Butterflies on the Ramp
റാംപിൽ അഴകിന്റെ വർണക്കാഴ്ചകൾ തീർത്ത് ഒരു കൂട്ടം കുഞ്ഞുങ്ങൾ. കണ്ണിനും കാതിനും കുളിർമയേകുന്ന നിമിഷങ്ങൾ സമ്മാനിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഒരു കൂട്ടം ഭിന്നശേഷി കുട്ടികളാണ്. ആടിയും പാടിയും റാംപിൽ ചുവടുവച്ചും ആ കുഞ്ഞുങ്ങൾ കാഴ്ചക്കാരുടെ മനം നിറച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ ലോകത്തിന് മുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹേഷ് മോഹനും ഡോ.പ്രിൻസി സന്ദീപും ചേർന്നാണ് ബട്ടർഫ്ലൈസ് ഓൺ ദി റാംപ് എന്ന ഫാഷൻ ഷോ സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ചടങ്ങ് മുൻ ഡി ജി പി ഋഷിരാജ് സിങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അധ്യക്ഷനായിരൂന്നു. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾ ലോകത്തിന് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.

പാരമ്പര്യ വസ്ത്രങ്ങളിൽ നിറഞ്ഞ ചിരിയോടെ റാംപിലേക്കെത്തിയ കുഞ്ഞുങ്ങൾക്ക് പിന്തുണയുമായി അവരുടെ അമ്മമാരും അരികിലുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം അവരുടെ അമ്മമാരും റാംപിൽ ചുവടുവച്ചത് കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. അമ്പതോളം കുട്ടികളാണ് ഫാഷൻ ഷോയിൽ അണിനിരന്നത്. എന്നാൽ ഇതിനൊപ്പം ശ്രദ്ധേയമായിരുന്നു ചടങ്ങിലെ ചെണ്ടമേളം. പരിമികളൊക്കെയും പിന്നിലാക്കിയ ഭിന്നശേഷി കുട്ടികളാണ് ചെണ്ടമേളം അവിസ്മരണീയമാക്കിയത്. പട്ടുപാവടയും ബ്ലൗസും കസവു മുണ്ടും ഷർട്ടുമൊക്കെ ധരിച്ച് കേരളീയ തനിമയോടെയാണ് ഓരോ കുട്ടികളും റാംപിൽ ചുവടുവച്ചത്. കൂട്ടത്തിൽ വീൽച്ചെയറിൽ സഞ്ചരിക്കുന്നവരും റാംപിലെത്തിയിരുന്നു. ഗ്രൂമിങ്ങ് സെഷനടക്കം ഒരുമാസം നീണ്ട ക്ലാസുകൾ നൽകിയാണ് കുട്ടികളെ ഫാഷൻ ഷോ വേദിയിലേക്കെത്തിച്ചത്. പങ്കെടുത്ത കുരുന്നുകൾക്കെല്ലാം കൈനിറയെ സമ്മാനങ്ങളും നൽകി.

പേജന്റുകൾ സംഘടിപ്പിക്കുന്ന കാസ്റ്റാലിയ ഇവന്റ് ആൻഡ് മീഡിയയുടെ ഷോ ഡയറക്റ്ററാണ് മഹേഷ്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാറുണ്ട്. ഷോയിൽ പങ്കെടുത്ത കുട്ടികളെയും പലവിധത്തിൽ പിന്തുണച്ചിട്ടുണ്ട്. അങ്ങനെയാണ് ഇത്തരം കുട്ടികൾക്ക് വേണ്ടി ഫാഷൻ ഷോ സംഘടിപ്പിക്കാമെന്നു ആലോചിക്കുന്നത്. അമ്പതോളം ഭിന്നശേഷിക്കാരായ കുട്ടികളാണ് ബട്ടർഫ്ലൈസ് ഓൺ ദി റാംപിൽ പങ്കെടുത്തതെന്നും മഹേഷ് പറഞ്ഞു.