National

”പഞ്ചാരപെങ്ങൻമാരെന്ന് ചിലരൊക്കെ കളിയാക്കി”കോഴിക്കോട്ടെ ഷുഗർ സിസ്റ്റേഴ്സിന്റെ വിശേഷങ്ങൾ

വേറിട്ട രുചിക്കൂട്ടുകളെ തേടിനടക്കുന്നവരുടെ പ്രിയപ്പെട്ട നാടാണ് കോഴിക്കോട്. കൊതിപ്പിക്കുന്ന രുചികളുടെ വലിയൊരു ലോകമാണിത്. ബിരിയാണിയും ഹൽവയും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെയായി എരിവും മധുരവും പുളിയുമൊക്ക നിറയുന്ന നല്ല രസികൻ‍ വിഭവങ്ങൾക്ക് പേരുകേട്ട നാട്. ആ കോഴിക്കോടൻ നഗരത്തിൽ മധുരം വിളമ്പുകയാണ് ഷുഗർ സിസ്റ്റേഴ്സ്.

ഷെമായീൽ സലീം, ഷുറൂക്ക് സലീം… ഇവരാണ് ആ ഷുഗർ സിസ്റ്റേഴ്സ്. കിടിലൻ മധുരവിഭവങ്ങൾ സമ്മാനിക്കുന്ന ഈ സഹോദിരമാരുടെ പേസ്ട്രീയും കേക്കുമൊക്കെ നല്ല രുചിയാണ്. പഠിക്കുന്ന നാളിൽ വീട്ടിലിരുന്ന് കുറച്ച് സ്വീറ്റ്സ് ഉണ്ടാക്കി ആവശ്യക്കാരിലേക്കെത്തിച്ചു. അങ്ങനെ നാട്ടിൽ നല്ല പേരു കിട്ടിയതോടെയാണ് ഈ സഹോദരിമാർ കോഴിക്കോട്ട് ഒരു കഫേ ആരംഭിക്കുന്നത്. ചേച്ചിയും അനുജത്തിയും ഒരുമിച്ചു നടത്തുന്ന സംരംഭമല്ലേ ഷുഗർ സിസ്റ്റേഴ്സ് എന്നല്ലാതെ മറ്റെന്ത് പേരിടും.

കോഴിക്കോട് ബീച്ചിന് സമീപം സിൽക് സ്ട്രീറ്റിലാണ് ഷുഗർ സിസ്റ്റേഴ്സ് കഫേ. രുചിയുടെ കാര്യത്തിൽ മാത്രമല്ല കാഴ്ചയിലും അതിഗംഭീരമാണ് ഷുഗർ സിസ്റ്റേഴ്സ് കഫേ. പൈലറ്റാകാനും മേക്കപ്പ് ആർട്ടിസ്റ്റാകാനുമൊക്കെ ആഗ്രഹിച്ച പെൺകുട്ടികളാണ് ഷെമായീലും ഷുറൂക്കും. അവിചാരിതമായാണ് ഇവർ കേക്ക് നിർമാണത്തിലേക്കും ബിസിനസിലേക്കുമെത്തുന്നത്. ആ തീരുമാനം തെറ്റിയില്ലെന്ന് അവർ തെളിയിച്ചു. ഷുഗർ സിസ്റ്റേഴ്സ് കഫേയിലെ തിരക്കുകൾക്കിടയിൽ അൽപ്പനേരം റാംപ് ആൻഡ് കോമ്പിനോട് സംസാരിക്കുകയാണ് ഷെമായീലും ഷുറൂക്കും.

ഞങ്ങൾ ഹോം ബേക്കേഴ്സ് ആയിരുന്നു

എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിച്ചവരോ സ്വപ്നം കണ്ടവരോ അല്ല ഞങ്ങൾ. അവിചാരിതമായി സംരംഭകരായതാണ്. പഠിക്കുന്ന നാളുകളിൽ പൈലറ്റ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതായിരുന്നു സ്വപ്നമെങ്കിലും എംബിഎ പഠിച്ച് എന്തെങ്കിലുമൊരു നല്ല ജോലി നേടാമെന്നൊക്കെയായിരുന്നു മനസിൽ വിചാരിച്ചിരുന്നത്. പക്ഷേ കോളെജിൽ പഠിക്കുന്ന നാളിൽ കേക്ക് നിർമാണത്തിലേക്ക് കടന്നു. കേക്ക് നിർമാണം വിപുലമാകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ അങ്ങനെ സംഭവിച്ചുവെന്ന് ഷെമായീൽ പറയുന്നു.

മേക്കപ്പ് ഫീൽഡിനോടായിരുന്നു ഷുറൂക്കിന് താത്പ്പര്യം. ‘മേക്കപ്പ് ആർട്ടിസ്റ്റാകാൻ ഇഷ്ടമായിരുന്നു. ഇത്തയും ഉമ്മയും കേക്ക് ഉണ്ടാക്കുന്നതൊക്കെ കണ്ട് എനിക്കും താത്പ്പര്യം തോന്നി. ഇത്താത്തയിൽ നിന്നാണ് കേക്ക് നിർമാണം പഠിച്ചത്. പ്ലസ് ടുവിന് പഠിക്കുന്ന നാളുകളിലാണ് ഈ രംഗത്തേക്കെത്തുന്നത്. പിന്നീട് ബേക്കിങ് കോഴ്സ് പഠിക്കുകയും ചെയ്തിരുന്നു. കേക്ക് നിർമാണത്തിലും കഫേയിലുമൊക്കെ സജീവമാണ്. പക്ഷേ ഇപ്പോ മേക്കപ്പ് ആർട്ടിസ്റ്റും കൂടിയാണ്.’ ബേക്കിങ്ങും ഒപ്പം തന്നെയുണ്ടെന്നു ഷുറൂക്ക് കൂട്ടിച്ചേർക്കുന്നു.

ഷുഗർ സിസ്റ്റേഴ്സ് കഫെ ആരംഭിക്കുന്നതിന് മുൻപ് ഷെമായീലും ഷുറൂക്കും ഹോം ബേക്കേഴ്സ് ആയിരുന്നു. അക്കാലത്ത് വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കും, ഓൺലൈൻ വഴി വിൽക്കും. ഷുഗർ സിസ്റ്റേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ കേക്ക് ആവശ്യക്കാരിലേക്കെത്തിച്ചിരുന്നു. അതൊരു ഹോബി മാത്രമായിരുന്നു ഇവർക്ക്. പിന്നീട് 2017ലാണ് ഇൻസ്റ്റഗ്രാമിലൂടെയും ബിസിനസ് ചെയ്തു തുടങ്ങുന്നത്. ഇതൊരു ബിസിനസ് തലത്തിൽ ആരംഭിക്കുമ്പോൾ ഷമായീൽ ഡിഗ്രിക്ക് പഠിക്കുന്നു. പക്ഷേ പഠനത്തിന് തടസ്സം വരാതെ ഇരുവരും കേക്ക് നിർമാണവും കച്ചവടവുമൊക്കെ സുഗമമായി കൊണ്ടുനടന്നു. 2020-ലാണ് കഫേ ആരംഭിച്ചത്.

പരീക്ഷണങ്ങളിൽ നിന്ന് വിജയത്തിലേക്ക്

ഉമ്മയിൽ നിന്നാണ് കേക്ക് നിർമിക്കാൻ പഠിച്ചതെന്നു ഷെമായീൽ പറയുന്നു. ഉമ്മയുണ്ടാക്കുന്ന കേക്ക് ഞങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു. അമാൽ എന്നാണ് ഉമ്മയുടെ പേര്. വളരെ ചെറിയ പ്രായത്തിൽ കേക്ക് നിർമാണം പഠിച്ചെടുത്തു. ഞാൻ കേക്ക് ഉണ്ടാക്കുന്നത് കണ്ട് കണ്ട് അനുജത്തിയ്ക്കും താത്പ്പര്യമായി. എന്നിൽ നിന്നാണവൾ കേക്ക് നിർമാണം പഠിക്കുന്നത്. പിന്നീട് ഞങ്ങൾക്ക് രണ്ടാൾക്കും ഇതൊരു ഹരമായി മാറിയെന്നു പറയാം. പക്ഷേ വിപുലമായ രീതിയിൽ കേക്ക് നിർമാണം ആരംഭിച്ചതോടെ ഷുറൂക്ക് ബേക്കിങ് കോഴ്സ് ചെയ്തു. ബെംഗളൂരുവിൽ നിന്നാണവൾ ബേക്കിങ് പഠിച്ചത്. ഞാൻ രണ്ട് വർഷം മുൻപ് ദുബായിയിൽ നിന്ന് ഡെക്കറേഷൻ കോഴ്സ് പഠിച്ചു. പാരീസിൽ നിന്നുള്ള പ്രശസ്ത കേക്ക് ആർട്ടിസ്റ്റിന്റെ കീഴിലാണ് ഡെക്കറേഷൻ പഠിച്ചതെന്നും ഷെമായീൽ.

സൗദി അറേബ്യയിലെ കേക്കുകൾ കണ്ട് മോഹിച്ചാണ് ഈ സഹോദരിമാർ കേക്ക് നിർമാണം, വിപണനം എന്നൊക്കെയുള്ള ആശയത്തിലേക്കെത്തുന്നത്. ‘ഉപ്പയ്ക്ക് സൗദി അറേബ്യയിലായിരുന്നു ജോലി. സലിം എന്നാണ് ഉപ്പയുടെ പേര്. അവധിക്കാലത്ത് ഞങ്ങൾ സൗദിയിലേക്ക് പോകും. അന്നവിടെ കഴിച്ച കേക്കും പേസ്ട്രീസുമൊക്കെ ഞങ്ങളെ കൊതിപ്പിക്കുക മാത്രമല്ല അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. നാട്ടിലൊന്നും അത്തരത്തിലുള്ളവ കണ്ടിട്ടില്ല. അതൊരു പ്രചോദനമായിരുന്നു. അത്തരം കേക്കുകൾ കോഴിക്കോട്ടും വേണമെന്ന ചിന്ത വന്നു. അങ്ങനെയാണ് ഓരോ പരീക്ഷണങ്ങൾ നടത്തി നോക്കുന്നത്. റെഡ് വെൽവറ്റും റെയ്ൻബോ കേക്കുമൊക്കെ ഞങ്ങളാണ് ആദ്യമായി നാട്ടിൽ കൊണ്ടുവന്നത്. പിന്നീടാണ് അത്തരം കേക്കുകളെക്കുറിച്ച് സിനിമയിലൊക്കെ വരുന്നത്.

‘ഉമ്മയാണ് കേക്ക് ഉണ്ടാക്കാനുള്ള മുഖ്യ പ്രചോദനം. എന്നാൽ അതൊരു ബിസിനസ് രൂപത്തിലേക്ക് മാറ്റാൻ കാരണം ഉപ്പയാണ്. കേക്ക് നിർമാണത്തിൽ ഞങ്ങൾക്കൊരു ഭാവിയുണ്ടെന്നു ഉപ്പയാണ് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് രണ്ട് ലക്ഷം രൂപയുടെ ഓവൻ വാങ്ങി തന്നത്. ഇതിന്റെ ആവശ്യം വരുമോ എന്നു പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബിസിനസ് വലുതാക്കണം ഗംഭീരമാക്കണമെന്നൊക്കെ അദ്ദേഹം മനസിൽ കണ്ടിരുന്നു. എന്നാൽ ഷുഗർ സിസ്റ്റേഴ്സ് എന്ന പേരിലൊരു കഫേ ആരംഭിക്കാൻ പ്രചോദനമായതു ഞങ്ങളുടെ ഭർത്താക്കൻമാരാണ്.’ ഇവരുടെയൊക്കെ പിന്തുണയോടെയാണ് ഇവിടെ വരെ എത്തിയതെന്നും സഹോദരിമാർ പറയുന്നു. തെംജിദ് ഉസ്മാനും ജാബിർ സുലൈമാനുമാണ് ഷെമായീലിന്റയും ഷുറൂക്കിന്റെയും ജീവിതപാങ്കാളികൾ. ഇളയസഹോദരൻ അസ്മീലാണ് ഷുഗർ സിസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.

മധുരവും ലാവൻഡർ പൂക്കളും

കഫേയിൽ സ്പെഷ്യൽ ഐറ്റംസ് മാത്രമേയുള്ളൂ. നോർമൽ കേക്ക് ഐറ്റംസ് വളരെ കുറവാണ്. വൈറ്റ് റോക്ക് കേക്ക് സ്പെഷ്യലുകളിലൊന്നാണ്. വൈറ്റ് ചോക്ലേറ്റും ലൈമണും കോക്കനട്ടും ചേർത്തുണ്ടാക്കുന്നതാണ്. പുൾമിയ്ക്ക് ആവശ്യക്കാരേറെയുണ്ട്. ചോക്ലേറ്റ് പ്രേമികളുടെ പ്രിയ രുചിയാണിത്. പൂർണമായും ഹോം മെയ്ഡ് പ്രൊഡക്റ്റ്സ് ഉപയോഗിച്ചുണ്ടാക്കുന്ന ചീസ് കേക്ക് ഇവിടുണ്ട്. മിനി പാവ്‌ലോവ ഇവിടുണ്ട്. കോഴിക്കോട് പാവ്‍ലോവ പരിചയപ്പെടുത്തന്നത് ഞങ്ങളാണ്. എഗ് വൈറ്റ് ചേർത്തുണ്ടാക്കുന്ന സ്ഫോറ്റ് ആൻഡ് ഫ്ലഫിയാണിത്.

വേറിട്ട മധുരരുചികളാണ് ഷുഗർ സിസ്റ്റേഴ്സ് നൽകുന്നത്. എന്നാൽ രുചിയുടെ കാര്യത്തിൽ മാത്രമല്ല പുതുമ. കഫേയും ഇതുവരെ കണ്ടുപരിചയമില്ലാത്ത ഭാവത്തിലാണ്. കഫേ കണ്ടാൽ ആരും നോക്കി നിന്നു പോകും. കിടിലൻ ആംബിയൻസാണ്. ഇളം നിറമുള്ള പൂക്കളാൽ അലങ്കരിച്ചതാണ് കഫേ. യൂറോപ്യൻ ശൈലിയിലാണ് കഫേ ഒരുക്കിയിരിക്കുന്നത്. കഫേയിലെ ഓരോ പൂക്കളും പ്രത്യേകം സ്പ്രേ പെയിന്റ് ചെയ്തവാണ്. ലാവൻഡറും പർപ്പിളും നിറങ്ങളാണ് പൂക്കളിൽ ഉപയോഗിച്ചിരിക്കുന്നത്.

ബിസിനസിന്റെ ആദ്യകാലത്ത് ഇവരുടെ വീട്ടിലെ കിച്ചനിലായിരുന്നു കേക്ക് നിർമാണം. എന്നാൽ ഒരു ഫ്രിഡ്ജിൽ തന്നെ മത്സ്യവും കേക്കും ഒക്കെ ഒരുമിച്ച് വയ്ക്കുന്നത് ശരിയല്ലല്ലോ. അങ്ങനെയാണ് വീടിന് തൊട്ടടുത്ത് ചെറിയൊരു മുറിയിൽ ഓവനും മറ്റും സജ്ജീകരിക്കുന്നത്. പിന്നീട് വീടിന് തൊട്ടടുത്ത് ഒരു യൂനിറ്റ് ആരംഭിച്ചു. മൂന്നു വർഷത്തിലേറെയായി ഈ യൂനിറ്റിൽ നിന്നാണ് കഫേയിലേക്കുള്ള മധുരവിഭവങ്ങൾ കൊണ്ടു പോകുന്നത്. ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യില്ല, പ്രകൃതിദത്ത ചേരുവ മാത്രമേ ഉപയോഗിക്കൂ… ഇതാണ് ഷുഗർ സിസ്റ്റേഴ്സിന്റെ പ്രത്യേകത. റെയ്ൻ ബോ, റെഡ് വെൽവറ്റ്, റാഫല്ലോ, സ്നിക്കേഴ്സ് ഇങ്ങനെ വ്യത്യസ്തമായ ഫ്ലേവേഴ്സ് നാട്ടിൽ അവതരിപ്പിച്ചത് ഞങ്ങളാണെന്നും ഷുഗർ സിസ്റ്റേഴ്സ്.

പരിഹാസങ്ങളിലൊന്നും തളർന്നില്ല

രണ്ട് പെൺകുട്ടികൾ ബിസിനസ് തുടങ്ങുന്നുവെന്ന് കേൾക്കുമ്പോൾ ചിലർക്കെല്ലാം പെട്ടെന്ന് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കുടുംബം പിന്തുണയോടെ ഒപ്പം നിന്നതിനാൽ അത്തരം പ്രശ്നങ്ങളൊന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നു പറയുന്നു ഷെമായീൽ. എന്നെ സംബന്ധിച്ച് വിവാഹശേഷമുള്ള ആദ്യനാളുകളിൽ ബിസിനസും ജീവിതവുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടി. ഭർത്താവും അവരുടെ കുടുംബവും നല്ല പിന്തുണയാണ് നൽകുന്നത്. പഠിക്കുന്ന നാളുകളിൽ പരീക്ഷാസമയങ്ങളിൽ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ നിരവധി പരിഹാസവാക്കുകളും കളിയാക്കലുകളുമൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഷുഗർ സിസ്റ്റേഴ്സ് എന്ന് കേട്ട് പലരും പഞ്ചാരപെങ്ങൻമാര് എന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് ഈ പേരിനോട് വലിയ താത്പ്പര്യമായിരുന്നു. കുറേ കളിയാക്കലുകൾ കേട്ടിട്ടും ഈ പേര് തന്നെ മതിയെന്നാണ് ഞങ്ങൾ തീരുമാനിച്ചത്.

ഞങ്ങൾ രണ്ടാളും നല്ല മധുരപ്രേമികളായിരുന്നു. പക്ഷേ ഇപ്പോ ഏതു നേരവും മധുരത്തിന്റെ കൂടെയല്ലേ അതുകൊണ്ടാകും താത്പ്പര്യം കുറഞ്ഞു. മൈസൂർ, ബെംഗളൂരു, മംഗലാപുരം ഇവിടങ്ങളിലും കസ്റ്റമേഴ്സ് ഉണ്ട്. ദുബായ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നവർ കഫേയിൽ നിന്ന് വാങ്ങിക്കൊണ്ടു പോകാറുണ്ട്. ആവശ്യക്കാരുടെ ബജറ്റിന് അനുസരിച്ച് ചെയ്തു കൊടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഷുഗർ സിസ്റ്റേഴ്സിനെ കൂടുതൽ ആളുകളിലേക്കെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ബെംഗളൂരു, മൈസൂർ, കൊച്ചി, കണ്ണൂർ ഇവിടങ്ങളിലൊക്കെ കഫേ ആരംഭിക്കണമെന്നാണ് ആഗ്രഹം.

നെവർ ലൂസ് ഹോപ്പ് നെവർ ലൂക്ക് ബാക്ക് നെവർ ഡൗട്ട് യുവർസെൽഫ്. സംരംഭം തുടങ്ങണമെന്നാഗ്രഹിക്കുന്നവരോട് ഇതുമാത്രമേ പറയാനുള്ളൂ. ഒരുപാട് റെസിപ്പി പരാജയപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ 100 എണ്ണം ചെയ്യുമ്പോൾ ചിലപ്പോ ഒരെണ്ണമാകും നന്നാകുന്നത്. പ്രതീക്ഷയോടെ ശരിയാകും എന്നു കരുതി മുന്നോട്ട് പോകുക. വിശ്വാസത്തോടെ പരിശ്രമിച്ചാൽ ഫലം കിട്ടും. കുടുംബത്തിന്റെ പിന്തുണ കിട്ടിയാൽ പിന്നെ ധൈര്യമായി പോകാം. വിജയം ഉറപ്പാണ്. ആത്മവിശ്വാസത്തോടെ ഈ ഷുഗർ സിസ്റ്റേഴ്സ് പറഞ്ഞുനിറുത്തി.

Leave a Reply

Your email address will not be published. Required fields are marked *