മികച്ച അഭിനേത്രിയാകുകയാണ് എന്റെ സ്വപ്നം
സെലിബ്രിറ്റി സിസ്റ്റേഴ്സ്…. ഈ രണ്ട് നക്ഷത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. പാട്ട്, സംഗീത സംവിധാനം, അഭിനയം, അവതാരക ഇങ്ങനെ ഈ സഹോദരിമാർ കൂടെ കൂട്ടിയ ഇഷ്ടങ്ങൾ നിരവധിയുണ്ട്. റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ. വ്ലോഗിലൂടെ നവമാധ്യമങ്ങളിലും നിറഞ്ഞു നിൽപ്പുണ്ട് ഈ സഹോദരിമാർ. അമൃത സുരേഷും അഭിരാമി സുരേഷും.
അമൃതംഗമയ് എന്ന മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലുമൊക്കെ വൻ തരംഗമാക്കിയ സഹോദരിമാരിലെ ഇളയതാരമായ അഭിരാമിയാണ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. അമൃതയെ ഒരു പാവം കുട്ടിയായും അഭിരാമിയെ കുറച്ച് തന്റേടിയായുമാണ് എല്ലാവരും കാണുന്നത്. എന്നാൽ അബ്ബി എന്ന അഭിരാമിയോട് കുറച്ചൊന്നു സംസാരിച്ചാൽ മതി നമ്മൾ അറിയാതെ തന്നെ അബ്ബിയുടെ ഫാൻ ആകും. അഭിരാമിയുടെ വിശേഷങ്ങളിലേക്ക്.

ചേച്ചിയ്ക്കൊപ്പം റിയാലിറ്റി ഷോയിൽ
അവതാരക, അഭിനേത്രി, ഗായിക, സംഗീത സംവിധായിക എന്നിങ്ങനെ നീളുന്നു അഭിരാമി സുരേഷിനെ കുറിച്ചുള്ള വിശേഷണങ്ങൾ. ഇതിൽ ഏത് മേഖലയാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് അഭിരാമിക്കു ഒന്നേ പറയാനുള്ളു, എല്ലാം ഇഷ്ടമേഖലയാണ്. ഒരിക്കലും വെറുതെയിരുന്ന് സമയം കളയാറില്ല, എല്ലാ മേഖലയിലേക്കും ആകസ്മികമായി എത്തിപെട്ടതാണ്. ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ആളല്ല ഞാൻ. എല്ലാം ഓരോന്നിനു പുറകെ ഓരോന്നായി വന്നു ചേർന്നതാണ്. എല്ലാ മേഖലയും വളരെയിഷ്ടത്തോടെയാണ് ചെയ്യുന്നത് എങ്കിലും എല്ലാ കാലത്തെയും എന്റെ ആഗ്രഹം നല്ലൊരു അഭിനേത്രിയാകുക എന്നത് തന്നെയാണ്.
ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ ചേച്ചി പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് സ്റ്റേജിൽ കയറാൻ ഒരവസരം കിട്ടുന്നത്, ബാക്ക്സ്റ്റേജിൽ ഇരുന്നു ഞാൻ അന്നത്തെ ആങ്കർ ആയ രഞ്ജിനി ഹരിദാസിനെയും ജഡ്ജ് ശരത് സാറിനെയും അനുകരിക്കുന്നത് കണ്ടിട്ടാണ് സ്റ്റേജിൽ കയറി അവരെ അനുകരിക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് അത് വൈറൽ ആകുകയായിരുന്നു. കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിച്ചായിരുന്നു ആദ്യമായി സ്‌ക്രീനിൽ മുഖം കാണിക്കുന്നത്. ഇപ്പോൾ മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകൾ ചെയ്തു.
പല ഷോകളും ആങ്കർ ചെയ്തിട്ടുണ്ടെങ്കിലും ഡിയർ കാപ്പ എന്ന ഷോ ആണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. പിന്നീട് ബിവെയർ ഓഫ് ഡോഗ്സ് എന്ന ഫിലിമിലൂടെ അഭിനയത്തിലേക്കും ചുവടുവക്കുവുകയായിരുന്നു. കേരളോത്സവം, ഗുലുമാൽ, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തിരുന്നു. പല ഭാഷകളും സുഗമമായി കൈകാര്യം ചെയ്യുന്നത് കൊണ്ട് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരമാണ് കൂടുതലും അഭിരാമിയെ തേടിയെത്തുന്നത്. ഇത്തവണത്തെ സൈമ അവാർഡ്‌സിലും ആങ്കറായി അഭിരാമി എത്തിയിരുന്നു.

അമൃതംഗമയ് എന്ന മ്യൂസിക് ബാൻഡ്
2014 ൽ ആയിരുന്നു അമൃതംഗമയ് എന്ന ബാൻഡിന്റെ തുടക്കം. അമൃതംഗമയ് എന്നത് ശരിക്കും എന്റെ ചേച്ചി തുടങ്ങിയ ബാൻഡ് ആണ്, ആദ്യമൊന്നും ഞാനതിൽ അംഗമല്ലായിരുന്നു. മ്യൂസിക് മോജോവിനു വേണ്ടി ചേച്ചി പാടിയ അയല എന്ന ഗാനം ഞാനിരുന്നു മൂളുന്നത് കേട്ട് ‘ അബി ഒന്ന് പാടൂ നോക്കട്ടെ ‘ എന്ന് പറയുകയായിരുന്നു ചേച്ചി. പിന്നീടുള്ള സീസൺ ടൂവിൽ ഞാനും ചേർന്ന് ആണ് പാട്ടുകൾ പാടിയത്. അന്ന് മുതൽ ഞാനും ആ ബാൻഡിലെ ഒരംഗമാകുകയായിരുന്നു.
അമൃതംഗമയ് എന്ന ബാൻഡ് തുടങ്ങി ആറ് മാസത്തിനു ശേഷം തന്നെ അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതും സഹോദരിമാരുടെ നേട്ടമാണ്.ഇസ്രായേലി നാടൻ പാട്ടായ ഹവ്വ നാഗില എന്ന പാട്ടു ജ്യൂവിഷ് കമ്മ്യൂണിറ്റികളിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2015 ൽ തന്നെ സഹോദരിമാർ സംവിധാനം ചെയ്ത കട്ടുറുമ്പ്, അയ്യയ്യോ എന്ന ഗാനങ്ങളും ജനപ്രീതി നേടി. ഈ ബാൻഡിലെ പല ഗാനങ്ങളും അഭിരാമിയുടെ സംഗീത സംവിധാനത്തിലുള്ളതാണ്.
ചേച്ചിയും ഞാനും
അമൃത സുരേഷിന്റെ അനിയത്തി എന്ന ലേബലിലാണ് ഇന്നും ആളുകൾ എന്നെ തിരിച്ചറിയുന്നത്, അതിൽ ഞാൻ അഭിമാനിക്കുന്നു. പിന്നെ ഞാനും ചേച്ചിയും തമ്മിലുള്ള കെമിസ്ട്രി എന്ന് പറയുന്നത് വളരെ രസകരമാണ്. എന്റെയും ചേച്ചിയുടെയും സ്വഭാവങ്ങൾ രണ്ടു ധ്രുവങ്ങളിലാണ് എന്ന് വേണം പറയാൻ. ചേച്ചി വളരെ കൃത്യനിഷ്ഠയുള്ള ആളാണ്, എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തിട്ടാണ് ചെയ്യാറുള്ളത്. എല്ലാവരും എന്നെ ചേച്ചിയുമായാണ് താരതമ്യം ചെയ്യുന്നത് അതുകൊണ്ട് എനിക്ക് ഞാനാകാൻ പറ്റുന്നില്ലെന്നേ (അഭിരാമി ചിരിച്ചു ). ചേച്ചിയെ ഒരു നല്ല കുട്ടിയായും എന്നെ കുറച്ച് അലമ്പായും ആണ് കാണുന്നത്. പക്ഷെ ഞാനത്ര അലമ്പൊന്നുമല്ല കേട്ടോ, ഗാനങ്ങൾ സംവിധാനം ചെയ്യുന്ന സമയത്ത് ഉറക്കമൊഴിച്ചിരുന്നു എല്ലാo ശരിയാക്കും. പക്ഷെ ഇങ്ങെനെ ഓർഡർലി ആയി ചെയ്യാൻ എനിക്കാവില്ല, ഒന്നിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു ഞാൻ ഇരിക്കാറില്ല. ഒരേ സമയത്ത് പല കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണം അതാണെന്റെ ഒരു രീതി. ഇപ്പോൾ അമൃതംഗമയുടെ എല്ലാ ഗാനങ്ങളും ഞാനാണ് കമ്പോസ് ചെയ്യുന്നത്.
ഇൻസ്റ്റാഗ്രാമിൽ എന്റെ പ്രൊഫൈലിന്റെ പേര് എബ്ബിട്ടൂട് എന്നാണു കൊടുത്തിട്ടുള്ളത്. പലരും അതിന്റെ അർത്ഥമൊക്കെ അന്വേഷിച്ചു, ശരിക്കും പറഞ്ഞാൽ അതിനു പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല എന്റെ ചെല്ല പേരുകൾ കൂട്ടിയിട്ടിട്ടുള്ള പേരാണ് എബ്ബിട്ടൂട്, എന്റെ ചേച്ചി ചെറുപ്പത്തിൽ എന്നെ ടൂട്ട എന്നാണു വിളിച്ചിരുന്നത് പിന്നെ ഫ്രണ്ട്സ് എന്നെ എബ്ബി എന്നും, രണ്ടും ഒരുമിച്ചിട്ടുള്ള പേരാണ് എബ്ബിട്ടൂട്.

ഞങ്ങളുടേത് കലാ കുടുംബം
ഞങ്ങളുടെ കുടുംബം ഒരു കലാ കുടുംബമാണ്, അച്ഛൻ പി.ആർ സുരേഷ് ഒരു ഓടക്കുഴൽ വിദഗ്ധൻ ആണ്. അച്ഛന്റെ കുടുംബത്തിലുള്ളവർ മുഴുവനും കലാപരമായി ഒരുപാട് കഴിവുകൾ ഉള്ളവരാണ്. പിന്നെ അമ്മ ലൈലയും ചെറുതായി പാടും, പിന്നെ തെറ്റുകുറ്റങ്ങളൊക്കെ പറയുന്നതും നന്നാക്കാൻ പറയുന്നതുമെല്ലാം അമ്മയാണ്. ഇപ്പോൾ ചേച്ചിയുടെ മകൾ പാപ്പുവാണെങ്കിലും പാട്ടിലും ഡാൻസിലും ചിത്രം വരയിലും അവൾ മിടുക്കിയാണ്. പാപ്പു വന്നതോട് കൂടെയാണ് എനിക്ക് കുറച്ച് ഉത്തരവാദിത്തമൊക്കെ വന്നത്. അതുവരെ ഞാൻ ആയിരുന്നു വീട്ടിലെ കുറുമ്പി. വീട്ടിലെ ഇളയ സന്തതിയായതു കാരണം തന്നെ എനിക്ക് ചില ഇളവുകളൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥാനം പാപ്പുവിനാണ്.
പിന്നെ ഞങ്ങൾക്ക് ഒരംഗം കൂടെയുണ്ട് ഞങ്ങളുടെ പെറ്റ് ഡോഗ് ബഗീര. അവൻ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അതുകൊണ്ട് അവനെ പറ്റി പറയാതിരിക്കാനാകില്ല. ഞാനൊരു ഹോം സിക്ക് ആണോ എന്ന് ചോദിച്ചാൽ, ചിലപ്പോൾ ഒക്കെ ആണ് ചിലപ്പോൾ ഒക്കെ അല്ല എന്നാകും ഉത്തരം. ചില ദിവസങ്ങളിൽ ഷൂട്ടിന് പുറത്തു പോകുമ്പോൾ വേഗം വീട്ടിൽ എത്തിയാൽ കൊള്ളാമെന്നു തോന്നാറുണ്ട്. ചിലപ്പോൾ വീട്ടിലേക്ക് പോകണ്ടാ എന്നും (അബി ചിരിക്കുന്നു). വീട് വിട്ടു പോകുന്നു എന്നൊന്നും തോന്നാറില്ല കാരണം അമ്മ അല്ലെങ്കിൽ അച്ഛൻ എപ്പോഴും കൂടെ കാണാറുണ്ട്. വളരെ സ്ട്രിക്ട് ആയിട്ടാണ് ഞങ്ങളെ വളർത്തിയിട്ടുള്ളത്.
പാട്ടും അഭിനയവും ആങ്കറിങ്ങും ഒഴിച്ചു നിർത്തിയാൽ ഞാനേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാചകം. പ്രത്യേകതരം വിഭവങ്ങൾ ഉണ്ടാക്കുക എന്നൊന്നില്ല എന്റെ കയ്യിൽ എന്താണോ കിട്ടിയിട്ടുള്ളത് അത് വച്ച് ഞാനെന്തെങ്കിലും ഉണ്ടാക്കും അത്രതന്നെ. ചില പരീക്ഷണങ്ങളൊക്കെ പാചകത്തിൽ ചെയ്യാറുണ്ട്, അതിനൊക്കെ വീട്ടുകാരെ ആണ് പരീക്ഷണ വസ്തുവാക്കാറുള്ളത്. ആരും കഴിച്ചില്ലെങ്കിൽ ഞാൻ നിർബന്ധിച്ചു അവരെ കഴിപ്പിക്കാറുണ്ട്. അമ്മയുടെ കുടുംബമാണെങ്കിൽ നല്ല കൈപ്പുണ്യം ഉള്ളവരാണ് എല്ലാവരും. അമ്മയുടെ പാചകവും ഗംഭീരമാണ്, അതാണെനിക്കും കിട്ടിയിട്ടുള്ളത് എന്നെനിക്ക് തോന്നാറുണ്ട്. പിന്നെ ചേച്ചിയാണെങ്കിലും നന്നായി കുക്ക് ചെയ്യും. കൂടുതൽ കടൽ വിഭവങ്ങൾ കഴിക്കാൻ ആണ് എനിക്കിഷ്ടം, അതിൽ പല വറൈറ്റികളും ഞാൻ പരീക്ഷിക്കാറുണ്ട്. എനിക്ക് മറ്റൊരു കമ്പം കൂടെ ഉണ്ട് എന്താണെന്നല്ലേ ഞാനൊരു കടുത്ത ആനപ്രേമിയാണ്. ഞാൻ മാത്രമല്ല എന്റെ അച്ഛനും അങ്ങെനെ തന്നെ ആണ്. ആന പ്രേമം കാരണം ആനയുടെ ഒരു ടാറ്റൂ വരെ ഞാൻ കയ്യിൽ പതിച്ചിട്ടുണ്ട്.

അഭിരാമി എന്ന മ്യൂസിക് കമ്പോസർ
സ്കൂൾ കാലഘട്ടം മുതലേ മിമിക്രിയും മോണോആക്റ്റും ചെയ്തിട്ടുണ്ട്. സ്റ്റേജിൽ കയറാനുള്ള ഒരവസരവും ഞാൻ മുടക്കാറില്ല, എന്നിരുന്നാലും എല്ലാ കാലത്തെയും എന്റെ ആഗ്രഹം ഒരു നടി ആകുക എന്നത് തന്നെയാണ്. പ്രശസ്തിയിലെത്തണം എന്നല്ല നല്ല സിനിമകൾ ചെയ്യണം, നല്ല റോളുകൾ കിട്ടണം എന്നാണു ആഗ്രഹം. അഭിനയത്തിൽ ഡിപ്ലോമ കഴിഞ്ഞ അഭിരാമി ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തിരുന്നു. ഒരു മ്യൂസിഷ്യൻ ആകണം എന്ന് താൻ സ്വപ്നം കണ്ടില്ലെന്നും എല്ലാം അമൃതംഗമയ് എന്ന ബാൻഡ് രൂപീകരിച്ചതോടെ ആകസ്മികമായി വന്നൊരു നേട്ടമാണ് എന്നും അഭിരാമി.
മംമ്ത മോഹൻദാസ്, പ്രദീപ് നായർ, പദ്മപ്രിയ തുടങ്ങിയവർ അഭിനയിച്ച ചിത്രം ക്രോസ്സ്‌റോഡിൽ സഹോദരിമാരായ അമൃതയും അഭിരാമിയും സംഗീത സംവിധാനം ചെയ്ത ഗാനമാണ് അതിന്റെ ടൈറ്റിൽ സോങ്. ശേഷം ജയസൂര്യ നായകനായ ഹിറ്റ് ചിത്രം ആട് ടൂവിലെ ഒരു ഗാനവും അഭിരാമി സംഗീത സംവിധാനം ചെയ്തതാണ്. ശേഷം സുല്ല് എന്ന ചിത്രത്തിലെ ഗാനത്തിന് രാമു കാര്യാട്ട് അവാർഡ് നേടിയെടുക്കാനും അഭിരാമിക്ക് കഴിഞ്ഞു. മാതാ അമൃതാനന്ദമയിയുടെ കടുത്ത ആരാധികയാണ് ഞാൻ. ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അമ്മയുടെ ഭക്തരാണ്. ചെറുപ്പത്തിൽ കുറച്ചു ഭജനകളൊക്കെ കമ്പോസ് ചെയ്തിട്ടുണ്ട്. ഉറങ്ങുന്നതും എണീക്കുന്നതും എല്ലാം മന്ത്രങ്ങൾ ഉരുവിട്ട ശേഷമാണ്.

അമ്മയാണെന്റെ സൗന്ദര്യ സംരക്ഷക
ഞാനൊരു ബ്യൂട്ടി കോൺഷ്യസ് ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെ ആയിരിക്കും ഉത്തരം. ഷോകൾക്കൊക്കെ പോകുമ്പോൾ അതത്യാവശ്യം ആണല്ലോ. കൂടുതലും ത്വക്ക് വിദഗ്ധരുടെ അടുത്ത് പോയാണ് ചർമ്മ സംരക്ഷണമൊക്കെ ചെയ്യാറുള്ളത്. അല്ലാത്തപ്പോൾ അമ്മയാണെന്റെ ഡോക്ടർ. എപ്പോഴും മുഖത്ത് വന്നു ഓരോന്ന് പുരട്ടി തരാറുള്ളത് അമ്മയാണ്. ഞാനുറങ്ങുമ്പോൾ അമ്മ വന്നു എന്തെങ്കിലും പുരട്ടി തന്നു പോകാറുണ്ട്, എണീറ്റ് നോക്കുമ്പോഴായിരിക്കും മുഖത്തു എന്തെങ്കിലും ഉള്ള കാര്യം ഞാനറിയുന്നത്.
എല്ലാ വസ്ത്രങ്ങളും ധരിക്കാൻ എനിക്കിഷ്ടമാണ്. കൂടുതലും മിസ്മാച്ച് ചെയ്യുന്നതാണ് ഇഷ്ടം. അതായത് വെസ്റ്റേൺ വസ്ത്രങ്ങളിൽ നാടൻ ആഭരണങ്ങൾ കൊണ്ട് വരിക, അതല്ലെങ്കിൽ നാടൻ വസ്ത്രങ്ങളിൽ വെസ്റ്റേൺ ആഭരണങ്ങളോ, വെസ്റ്റേൺ ബ്ലൗസോ കൊണ്ടുവരിക വളരെ ഇഷ്ടമാണ്. ആമിൻഡോ എന്ന ആഭരണ ബാൻഡും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്. വിവിധതരം ആഭരണങ്ങളുടെ ശേഖരമാണ് ഇതിലുള്ളത്.
ട്രോളുകൾ ചില സമയങ്ങളിൽ വേദനിപ്പിച്ചിട്ടുണ്ട്
ആദ്യമൊക്കെ ട്രോളുകൾ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിന്നീട് , അത് നമ്മുടെ കുറ്റം കൊണ്ടല്ല മറിച്ച് അതയാളുടെ വൈകല്യത്തെയാണ് ചൂണ്ടി കാണിക്കുന്നത് എന്നാണു നാം മനസ്സിലാക്കേണ്ടത്. പിന്നെ ചില ട്രോളുകൾ ആസ്വദിക്കാറുണ്ട്. വാർത്താ പ്രാധാന്യമില്ലാത്ത സമയങ്ങളിൽ ട്രോളുകാർ വഴി വാർത്താപ്രാധാന്യം ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ പറയാൻ ആഗ്രഹിക്കുന്നതൊക്കെ സമൂഹ മാധ്യമങ്ങൾ വഴിയാണ് നമ്മൾ പങ്കുവക്കാറുള്ളത്. അതിനു കുറെയേറെ നല്ല കംമെന്റ്സും ചീത്ത കംമെന്റ്സും ലഭിക്കാറുണ്ട്. ഒരു പരിധിവരെയൊക്കെ എല്ലാം ഉൾക്കൊള്ളാറുണ്ട്. ചിലതു പരിധിവിടാറുണ്ട്. അങ്ങെനെയുള്ളവരോട് ചില കാര്യങ്ങൾ പറയാനുണ്ട്, എല്ലാവരും മനുഷ്യന്മാരാണ് തെറ്റുകളും ശരികളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ചില തെറ്റുകളിൽ നിന്നാണ് നമ്മൾ പല ശരികളും പഠിക്കുക. ഓരോരുത്തർക്കും അവരുടേതായ സ്പേസ് കൊടുക്കണം സ്വാതന്ത്ര്യം കൊടുക്കണം അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അഭിരാമി പറഞ്ഞു.