72മത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിക്വരാഗയിൽ നിന്നുള്ള ഷീനിസ് പാലസിയോസ് കിരീടം അണിഞ്ഞു
72മത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിക്വരാഗയിൽ നിന്നുള്ള ഷീനിസ് പാലസിയോസ് കിരീടം അണിഞ്ഞു. മധ്യ അമേരിക്കയിലെ എൽ സൽവടോറിൽ നടന്ന മത്സരത്തിൽ മുൻ വിശ്വസന്ദരിയായ ബോണ്ണി ഗബ്രിയേൽ ആണ് ഷീനിസിനെ കിരീടം അണിയിച്ചത്. മിസ്സ് യൂണിവേഴ്സ് പട്ടം നേടിയ ആദ്യ നിക്വരാഗക്കാരി എന്ന പട്ടം കൂടെ സ്വന്തമാക്കിക്കൊണ്ടാണ് ഷീനിസ് പാലസിയോസ് കിരീടത്തിൽ മുത്തമിട്ടത്.

തായ്‌ലൻഡിന്റെ ആന്റോണിയ പോർസിൽഡിൽ ഫസ്റ്റ് റണ്ണറപ്പും ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറയ വിൽസൻ സെക്കന്റ് റണ്ണറപ്പുമായി.
ഉയർന്ന പ്രായപരിധി ഒഴിവാക്കിയിട്ടുള്ള ആദ്യ മത്സരമായിരുന്നു നടന്നത്.

ഗർഭിണികൾ ഭിന്നശേഷിക്കാർ, വിവാഹിതർ, വിവാഹ മോചിതർ തുടങ്ങിയവർക്കുള്ള വിലക്കും ഒഴിവാക്കിയതോടെ നിരവധി പേരാണ് റാമ്പിൽ ചുവടു വച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ മിഷൽ കോഡ് എന്ന 28 കാരിയും, മാധ്യമപ്രവർത്തകയും മോഡലുമായ കാമില അമലയും മത്സരത്തിന്റെ ഭാഗമായി. പോർച്ചുഗലിൽ നിന്നുള്ള മറീന മാഷെട്ട്, നെതർലാൻസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റിക്കി കോലെ എന്ന രണ്ട് ട്രാൻസ്‌ജൻഡറുകൾ കൂടെ മത്സരത്തിൽ പങ്കെടുത്തു.

ട്രാൻസ് വനിതകളും വനിതകളാണ്. മറ്റുപരിപാടികളെ അപേക്ഷിച്ച് നേരത്തെ തന്നെ ഇത്തരമൊരു മാറ്റം കൊണ്ടുവരാനായതില്‍ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ട്രാൻസ്ജന്ററുകളുടെ പ്രാതിനിധ്യത്തെ പറ്റി മിസ് യൂണിവേഴ്സ് ഓർഗനൈസർ പറഞ്ഞത്.

ചരിത്രത്തിലാദ്യമായി ഒരു പ്ലെസ് സൈസ് മോഡൽ റാംപിലെത്തി എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. നേപ്പാളിനെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ ജെയിൻ ദിപീക മിസ് യൂണിവേഴ്സ് മത്സരത്തിൽ പുതു ചരിത്രം കുറിച്ചു. സ്ത്രീകളുടെ ശരീരത്തിലെ വ്യത്യസ്തമായ മാറ്റങ്ങൾ ആഘോഷിക്കാനും, എല്ലാ വലുപ്പങ്ങളും സൈസും ഉൾക്കൊള്ളാനുമുള്ള സമയമാണിതെന്നാണ് ജെയിന്റെ വാദം. ആദ്യ മിസ് പാക്കിസ്ഥാനായി 24 കാരി എറിക റോബിനും ചരിത്രത്തിലിടം നേടി. മികച്ച 20 മത്സരാർഥികളുടെ പട്ടികയിലും എറിക്കിനെത്താനായി. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ശ്വേത ശാരദ മികച്ച 20 മത്സരാർത്ഥികളുടെ പട്ടികയിൽ ഇടം നേടി.
