”അമ്മ കൊച്ചിയിൽ ജയിക്കും” ഈ വാക്കുകൾ വലിയ ഊർജമായിരുന്നുവെന്ന് മഹിമ
പ്രായം വെറും നമ്പർ മാത്രം ഇങ്ങനെ പറയുമെങ്കിലും വയസ് 30 പിന്നിട്ടാൽ പല സ്ത്രീകളും അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ മറന്ന് കുടുംബിനിയുടെ വേഷമണിയും. ജോലി, ഭർത്താവ്, മക്കൾ ഇതൊക്കെയാകും പിന്നീട് അവരുടെ ജീവിതത്തിരക്കുകൾ. പക്ഷേ ചിലരെങ്കിലും വഴിമാറി സഞ്ചരിക്കാറുണ്ട്. സ്വന്തം സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊക്കെ ജീവനോളം വില നൽകുന്നവർ.
കുടുംബത്തിന്റെ കാര്യങ്ങൾക്കൊപ്പം സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഈ സ്ത്രീകളുടെ വിജയങ്ങൾക്ക് അതിമധുരമായിരിക്കും. കാരണം അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവരുടെ മിന്നും വിജയങ്ങൾ. അങ്ങനെയൊരു തിളങ്ങുന്ന വിജയം സ്വന്തമാക്കിയൊരാളാണ് മഹിമ ഹേമചന്ദ്രൻ. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി സംഘടിപ്പിച്ച മിസിസ് കൊച്ചി 2022 മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പും മിസിസ് ഫിറ്റ്നസ് ടൈറ്റിൽ വിന്നറുമാണ് 33-കാരിയായ മഹിമ. മിസിസ് കൊച്ചി റാംപിലേക്കുള്ള യാത്രയെക്കുറിച്ച് മഹിമ മനസ് തുറക്കുന്നു.

മിസിസ് കൊച്ചി മത്സരത്തിലേക്കുള്ള വരവ്? ബാങ്ക് ഉദ്യോഗസ്ഥ, കുടുംബിനി, കുഞ്ഞുണ്ട് ഈ തിരക്കുകൾക്കിടയിൽ ഷോയ്ക്ക് വേണ്ടി പരിശ്രമിക്കാൻ എങ്ങനെ സമയം കണ്ടെത്തി?
തികച്ചും അപ്രതീക്ഷിതമായാണ് മിസിസ് കൊച്ചിൻ 2022 എന്ന ബ്യൂട്ടി പേജന്റിലേക്കുള്ള വരവ്. ബ്യൂട്ടി പേജന്റ്സ്, ഫാഷൻ ഷോ പോലുള്ളവയോട് വല്ലാത്ത അഭിനിവേശമായിരുന്നു. പക്ഷേ പുതുമയും വർണങ്ങളുമൊക്കെ നിറഞ്ഞ വേഷങ്ങൾ ധരിച്ചു നടക്കണമെന്നോ ഫാഷൻ ലോകത്തിന്റെ ഭാഗമാകണമെന്നോ ആഗ്രഹമൊന്നുമില്ലായിരുന്നു. അതേക്കുറിച്ചൊന്നും ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നു തന്നെ പറയാം.
രണ്ടാമത്തെ ലോക്ഡൗൺ കാലം. ആ നാളുകളിൽ പലർക്കും വിരസമായിരുന്നല്ലോ, എനിക്കും അങ്ങനെയായിരുന്നു. മടുപ്പിക്കുന്ന ആ നിമിഷങ്ങളെ എങ്ങനെ മറിക്കടക്കാമെന്ന് ചിന്തിക്കുന്ന ദിവസങ്ങളിലാണ് ഈ മത്സരത്തെക്കുറിച്ച് അറിയുന്നത്. മത്സരിച്ചാലോ എന്ന ചിന്തയിലാണ് അപേക്ഷ അയക്കുന്നത്. സത്യത്തിൽ അമ്മയായ ശേഷമാണ് ഇത്തരം സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നത് തന്നെ.
ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മറന്ന് ജീവിക്കാൻ ഒരുപാട് കാരണങ്ങളുണ്ടാകും. പക്ഷേ നമുക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയാൽ, പിന്നീടൊരിക്കൽ അതേക്കുറിച്ച് ഓർത്ത് പശ്ചാത്താപം തോന്നിയേക്കാം. ആ ബോധ്യമായിരിക്കാം ജോലിയും കുടുംബവുമൊക്കെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ സഹായിച്ചത്.
സ്വപ്നങ്ങൾ സഫലമാക്കണമെന്ന ശക്തമായ ആഗ്രഹത്തോടു കൂടി പരിശ്രമിച്ചാൽ അതൊക്കെ നടക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ ഇതിനൊപ്പം കുടുംബത്തിന്റെ പിന്തുണയുമുണ്ടാകണം. എന്റെയും ഭർത്താവിന്റെയും വീട്ടുകാർ ഒപ്പമുണ്ട്. എന്റെ ബാക്ബോൺ ഭർത്താവ് സൂരജ് രവീന്ദ്രൻ തന്നെയാണ്. ഫിനാലെയുടെ തലേന്ന് വരെ റാംപിൽ പോസ് ചെയ്യേണ്ട രീതി, സംസാരിക്കേണ്ടതെങ്ങനെ എന്നൊക്കെ റൂമിലിരുന്ന് പരിശീലിപ്പിക്കുകയായിരുന്നു.
സൂരജ് മാത്രമല്ല മകൻ റയാൻ ഗൗതമും കൂടെ തന്നെ നിന്നു. അമ്മ പങ്കെടുക്കുന്ന മത്സരത്തെക്കുറിച്ച് അവന് ധാരണയൊന്നും ഇല്ല. ഞങ്ങളുടെ വർത്തമാനങ്ങളൊക്കെ കേട്ടിട്ടാകും, അമ്മ കൊച്ചിയിൽ ജയിക്കും എന്നൊക്കെ അവൻ ഇടയ്ക്കിടെ പറയും, പക്ഷേ ആ കൊച്ചു കുട്ടിയുടെ വർത്തമാനം ചില്ലറ ഊർജമൊന്നുമല്ല നൽകിയത്. ആ വാക്കുകൾ എന്നെ ഒരുപാട് ബൂസ്റ്റ് ചെയ്തിട്ടുണ്ട്.

മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മഹിമ നടത്തിയ ഒരുക്കങ്ങളെക്കുറിച്ച്, ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?
പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയിക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുമല്ലോ. എന്നെ സംബന്ധിച്ചടത്തോളം എന്റെ കഴിവിലും പ്രകടനത്തിലുമൊക്കെ വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. ഫൈനൽ മത്സരത്തിൽ ആരു വിജയിച്ചാലും ഞാനൊരു വിജയിയായിട്ടേ പുറത്തിറങ്ങൂ എന്നു തന്നെയാണ് മനസ് പറഞ്ഞത്. ആ ആത്മവിശ്വാസമാണ് എന്നെ മുന്നോട്ട് നയിച്ചതും.
ഫാഷൻ ഷോയ്ക്ക് മുൻപ് തന്നെ ആവശ്യമായ കോസ്റ്റ്യൂം, ആഭരണങ്ങൾ, സ്റ്റൈലിങ്ങ് ഇതൊക്കെ ഒരുക്കിയിരുന്നു. പക്ഷേ ഫിസിക്കൽ, മെന്റൽ ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. കാരണം എപ്പോഴും ശാരീരികമായി നന്നായിരിക്കമെന്നു എനിക്ക് നിർബന്ധമുണ്ട്. ബോഡി ഫിറ്റ്നസിന് വേണ്ട കാര്യങ്ങളൊക്കെ നിത്യജീവിതത്തിൽ ചെയ്യുന്നുമുണ്ട്. മാനസികമായിട്ടാണെങ്കിൽ ഭർത്താവാണ് സഹായിച്ചത്.
ആകാശത്തിന് കീഴിലുള്ള എന്തിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കാറുണ്ട്. ആ വർത്തമാനങ്ങളൊക്കെയാണ് സഹായിച്ചിട്ടുള്ളത്. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനുമൊക്കെ അത്തരം സംസാരങ്ങളിലൂടെ സാധിക്കും. സ്വയം വിലയിരുത്തുന്നതിന് ഈ വർത്തമാനങ്ങളൊക്കെയാണ് സഹായിച്ചത്. എന്നാൽ ഷോയ്ക്ക് വേണ്ടി പ്രത്യേക ഒരുക്കങ്ങളൊന്നും നടത്തിയല്ല.

മിസിസ് ഫിറ്റ്നസ് പട്ടവും സ്വന്തമാക്കിയല്ലോ ഫിറ്റ്നസ് നിലനിറുത്തുന്നതും സൗന്ദര്യസംരക്ഷണവും എങ്ങനെയാണ്?
മിസിസ് ഫിറ്റ്നസ് ടൈറ്റിൽ നേടാനായതാണ് വലിയ സന്തോഷമായി തോന്നിയത്. കഴിഞ്ഞ ഒരു ഒമ്പത് വർഷത്തെ തുടർച്ചയായ യാത്രയാണ് ഇങ്ങനെയൊരു പട്ടം സ്വന്തമാക്കുന്നതിന് സഹായിച്ചത്. നമ്മൾ എല്ലാവരും നിത്യവും ഉറങ്ങുന്നു, ഉണരുന്നു, ഭക്ഷണം കഴിക്കുന്നു, ജോലി ചെയ്യുന്നു ഇങ്ങനെയൊക്കെയല്ലേ. ഈ കാര്യങ്ങൾക്കൊപ്പം തന്നെയാണ് ഫിറ്റ്നസിനും പ്രാധാന്യം നൽകുന്നത്. ജീവിതത്തിലെ ദിനചര്യകളിലൊന്ന് മാത്രമാണ്. ഒരു ദിവസത്തിൽ 24 മണിക്കൂർ എല്ലാവർക്കും കിട്ടുമല്ലോ. അതിൽ ഒരു മണിക്കൂർ എനിക്ക് വേണ്ടി മാറ്റിവെച്ചു. അല്ലാതെ എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി മറ്റാരും പരിശ്രമിക്കുകയില്ലല്ലോ. ആ ഒരു മണിക്കൂർ വർക്ക് ഔട്ടാണ് എന്റെ ഫിറ്റ്നസിന്റെ രഹസ്യം.
വ്യായാമത്തിനൊപ്പം ഡയറ്റിലും ശ്രദ്ധയുണ്ട്. പ്രോട്ടീൻ കൂടുതലും കാർബോ കുറവുമുള്ള ഭക്ഷണമാണ് കഴിക്കുന്നത്. കുറേ നാളുകളായി ഈ ഡയറ്റാണ് പിന്തുടരുന്നത്. വർക് ഔട്ട് ചെയ്യുന്നൊരാൾക്ക് എസൻഷ്യൽ ന്യൂട്ട്രീഷൻസ് ലഭിക്കണമെന്നത് പ്രധാന കാര്യമാണ്. പച്ചക്കറികൾ, നട്ട്സ്, പഴങ്ങൾ ഇതൊക്കെയാണ് ഡയറ്റിലെ പ്രധാന ഘടകങ്ങൾ. വറുത്ത ഭക്ഷണ പദാർഥങ്ങൾ പരമാവധി ഒഴിവാക്കാറുണ്ട്. ഡയറ്റിങ് എന്ന് പറയുന്നതിനെക്കാൾ ഹെൽത്തി ഈറ്റിങ്ങ് എന്നു പറയാനാണ് ഇഷ്ടം.
വീട്ടിൽ തന്നെയാണ് നിത്യേനയുള്ള ഒരു മണിക്കൂർ വർക് ഔട്ട്. ഡംബൽസ്, ബാർബൽസ്, കെറ്റിൽ ബെൽസ് ഇതൊക്കെ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയ്നിങ്ങാണ് ചെയ്യുന്നത്. പൊതുവേ നമ്മുടെ സമൂഹത്തിൽ വെയ്റ്റ് ട്രെയ്നിങ്ങിന് സ്ത്രീകൾ വളരെ കുറവാണ്. സ്ത്രൈണത നഷ്ടമാകുമോയെന്ന ഭയം കൊണ്ടാണത്. പക്ഷേ ആ രംഗത്തേക്ക് വരുന്നതിന് പ്രേരിപ്പിച്ചത് എന്റെ ഭർത്താവ് തന്നെയാണ്.
മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിന് ശ്രദ്ധ നൽകുന്നുണ്ട്. വീട്ടിൽ മാത്രമല്ല സലൂണിലും പോകുന്ന പതിവുണ്ട്. നിത്യേനയുള്ള പരിചരണങ്ങൾ വീട്ടിലാണെങ്കിലും മാസത്തിൽ രണ്ടു തവണ സലൂണിൽ പോകും. ആഴ്ചയിൽ മൂന്നോ നാലോ തവണ വിശ്വാസയോഗ്യമായ പ്രൊഡക്റ്റ്സും പ്രകൃതിദത്ത വസ്തുക്കളുമൊക്കെയാണ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നത്.

പഠനം, ബാങ്കിലെ ജോലി എന്നിവയെക്കുറിച്ച്?
തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളെജിൽ നിന്ന് ഫിസിക്സ് ബിരുദവും യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ക്യാംപസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻിൽ പോസ്റ്റ് ഗ്രാജുവേഷനും പൂർത്തിയാക്കി. ബാങ്കിലെ ജോലി എന്റെ സ്വപ്നമൊന്നുമായിരുന്നില്ല. ഇൻഫോ പാർക്കിൽ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നതിനിടയിൽ ബാങ്ക് ടെസ്റ്റ് എഴുതി കിട്ടി, വീടിനടുത്ത് സുരക്ഷിതമായ ജോലിയല്ലേ എന്നൊക്കെ ചിന്തിച്ച് ആ കംഫർട്ടിൽ ഇൻഫോ പാർക്കിലെ ജോലി കളഞ്ഞ് ഇവിടേക്ക് വരികയായിരുന്നു. പ്രൊഫഷനെ ജീവിതമാർഗമായിട്ടാണ് കാണുന്നത്. നത്തിങ് മോർ നത്തിങ് ലെസ്. വിദേശനാട്ടിൽ കോർപ്പറേറ്റ് കമ്പനിയിൽ കരിയർ ഉണ്ടാക്കണമെന്നായിരുന്നു താത്പ്പര്യം. പക്ഷേ ഒരു നിരാശയും ഇല്ല. കാരണംം ഈ തീരുമാനമാണല്ലോ ഇന്നത്തെ എന്നെ ഡിസൈൻ ചെയ്തിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലാണ് ജോലി. സമൂഹത്തിന്റെ മറ്റൊരു മുഖം കൂടിയല്ലേ ജോലി സ്ഥലം. എല്ലാവർക്കും ഒരേ ചിന്താഗതിയാകണമെന്നില്ലല്ലോ.. എന്നെ പിന്തുണയ്ക്കുന്ന കൂട്ടുകാരും സഹപ്രവർത്തകരുമുണ്ട്. പക്ഷേ വളരെ കുറവാണെന്നു മാത്രം. സ്ത്രീകൾ ശക്തമായ ചോയ്സ് സ്വീകരിക്കുമ്പോൾ സമൂഹത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ടാകും. അങ്ങനെ അകമഴിഞ്ഞ പിന്തുണയൊന്നും ഇല്ലെന്നു പറയാം.

ഫാഷൻ റാംപിൽ നിന്ന് സിനിമയിലേക്കും മോഡലിങ്ങിലേക്കുമെത്തിയ നിരവധിപ്പേരുണ്ട്. മഹിമയ്ക്ക് അത്തരം ആഗ്രഹങ്ങളുണ്ടോ?
സിനിമയും അഭിനയവും ഇതുവരെ മനസിൽ ഇല്ലെന്നു പറയാം. പക്ഷേ ഈ അഭിപ്രായത്തിന് മാറ്റം വരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലല്ലോ. മോഡലിങ്ങിനോട് താത്പ്പര്യമുണ്ട്. പരസ്യങ്ങളിലൊക്കെ ഭാഗമാകണമെന്നുണ്ട്. മികച്ച അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കും. ഒപ്പം ഫാഷൻ റാംപുകളിലും സജീവമാകണം. നല്ല രീതിയിൽ സംഘടിപ്പിക്കുന്ന, മികച്ച ഡിസൈനേഴ്സ് പങ്കെടുക്കുന്ന ഷോയിൽ തീർച്ചയായും പങ്കെടുക്കും. ചില ബ്യൂട്ടി പേജന്റ്സിൽ വൈൽഡ് കാർഡ് എൻട്രിയായി ഓഫർ ലഭിച്ചിരുന്നു. പക്ഷേ മത്സരങ്ങളെക്കാൾ മോഡലിങ്ങിൽ കരിയർ പടുത്തുയർത്താനാണ് ആഗ്രഹം.
ലക്ഷ്യങ്ങളും ഹോബീസും?
ഹോബീസ് എന്താണെന്നു ചോദിച്ചാൽ നൃത്തം, യാത്ര, ഫിറ്റ്നസ് എന്നാകും എന്റെ മറുപടി. പക്ഷേ ഹോബി മാത്രമല്ല ഇവ എന്റെ പാഷൻ കൂടിയാണ്. ലോക് ഡൗൺ, കൊറോണയൊക്കെ വന്നതോടെ പ്ലാൻ ചെയ്ത പല യാത്രകളും മുടങ്ങിയിട്ടുണ്ട്. ആ യാത്രകളൊക്കെ സഫലീകരിക്കണം. മോഡലിങ് ഇൻഡസ്ട്രിയിൽ എന്റേതായ സ്ഥാനമുണ്ടാക്കണം. പ്രത്യേകിച്ച് വിവാഹമൊക്കെ കഴിഞ്ഞ അമ്മമാരായ സ്ത്രീകൾ ഫാഷൻ രംഗത്ത് കുറവല്ലേ. അവർക്ക് ഒരു പ്രചോദനമാകുന്ന തരത്തിൽ മോഡലിങ്ങ് കരിയറിൽ സജീവമാകുകയാണ് ലക്ഷ്യം.