National

ചിത്രംവരയെ പ്രണയിക്കുന്ന സ്വപ്ന

സ്വപ്ന അഗസ്റ്റിൻ… പരിമിതികളുടെ മതിൽക്കെട്ടുകളെ പ്രതിഭ എന്ന മൂന്നക്ഷരത്തിലൂടെ തോൽപ്പിച്ചവൾ‍. തളർത്താനാകാത്ത മനോവീര്യം കൊണ്ട് വിധിയോട് പോലും പൊരുതുന്ന കലാകാരിയാണ് സ്വപ്ന. വർഷങ്ങൾക്ക് മുൻപ് രണ്ട് കൈകളില്ലാത്ത കുട്ടി പോകുന്നുവെന്ന് ചിലരൊക്കെ പറയുന്നത് കേട്ട് സ്വപ്നയുടെ ഉള്ളം നൊമ്പരപ്പെട്ടിരുന്നു. എന്നാൽ പഴയ കൊച്ചു കുട്ടിയല്ല സ്വപ്ന ഇപ്പോൾ. ആ സങ്കടക്കടലിലെ തിരകളിലേക്ക് ചായം ചാലിച്ച് ലോകത്തിന് മുന്നിൽ നിറചിരിയോടെ നിൽക്കുകയാണ് കോതമംഗലം പോത്താനിക്കാട് പൈങ്ങോ‌ട്ടൂർ കൊച്ചുമുട്ടം വീട്ടിൽ അഗസ്റ്റിന്റെയും സോഫിയുടെയും മൂത്തമകൾ സ്വപ്ന അഗസ്റ്റിൻ.

ജന്മനാ കൈകളിലാത്ത ചിത്രകാരിയാണ് സ്വപ്ന. പക്ഷേ അതൊന്നും ചിത്രകാരിയിലേക്കുള്ള അവളുടെ യാത്രയിൽ തടസ്സമായില്ല. കാലുകൾ ഉപയോഗിച്ചാണ് ഇവൾ ക്യാൻവാസിൽ നിറക്കൂട്ടൊരുക്കുന്നത്. കാലുകൾ കൊണ്ട് മൂവായിരത്തിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നിരവധി ചിത്രപ്രദർശനങ്ങളും അംഗീകാരങ്ങളുമൊക്കെ സ്വപ്നയെ തേടിയെത്തിയിട്ടുമുണ്ട്.

‘കുട്ടിക്കാലത്ത് അമ്മയുടെ വിരൽ തുമ്പ് പിടിച്ച് നടക്കാൻ കൊതിച്ചിട്ടുണ്ട്. പപ്പയ്ക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ
ആഗ്രഹം തോന്നിയിട്ടുണ്ട്. കൂട്ടുകാരൊക്കെ കളിക്കുന്നത് കണ്ട് അവർക്കൊപ്പം കളിക്കാൻ മനസ് മോഹിച്ചിട്ടുണ്ട്. പക്ഷേ…’ പാതിവഴിയിൽ സ്വപ്നയുടെ സ്വരം ഇടറുന്നു. ചെറുചിരിയോടെ സ്വപ്ന വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി.

ആൾക്കാര് എന്നെ തന്നെ നോക്കി നിൽക്കും

ചെറുപ്പനാളുകളിൽ കൈകൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളൊന്നും അറിയില്ലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന നാളിലാണ് അക്കാര്യത്തെക്കുറിച്ച് ബോധ്യം വരുന്നത്. കൈ വളർന്നു വരും, ശരിയാകും എന്നൊക്കെ ധരിച്ചിരുന്ന കാലമുണ്ടായിരുന്നു. ആ നാളുകളിൽ വിഷമം തോന്നിയെങ്കിലും യാഥാർത്ഥ്യത്തെ പറഞ്ഞു മനസിനെ ബോധ്യപ്പെടുത്തുകയായിരുന്നു. എങ്കിലും വീടിന് പുറത്തിറങ്ങുമ്പോൾ ആൾക്കാര് എന്നെ തന്നെ നോക്കി നിൽക്കും, ഏതോ ഒരു ഭീകരജീവിയെ കാണുന്ന പോലെ. അതൊക്കെ കാണുമ്പോൾ ലോകത്തിലെ രണ്ട് കൈകളില്ലാത്ത ഒരേയൊരു കുട്ടി ഞാനാണെന്ന് തോന്നും. അക്കാലത്ത് എനിക്ക് ദേഷ്യവും കൂടുതലായിരുന്നു. എന്നെ കാണുന്നത് തന്നെ എനിക്ക് ഇഷ്ടക്കേടായിരുന്നു. പിന്നെ പിന്നെ അതൊക്കെ മാറി. ഒപ്പം സ്നേഹത്തോടെ പപ്പയും അമ്മയും കൂടെ തന്നെയുണ്ടായിരുന്നു. പപ്പയായിരുന്നു എനിക്കെല്ലാം. പപ്പ പോയിട്ട് ആറു വർഷമാകുന്നുവെന്നും സ്വപ്ന.

ആദ്യാക്ഷരങ്ങൾ ആശാൻ കളരിയിൽ നിന്നാണ് സ്വപ്ന പഠിച്ചത്. അയ്യപ്പൻ എന്നാണ് ആശാന്റെ പേര്. എല്ലാവരും കൈ ഉപയോഗിച്ച് എഴുതി തുടങ്ങിയപ്പോൾ സ്വപ്ന കാലു ഉപയോഗിച്ചാണ് അക്ഷരങ്ങളെഴുതി തുടങ്ങുന്നത്. വീട്ടിൽ വച്ച് പപ്പയും അമ്മയും അക്ഷരങ്ങളൊക്കെ പഠിപ്പിച്ചു തരുമായിരുന്നു. പിന്നെയാണ് സ്കൂളിലേക്ക് പോകുന്നത്. ചങ്ങനാശ്ശേരിയിലെ സെന്റ്. തെരേസാസ് സ്കൂളിലായിരുന്നു സ്വപ്ന പഠിച്ചത്. അതൊരു ബോർഡിങ് സ്കൂളായിരുന്നുവെന്ന് സ്വപ്ന. അക്കാലത്ത് അതുപോലൊരു സ്കൂളും സൗകര്യവും നാട്ടിൽ ഇല്ലായിരുന്നു. താമസിച്ചു പഠിക്കാനുള്ള സൗകര്യമുള്ളത് കൊണ്ടാണ് അവിടെ ചേർത്തത്. കൈകളില്ലാത്ത കുട്ടിയെന്നു കേട്ടപ്പോൾ അവർ സംശയിച്ചു നിന്നു. എന്നാൽ കാലു ഉപയോഗിച്ച് ഭക്ഷണം കഴിക്കുകയും എഴുതുകയുമൊക്കെ ചെയ്യുമെന്നറിഞ്ഞതോടെ സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. അവിടുള്ള ഓരോരുത്തരുടെയും പിന്തുണയും ലഭിച്ചുവെന്നും അവർ പറയുന്നു.

കൊറോണക്കാലത്തെ ചിത്രവരകൾ

കാലു ഉപയോഗിച്ച് വരച്ചും എഴുതിയുമൊക്കെ പഠിച്ച സ്വപ്ന പിന്നീട് ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി. ആലപ്പുഴ സെന്റ്.ജോസഫ് കോളെജിലാണ് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. ചെറുപ്പക്കാലം തൊട്ടേ വരയ്ക്കുമായിരുന്നുവെങ്കിലും ബിരുദത്തിന് ശേഷമാണ് ചിത്രകലയിൽ സജീവമാകുന്നത്. പഠനമൊക്കെ കഴിഞ്ഞപ്പോൾ ഇനി എന്ത് എന്നൊരു ചോദ്യം വന്നു. അങ്ങനെയാണ് ചിത്രംവരയിൽ സജീവമാകുന്നത്. അങ്ങനെയാണ് ബെന്നി മാത്യൂ സാറിന്റെ കീഴിൽ ചിത്രരചന പഠനത്തിനും പോയി തുടങ്ങുന്നത്.

ആ സമയത്താണ് അയൽ വീട്ടുകാരനിലൂടെ മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ്സ് അസോസിയേഷനെക്കുറിച്ച് അറിയുന്നത്. വരച്ച ചിത്രങ്ങൾ സ്വപ്ന അസോസിയേഷന് അയച്ചു കൊടുത്തു. അവർക്ക് ഇഷ്ടപ്പെടുകയും വീട്ടിൽ വരികയും ചെയ്തു. അങ്ങനെ അസോസിയേഷനിൽ അംഗമായി. 20 വർഷത്തിലേറെയായി അസോസിയേഷന് വേണ്ടി സ്വപ്ന ചിത്രങ്ങൾ വരച്ചു നൽകുന്നുണ്ട്. ഇതിനിടയിൽ ചിത്രപ്രദർശനങ്ങളും നടത്തി.
കൊറോണക്കാലമായിരുന്നല്ലോ… അതുകൊണ്ട് എങ്ങും പോകാതെ വീട്ടിൽ തന്നെയായിരുന്നു. ചില യാത്രകളും ചിത്രപ്രദർശനങ്ങളുമൊക്കെ മാറ്റിവയ്ക്കുകയും ചെയ്തു. അസോസിയേഷന് വേണ്ടിയുള്ള ചിത്രങ്ങൾ വരച്ചു അയച്ചു കൊടുക്കുമായിരുന്നു. പിന്നെ പുതിയ ചിത്രപ്രദർശനത്തിനായുള്ള കുറച്ചു ചിത്രങ്ങളും കൊറോണക്കാലത്ത് വരച്ചു തീർത്തു. കോവിഡ് പ്രശ്നങ്ങളൊക്കെ അവസാനിച്ചതിന് ശേഷം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പ്രദർശനം നടത്താമെന്നാണ് കരുതുന്നതെന്നു സ്വപ്ന പറയുന്നു.

വരയ്ക്കാനിഷ്ടം പ്രകൃതിദൃശ്യങ്ങൾ

മരക്കൊമ്പിലിരിക്കുന്ന മയിൽ, പായുന്ന കുതിര, കഥകളി മുഖം, പുഴയും മലയും മരങ്ങളുമൊക്കെയായി ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഈ ചിത്രകാരി വരച്ചിട്ടുള്ളത്. പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല പക്ഷേ സ്വപ്ന ക്യാൻവാസിലേക്ക് പകർത്തിയത്. മദർ തെരേസ, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം, നടൻ ഗിന്നസ് പക്രു തുടങ്ങിയവരെയും വരച്ചിട്ടുണ്ട്. ഇതിനൊപ്പം ചുമർച്ചിത്രകലാ രീതിയിലും സ്വപ്ന വരയ്ക്കാറുണ്ട്.

എന്തെങ്കിലും തീം അനസരിച്ച് ചിത്രം വരയ്ക്കുന്നതിനോട് താത്പ്പര്യമില്ലെന്നാണ് സ്വപ്ന പറയുന്നത്. എതൊരാൾക്കും കണ്ടാൽ മനസിലാകുന്ന, എല്ലാവർക്കും ഇഷ്ടമാകുന്ന ചിത്രങ്ങൾ വരയ്ക്കാനാണ് എനിക്കിഷ്ടം. പ്രദർശനത്തിനായി കൊറോണക്കാലത്ത് വരച്ചതും അത്തരം ചിത്രങ്ങളാണ്. 20 ചിത്രങ്ങളാണ് പൂർത്തിയാക്കിയത്. അക്രലിക് മാധ്യമത്തിലാണ് വരച്ചതൊക്കെയും. പ്രകൃതിയിലെ കാഴ്ചകളാണ് വരച്ചിരുന്നത്. യാത്രകളൊക്കെ പോകുമ്പോൾ കാണുന്ന കാഴ്ചകളൊക്കെ വരയ്ക്കാനിഷ്ടമാണ്. പക്ഷികളും ലാൻഡ്സ്കേപ്പും ഒക്കെയാണ് വരച്ചിട്ടുള്ളത്. ഓരോ ചിത്രവും വർണങ്ങളാൽ സമ്പന്നമായിരിക്കണം. അങ്ങനെയാകണമെന്നു കരുതി ഒരേ കളർ തന്നെ ഉപയോഗിക്കാൻ താത്പ്പര്യമില്ല. വ്യത്യസ്ത നിറങ്ങൾ നിറഞ്ഞ ചിത്രങ്ങൾ വരയ്ക്കാനാണ് ആഗ്രഹം.

നേരത്തെ വാട്ടർ കളർ പെയിന്റിങ്സ് ചെയ്തിരുന്നു. പക്ഷേ ഇപ്പോ അക്രലിക്ക് മാത്രമേ ചെയ്ക്കുന്നുള്ളൂ. വാട്ടർ കളർ കംഫർട്ടബിളായി തോന്നിയില്ല. ഓയിൽ പെയിന്റ് എനിക്ക് അലർജിയുണ്ടാക്കുന്നത് കൊണ്ട് ഒഴിവാക്കി. നേരത്തെ ഗ്ലാസിലും വസ്ത്രങ്ങളിലും പോട്ടിലും ചിത്രം വരച്ചിരുന്നു. കുപ്പിവരയൊക്കെ ബെന്നി മാത്യൂ മാഷാണ് പഠിപ്പിച്ചു തന്നത്. ഇപ്പോഴും മാഷിന്റെ ശിഷ്യയാണ്.

എന്റെ മുറിയിൽ തന്നെ ഇരുന്നു കൊണ്ടാണ് വരയ്ക്കുന്നത്. വരയ്ക്കാൻ പ്രത്യേകം മുറിയൊന്നും ഒരുക്കിയിട്ടില്ല. പിന്നെ സഹോദരന്റെ മുറിയിലിരുന്നും വരയ്ക്കാറുണ്ട്. അവരിപ്പോ ഉപയോഗിക്കുന്നില്ലാത്തത് കൊണ്ടു ചിത്രങ്ങൾ വരയ്ക്കുന്നതും സൂക്ഷിക്കുന്നതും ആ മുറിയിൽ തന്നെയാണെന്നും സ്വപ്ന.

പുസ്തകങ്ങളും പാട്ടും സിനിമയും പിന്നെ യാത്രകളും

സ്വിറ്റ്സർലന്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ. 80- രാജ്യങ്ങളിൽ നിന്നുള്ളവർ സംഘടനയിലുണ്ട്. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നായി കാലു കൊണ്ടും വായ കൊണ്ടും ചിത്രം വരയ്ക്കുന്ന 30- ഓളം പെയിന്റേഴ്സ് സംഘടനയിലുണ്ട്.

കൊറോണക്കാലത്തിന് മുൻപ് കൂട്ടായ്മയിലുള്ളവർ പരസ്പരം കണ്ടിട്ടുമുണ്ട്. സിംഗപൂരിലും ഗോവയിലും മൈസൂരിലും എറണാകുളത്തുമൊക്കെ ഞങ്ങളൊരുമിച്ച് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷമൊക്കെ കൊറോണ കാരണം എങ്ങും പോയില്ല. ഇത്തവണ കുമരകത്ത് കൂട്ടായ്മ സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. പക്ഷേ വീണ്ടും കൊറോണ വില്ലനായി.

വീട്ടിലിരുന്നു വരച്ചാൽ മതി, ദൂരേക്കൊന്നും പോകണ്ട, എന്റെ സമയം പോലെ പ്രവർത്തിക്കാം… അങ്ങനെ കംഫർട്ട് ആണെന്നു മനസിലാക്കിയതോടെ ചിത്രംവര പ്രൊഫഷനാക്കിയെന്നു പറയാം. സാമ്പത്തികമായി സുരക്ഷിതയാകാൻ ചിത്രംവരയിലൂടെ സാധിക്കുന്നുണ്ട്. യാത്രകളും പുസ്തകവായനയും പാട്ടു കേൾക്കലും സിനിമ കാണലുമാണ് മറ്റു ഇഷ്ടങ്ങളെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *