഫാഷൻ വേസ്റ്റ് അതായത് വസ്ത്രങ്ങളുടെ വേസ്റ്റ് ഒരുപാട് ആണ് ഇപ്പോൾ കൂടി വരുന്നത്. അതിനായി ഇൻസ്റ്റഗ്രാമിൽ അലമാര എന്നൊരു പേജ് തുടങ്ങിയിട്ടുണ്ട്. ഉപയോഗിച്ച അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള വസ്ത്രങ്ങളാണ് അതിൽ വിൽക്കുന്നത്. അതിൽ കിട്ടുന്ന വരുമാനത്തിലൂടെ മൃഗങ്ങൾക്ക് വേണ്ടിയുള്ള ചാരിറ്റിക്കു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്.
ലിവ് ആൻഡ് ലെറ്റ് ലിവ്
ലിവ് ആൻഡ് ലെറ്റ് ലിവ് എന്ന പോളിസി ജീവിതത്തിൽ കൊണ്ടുവരണമെന്നാണ് ആളുകളോട് ഗൗരിക്ക് പറയാനുള്ളത്. സ്വന്തം കാര്യം നോക്കി ജീവിക്കുക അത്രതന്നെ. മനുഷ്യന്റെ ചരിത്രം എടുത്തുനോക്കിയാൽ തന്നെ അറിയാം, നമ്മളിപ്പോൾ ജീവിക്കുന്നത് ഏറ്റവും നല്ല കാലത്താണ്. പണ്ടൊക്കെ വേൾഡ് വാറിൽ എത്രയോ മനുഷ്യന്മാരെ ഒരു ദയവുമില്ലാതെ വധിച്ചിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിൽ അല്ലേ. ഇപ്പോൾ നമ്മളെല്ലാവരും നല്ല സമാധാനത്തോടെയാണ് ജീവിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരെയും നല്ല സന്തോഷമായി ജീവിക്കാൻ അനുവദിക്കുക. ഗൗരി കൂട്ടിച്ചേർത്തു.