അപ്രതീക്ഷിതമായി കിട്ടിയ സൗന്ദര്യ കീരിടം
സുന്ദരിയാകുക എന്നത് ഏതൊരു പെണ്ണിന്റെയും മോഹമാണ്, എന്നാൽ അതിനൊരു പട്ടം ചാർത്തണമെങ്കിൽ കടമ്പകൾ ഒരുപാട് കടക്കണം. അങ്ങനെ പലതരം കടമ്പകൾ താണ്ടി നാനൂറ് സുന്ദരിമാരെ പിൻതള്ളി പിന്നീട് ഇരുപത്തിയഞ്ചു പേരിൽ ഒരാളായി ശേഷം ടോപ് 5 ൽ എത്തിപ്പെടുക അത്ര നിസ്സാരമല്ല. ചോദ്യശരങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് വേണം മുന്നോട്ട് പോകാൻ. സ്ത്രീയുടെ സൗന്ദര്യം ആകാരഭംഗിയിൽ മാത്രമല്ല ബുദ്ധിവൈഭവവും ഒരു പ്രധാന ഘടകമാണ് എന്നതാണ് സൗന്ദര്യപ്പട്ടത്തിനുള്ള യോഗ്യത. ഇതിനെയെല്ലാം സധൈര്യം നേരിട്ട് മിസ് കേരള മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗഗന ഗോപാൽ എന്ന തൃശ്ശൂർകാരിയുടെ വാക്കുകളിലേക്ക്.

തികച്ചും അപ്രതീക്ഷിതമായാണ് മിസ് കേരള സെക്കന്റ് റണ്ണർ അപ്പ് കിരീടവും മിസ് കൺജീനിയലിറ്റിയും കിട്ടിയത്. ആദ്യമായാണ് ഒരു ബ്യൂട്ടി പേജന്റ് ഷോയിൽ പങ്കെടുക്കുന്നത്, പ്രൈസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നല്ല ഒരു എക്സ്പീരിയൻസ് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അമ്മയും അച്ഛനുമാണ് കൂടുതൽ മോട്ടിവേറ്റ് ചെയ്തത്. എന്തുകൊണ്ട് പരിശ്രമിച്ചുകൂടാ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ ഒരു കൈ നോക്കാം എന്ന് ഞാനും കരുതി. വിജയി ആയപ്പോൾ ഫ്രണ്ട്സിന്റെ അഭിനന്ദന പ്രവാഹമായിരുന്നു, തൃശ്ശൂരിലെ ആയാലും ദുബായിലെ ആയാലും എല്ലാവരും വളരെ സപ്പോർട്ട് ആയിരുന്നു തന്നത്. ആദ്യമായി റാംപ്‌വോക് ചെയ്തത് കൊച്ചിയിലെ ഒരു ബ്രാൻഡ് ആയ ‘മെൻസ് ഇൻ ക്യൂ’ നു വേണ്ടി കോയമ്പത്തൂർ ഉള്ള N8 ഇവന്റ് കമ്പനി നടത്തിയ ഷോയിൽ ആണ്. അതുമാത്രമായിരുന്നു ആകെയുള്ള എക്സ്പീരിയൻസ്.

ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസ് അണ്ടർ ഗ്രാജുവറ്റ് കോഴ്സ് ചെയ്യുകയാണ് ഗഗന. കോവിഡ്പ്രതിസന്ധി മൂലം ക്ലാസ്സുകളൊക്കെ ഓൺലൈൻ ആയതോടെ നാട്ടിലേക്ക് തിരിച്ചതാണ്. അപ്പോഴാണ് ഈ അപ്രതീക്ഷിത നേട്ടം കൈവരിക്കാൻ ഗഗനക്ക് സാധിച്ചത്. അതുകൊണ്ട് തന്നെ കുറച്ചു കാലം നാട്ടിൽ തന്നെ തുടരാനാണ് ഗഗനയുടെ തീരുമാനം. ആളത്തറ ചില്ലറക്കാരിയല്ല കേട്ടോ, സംസ്ഥാന തല നീന്തൽ താരം കൂടെയാണ് ഗഗന ഗോപാൽ. മൂന്ന് തവണ സ്റ്റേറ്റ് റെക്കോർഡ് കരസ്ഥമാക്കാനും ഗഗനക്കു സാധിച്ചിട്ടുണ്ട്. കൂടാതെ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലം വരെ എത്താനും കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടം തന്നെയാണ്.

ഒരു സ്പോർട്സ് സൈക്കോളജിസ്റ്റ് ആകുക എന്നതാണ് ലക്ഷ്യം. ഒപ്പം തന്നെ മോഡലിങ്ങ്, ആക്ടിങ്ങ് എല്ലാം ഒരുമിച്ച് കൊണ്ടുപോകുക എന്ന ഒരു സ്വപ്നം കൂടെ ഗഗനയുടെ മനസ്സിൽ ഉണ്ട്. ഫിസിക്കൽ ഫിറ്റ്നസ് ജീവിതത്തിന്റെ ഒരു ഭാഗമാക്കണമെന്നാണ് ഗഗനയുടെ പോളിസി. അതിനായി ഫിറ്റ്നസ്സിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ ലൈഫ് ഗോൾ ഗഗന പറയുന്നു. രണ്ടു വർഷംമുന്നേ സ്കൂളുകളിൽ പോയി കുട്ടികൾക്ക് ഫിസിക്കൽ ഫിറ്റ്നസ്സിനെ കുറിച്ച് നല്ല ഒരു അവബോധം വളർത്തിയെടുക്കാനും, ഒപ്പം അതിനെ പ്രൊമോട്ട് ചെയ്യാനും ഉള്ള ഒരു പ്രോഗ്രാം കൂടെ സംഘടിപ്പിക്കാനും ഗഗന മുൻകൈയെടുത്തു. കേരളത്തിൽ ഫിറ്റ്നസ്സിനായി ഒരു സ്പേസ് ഇല്ലാ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ തടിയുള്ളത് അൺഫിറ്റ് ആണ് എന്നാണു എല്ലാവരുടെയും ധാരണ. എന്നാൽ അങ്ങനെയല്ല, നമ്മൾ തടിയുള്ളവരോ മെലിഞ്ഞവരോ എന്നല്ല നമ്മൾ ഫിറ്റ്നസ് എത്രമാത്രം നിലനിർത്തുന്നു എന്നതിലാണ് കാര്യം. മിസ് കേരള എന്ന പ്ലാറ്റ്ഫോം മൂലം എനിക്ക് കൂടുതൽ പേരിലേക്ക് ഫിറ്റ്നസിന്റെ ആവശ്യകത എത്തിക്കാൻ സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ജനിച്ചതും വളർന്നതും ദുബായിലാണെങ്കിലും,ഏറ്റവും ഇഷ്ടമുള്ള വസ്ത്രം സാരി തന്നെയാണ്, പ്രത്യേകിച്ചും കേരള സാരി. സാരി ഉടുക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണെന്നാണ് എല്ലാവരും പറയാറുള്ളത്, എന്നാൽ എന്റെ കാര്യം നേരെ തിരിച്ചാണ്. സാരി ഉടുക്കുമ്പോൾ ഞാൻ നല്ല കംഫോർട്ടബിൾ ആണ്. പിന്നെ എല്ലാ തരം വസ്ത്രങ്ങളും ധരിക്കാറുണ്ട് അത് വെസ്റ്റേൺ ആണെങ്കിലും നാടൻ ആണെങ്കിലും.