Celebrity Fashion

പാട്ടു പാടുന്ന ന്യൂസ്‌ റീഡർ 

പത്രവും റേഡിയോയും മാത്രം ഒരു മാധ്യമമായി നിലനിന്നിരുന്ന, ശബ്ദരേഖകൾ കേൾക്കാനായി ഉറക്കമൊഴിച്ചിരുന്ന നാളുകൾ. ശബ്ദങ്ങളിലൂടെ ആളുകളെ സ്നേഹിച്ചിരുന്ന ആ റേഡിയോ കാലഘട്ടം….

വാർത്തകൾ അറിയാൻ ഓടി വന്നു പത്രം മാത്രം വായിച്ചിരുന്ന പണ്ടത്തെ കാലം ഏല്ലാം മാറി മറിഞ്ഞു. സിനിമയുടെ ശബ്ദരേഖകളെ പ്രണയിച്ച കാലം പതിയെ പതിയെ ടീവിയെ പ്രണയിക്കാൻ തുടങ്ങി. ദൂരദർശൻ എന്ന ഒറ്റ ചാനലിൽ തുടങ്ങി നിരവധി ചാനലുകൾ ഇന്ന് നിലവിൽ ഉണ്ട്. അതിൽ വാർത്തകൾക്ക് വേണ്ടി മാത്രം ഓരോരോ ചാനലുകൾ എത്തി തുടങ്ങി. സോഷ്യൽ മീഡിയകൾ വാഴുന്ന കാലമായി മാറി .

വാർത്ത അവതാരകർ ഓരോ വീടുകളിലെയും സ്വീകരണ മുറികളിലെ ഒരു അംഗമായി മാറിയിരിക്കുന്നു, ഇന്ന് ജനശ്രദ്ധയാകർഷിച്ച 24 ന്യൂസിലെ ഒരു വാർത്ത അവതാരകയെ നമുക്കൊന്ന് പരിചയപ്പെടാം, ഏവർക്കും സുപരിചിതയായ പ്രവിത ലക്ഷ്മി..

 ആരാണ് പ്രവിത ലക്ഷ്മി എന്ന ചോദ്യത്തിന് എങ്ങനെ ആയിരിക്കും ഉത്തരം നൽകുക?

പ്രൊഫെഷനലി ആരാണെന്നു ചോദിച്ചാൽ 9 വർഷമായി വാർത്ത അവതാരകയാണ് . 3 വർഷത്തോളം മനോരമ ന്യൂസിൽ ആയിരുന്നു . തുടക്കം മുതൽ കഴിഞ്ഞ ആറ് വർഷമായി ട്വൻ്റിഫോറിലാണ്. പഴ്സണലി ചോദിച്ചാൽ കോട്ടയത്ത് ജനിച്ചു വളർന്ന ചെറുപ്പം മുതലേ സംഗീതവും നൃത്തവുമെല്ലാം ഇഷ്ടപെടുന്ന ഒരാൾ,സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഇഷ്ടമാണ്.

ഇന്ന് പാട്ടുപാടുന്ന ന്യൂസ് റീഡർ ആയിട്ടാണ് പ്രവിത ലക്ഷ്മിയെ എല്ലാവരും അറിയുന്നത്. ഈവെനിംഗ് ഷോ വിത്ത് പ്രജിൻ ആൻഡ് പ്രവിത എന്ന ഷോ വളരെ ഹിറ്റായി കഴിഞ്ഞു, ഷോ മാത്രമല്ല പ്രവിതാ ലക്ഷ്മിയുടെ പാട്ടിനോടും ആരാധകർ ഏറെയുണ്ടല്ലോ? 

ആ ഷോ വളരെ പെട്ടന്നാണ് ഹിറ്റായത്. പണ്ടൊക്കെ അനങ്ങാതെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെ വാർത്ത വായിക്കുന്നതായിരുന്നു രീതി. ട്വന്റിഫോറിന്റെ വരവോടെ അതിന് മാറ്റം വന്നു.വെറൈറ്റി വാർത്ത പരിപാടി എന്നരീതിയിൽ ആ പരിപാടി ഏറെ ശ്രദ്ധേയമായി. വളരെ പെട്ടന്നാണ് ആളുകളിലേക്ക് പരിപാടി എത്തിയത്. വാർത്തക്കിടെ പാട്ട് എന്നുള്ളത് പ്രേക്ഷകർക്ക് പുതുമ ആയിരുന്നു . വാർത്ത അവതാരകർ പാട്ടു പാടുന്നത് ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഉണ്ടെന്നു തോന്നുന്നില്ല .

ആളുകൾക്ക് വാർത്തക്കൊപ്പം വിനോദം എന്നതായിരുന്നു ആ പ്രോഗ്രാമിന്റെ കോൺസെപ്റ്റ്. പ്രധാനപ്പെട്ട വാർത്തയും കാണാം പാട്ടും കേൾക്കാം. നല്ല പ്രതികരണം ആയിരുന്നു.

 24 ന്യൂസ് എന്നത് വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചാനൽ ആണ് എങ്ങനെ ആയിരുന്നു ഈ മേഖലയിലേക്ക് എത്തിപ്പെട്ടത്?

 ഒരിക്കലും ഒരു ജേണലിസ്റ്റ് ആകണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നില്ല. പ്ലസ് ടു സയൻസ് ഗ്രൂപ്പായിരുന്നു, സൈക്കോളജി പണ്ടുമുതലേ താത്പര്യം ഉള്ള സബ്ജക്ട് ആയിരുന്നു. ഒരു ജോലി എന്നതിനപ്പുറം സോഷ്യൽ കമ്മിറ്റ്മെൻറ് ഉള്ളഒരു ജോലി വേണമെന്ന ആഗ്രഹംകൂടി കൊണ്ടാണ് സൈക്കോളജി പഠിച്ചത്. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു വർഷം പി ജി ഡിപ്ലോമ ഇൻ ജേണലിസം പഠിച്ചു. പഠിച്ച് ഇറങ്ങിയപ്പോൾ തന്നെ മനോരമയിൽ ജോലിയും കിട്ടി. 3 വർഷത്തോളം മനോരമയിൽ ഉണ്ടായിരുന്നു.പിന്നീട് ട്വൻ്റി ഫോറിലേക്ക്.

ജോലിയോടൊപ്പം ക്ലിനിക്കൽ സൈക്കോളജിയിൽ പിജിയും ചെയ്തു. 

 ബിഗ് സ്ക്രീൻ താരങ്ങളോടൊപ്പം മിനിസ്ക്രീനിലെ ന്യൂസ് റിപ്പോർട്ടേഴ്‌സും തിളങ്ങാറുണ്ട്… ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

 ന്യൂസ് റീഡർ എന്നതിനപ്പുറം പാട്ടുപാടുന്ന റീഡർ എന്ന രീതിയിലാണ് ആളുകൾ അറിയുന്നത്. ട്വന്റിഫോറിൽ ആയതുകൊണ്ട് തന്നെ ശ്രീകണ്ഠൻ സാറിനോടുള്ള സ്നേഹം ഞങ്ങൾ 24 ന്യൂസിലെ മാധ്യമപ്രവർത്തകർക്കും കിട്ടുന്നുണ്ട്. എല്ലാ തരത്തിലും വാർത്താ അവതരണത്തിൽ മാറ്റം കൊണ്ടുവന്നത് 24 ന്യൂസ് ആണ്. ട്വന്റിഫോറിന്റെ വരവോടെ മലയാളവാർത്താ ചാനലുകൾ തന്നെ അടിമുടി മാറി. യുടുബിൽ ലൈവായി കമൻ്റ് വായിക്കാൻ തുടങ്ങി. യൂട്യൂബ് കമന്റ്സിലൂടെ നേരിട്ടുള്ള ഫീഡ്ബാക്കും കിട്ടാറുണ്ട്. 

വാർത്ത വായിക്കുമ്പോഴോ  ഷോയുടെ സമയത്ത് പാട്ടുപാടുമ്പോഴോ നമ്മളെ ജഡ്ജ് ചെയ്യുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ചിലർ കറക്ട് ചെയ്യാറുമുണ്ട്. മുഖത്ത് ടെൻഷൻ ഉണ്ടെങ്കിൽ വരെ യൂട്യൂബിൽ കമന്റ് വരും. എന്തുപറ്റി എന്നൊക്കെ ചോദിക്കും. ഒരുദിവസം സ്ഥിരം സമയത്ത് കണ്ടില്ലെങ്കിൽ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പേഴ്സണൽ മെസേജ് അയക്കുന്ന ആളുകളുമുണ്ട്. അതൊക്കെ നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ? അതൊക്കെ ഒരുപാട് സന്തോഷം തരുന്നുണ്ട്. 

പ്രൊഫഷനോടൊപ്പം കലയെ സ്നേഹിക്കുന്ന ആളാണല്ലോ ? സംഗീതം നൃത്തം എല്ലാം ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുന്നു?

ആറ് വയസുമുതൽ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു. 14 വർഷം ഡാൻസ് പഠിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാവർഷവും പങ്കെടുത്തിട്ടുണ്ട്. കുച്ചിപ്പുടിയിൽ എംജി യൂണിവേഴ്സിറ്റി വിന്നർ ആയിരുന്നു. ഡാൻസിന്റെ അത്ര ഇല്ലെങ്കിലും പാട്ട് ഒരു നാല് വർഷം ഒക്കെ പഠിച്ചിട്ടുണ്ട്. അതും ഒന്നിച്ചല്ല പഠിച്ചത്. മത്സരത്തിന് അല്ലാതെ വേദികളിൽ അധികം പാട്ട് പാടിയിട്ടില്ല . കരോക്കെ വെച്ചൊക്കെ വിരലിൽ എണ്ണാവുന്ന വേദികളിൽ മാത്രമാണ് പാടിയിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും പാട്ട് പാടാൻ പേടിയാണ്. ആ പേടി കുറച്ചെങ്കിലും മാറിയത് ട്വന്റിഫോറിലെ ഷോയിലൂടെയാണ്. 

ജോലി തിരക്കായതുകൊണ്ട് ഇപ്പോൾ ഡാൻസ് പ്രാക്ടീസിന് സമയം കിട്ടാറില്ല . ചെറുപ്പം മുതലേ കഥക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. കൊച്ചിയിൽ വന്നപ്പോൾ കഥകിന് ചേർന്നു. പക്ഷേ ജോലിതിരക്കുകൊണ്ട് ഇപ്പോൾ ക്ലാസിൽ പോകാൻ പറ്റാറില്ല 

പ്രവിത സുന്ദരി ആണല്ലോ

( പ്രവിത ചിരിക്കുന്നു )

”സന്തോഷം. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ”

സൗന്ദര്യ സംരക്ഷണത്തിനായി എന്താണ് ചെയ്യാറുള്ളത്?

എന്റേത് വളരെ സെൻസിറ്റീവ് സ്കിൻ ആണ്. അതുകൊണ്ട് മുഖത്ത് ഒന്നും ചെയ്യാൻ പറ്റില്ല. എത്ര വൈകിയിട്ടാണെങ്കിലും മേക്കപ്പ് എല്ലാം റിമൂവ് ചെയ്തിട്ടേ കിടന്നുറങ്ങാറുള്ളൂ, രാവിലെയും വൈകിട്ട് ആങ്കറിങ് ഉണ്ടെങ്കിൽ മേക്കപ്പ് റിമൂവ് ചെയ്ത് പിന്നീട് വീണ്ടും ഇടും. മോയിസ്ചറൈസർ സ്ഥിരമായി ഉപയോഗിക്കും.എല്ലാ ദിവസവും മേക്ക് അപ്പ് ചെയ്യുന്നതുകൊണ്ട് മിക്കവാറും സ്കിൻ ഇറിറ്റേറ്റഡ് ആകാറുണ്ട് . വളരെ സെൻസിറ്റീവ് സ്കിൻ ആയതു കൊണ്ട് ഒരുപാട് വെയിൽ കൊള്ളുന്പോഴൊക്കെ അലർജി വരും. അതുകൊണ്ട് സ്ഥിരമായി സൺസ്ക്രീൻ ഉപയോഗിക്കും. ഉറങ്ങിയില്ലെങ്കിലും മുഖം വല്ലാതെയാകും. കൃത്യമായി ഉറങ്ങിയാലേ സ്കിന്നും മുഖവും നന്നായിരിക്കൂ. സ്കിനിന് പ്രശ്നം വന്നാൽ ഡോക്ടറെ കാണാറാണ് പതിവ്. ബ്യൂട്ടിപാർലറിലെ ട്രീറ്റ്മെന്റ് ചെയ്യാറില്ല. 

മുടിയുടെ സംരക്ഷണം എങ്ങനെയാണു? 

മുടിയുടെ കാര്യത്തിൽ ഞാൻ കുറച്ച് ലക്കി ആണെന്ന് എനിക്ക് തോന്നാറുണ്ട്,വീട്ടിൽ എല്ലാവർക്കും നല്ല മുടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ടാണ് എന്നും അയൺ ചെയ്തിട്ടും ഇത്രയെങ്കിലും മുടി ഉള്ളതെന്ന് ഞാൻ വിചാരിക്കാറുണ്ട്. എന്റെ മുടി നല്ല പോലെ ഡാമേജ്ഡ് ആയി. ആറ് വർഷമായി എല്ലാ ദിവസവും മുടി അയൺ ചെയ്യുകയാണ്. അങ്ങനെ മുടി കുറേ പോയി. പരമാവധി ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ ഉപയോഗിച്ചിട്ടാണ് അയൺ ചെയ്യുന്നത്. എപ്പോഴും പറ്റാറില്ല.

ന്യൂസ് റീഡിങ്ങിലും ഫാഷന് ഒരു സ്ഥാനം ഉണ്ടല്ലോ, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതല്ലാം എങ്ങനെയാണ്?

 മറ്റു ചാനലുകൾ പോലെയല്ല,ട്വന്റിഫോറിൽ സ്വന്തം കോസ്റ്റ്യും ആണ് ലേഡി ആങ്കേഴ്സ് ഉപയോഗിക്കുന്നത്. കമ്പനി ഡ്രസ് തരുന്നത് ഒക്കേഷണലി മാത്രമാണ്. അതുകൊണ്ട് ഇപ്പോൾ ആറ് വർഷമായി ഉള്ള ഡ്രസ് കളക്ഷൻ ഉണ്ട്. വാർത്ത വായിക്കുമ്പോൾ  ബുള്ളറ്റിൻ അനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. വാർത്തയുടെ സ്വഭാവവും ശ്രദ്ധിക്കും. ദുരന്ത വാർത്ത വായിക്കുമ്പോൾ പാർട്ടി വെയർ ഇട്ടാൽ ബോറാകില്ലേ? ചില ബുള്ളറ്റിനുകൾക്ക് സാരി മാത്രമേ ഉപയോഗിക്കാറുള്ളു. ചില ബുള്ളറ്റിനുകൾക്ക് കാഷ്വൽ ഡ്രസും. പരാമാവധി തിളക്കമുള്ള ഡ്രസ് ഒക്കെ ഒഴിവാക്കാറുണ്ട്. സിന്പിൾ ആൻഡ് എലഗന്റ് ഡ്രസ് ഉപയോഗിക്കാനാണ് ശ്രമിക്കാറ്.

 പ്രവിതലക്ഷ്മിയുടെ ഫാഷൻ കോൺസെപ്റ്റ് എന്താണ്?

ഫാഷൻ ട്രെൻഡ് ശ്രദ്ധിക്കാറുണ്ടെങ്കിലും അങ്ങനെത്തന്നെ ഫോളോ ചെയ്യാറില്ല. ഫാഷനബിൾ എന്നതിനപ്പുറം എനിക്ക് ചേരുന്ന ഡ്രസ് ആണ് ഉപയോഗിക്കാറ്. ഏറ്റവും കംഫർട്ടബിൾ കോട്ടൺ വസ്ത്രങ്ങളാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കോട്ടൺ വസ്ത്രങ്ങൾ ആണല്ലോ ഏറ്റവും നല്ലത്.ലോങ്ങ്‌ ഫ്രോക്, സാരി, ചുരിദാർ എന്നിവയാണ് ഞാൻ പ്രിഫർ ചെയ്യാറുള്ളത്.

 ഡയറ്റ് നോക്കുന്ന ആളാണോ?

നല്ല ബിസി ലൈഫ് ആണ്. അതുകൊണ്ട് സ്ഥിരം വർക്ക് ഔട്ട് ചെയ്യാൻ സമയം കിട്ടാറില്ല. പറ്റുന്പോൾ ചെയ്യാറുണ്ട്. 10 ദിവസം വർക്ക് ഔട്ട് ചെയ്താൽ അടുത്ത 20 ദിവസം ചിലപ്പോൾ വർക്ക് ഔട്ട് ചെയ്യാൻ പറ്റിയെന്നുവരില്ല. ചിലപ്പോൾ ടൈം കിട്ടുമ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യാറുണ്ട്, വെല്ലപ്പോഴും ആണെന്ന് മാത്രം.ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് ഭക്ഷണം വല്ലാതെ കുറക്കാറില്ല .

 ഏറ്റവും വലിയ സ്വപ്നം എന്താണ്?

 ഒരുപാട് സ്വപ്നങ്ങളില്ല. പക്ഷേ ആഗ്രഹങ്ങൾ ഉണ്ട്. ഒരുപാട് സ്വപ്നം കണ്ടല്ല ഇപ്പോഴുള്ള ജോലിയിൽ എത്തിയത്. എല്ലാം എന്നിലേക്ക് വന്നുചേർന്നതാണ്. എല്ലാം ഒരു അനുഗ്രഹം ആണെന്ന് കരുതുന്നു. ട്വന്റിഫോറിൽ എത്തിയതും അങ്ങനെ ഒരു ഭാഗ്യമായി കാണുന്നു. ചില ആഗ്രഹങ്ങളുണ്ട്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ബക്കറ്റ്ലിസ്റ്റിൽ കുറച്ചധികം സ്ഥലങ്ങൾ ഉണ്ട്. പരമാവധി സ്ഥലങ്ങൾ കാണണം എന്നത് ഒരു ആഗ്രഹമാണ്. 

പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്?

 പ്രേക്ഷകരുടെ സപ്പോർട്ട് വളരെ പ്രധാനമാണ്. കൺസ്ട്രക്ടീവ് ക്രിട്ടിസിസം നമ്മളെ കൂടുതൽ ബെറ്റർ ആക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരുടെ ഫീഡ്ബാക്ക് എന്നും എനർജിയാണ്. ഇനിയും അത് തുടരണം എന്നാണ് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *