Celebrity Fashion

”ഇനി നായികാവേഷം” കോളിവുഡിൽ തിളങ്ങി പ്രാർത്ഥന

പ്രാർത്ഥന സന്ദീപ്… തൃശ്ശൂരിലെ മാള സ്വദേശിനിയായ പ്രാർത്ഥന അൽപ്പം തിരക്കിലാണ്, എന്താണെന്നല്ലേ?.  ഇങ്ങു മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും അൽപ്പം പിടിപാടുണ്ട് പ്രാർത്ഥനക്ക്. സ്വന്തം മുഖം അഭ്രപാളിയിൽ തെളിയുന്ന ദിനങ്ങൾ എണ്ണിയിരിക്കുന്ന ഒരുപാട് പേരുണ്ട്. കഴിവിനൊപ്പം ഭാഗ്യരാശി കൂടി തെളിയണം ആ സിനിമാസ്വപ്നം സഫലമാക്കുന്നതിന്. പ്രാർത്ഥനയ്ക്കിത് നല്ല രാശിയാണ്. സിനിമ എന്ന ആ വലിയ ലോകം ഇന്ന് പ്രാർത്ഥനയ്ക്ക് സ്വന്തമാണ്.

മലയാളത്തിലും തമിഴിലുമായി 17 ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യക എന്നത് ഒരു ചെറിയ കാര്യമല്ല. തുടക്കമാകട്ടെ
മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ കൂടെ കൂടിയാകുമ്പോൾ അതിന്റെ മധുരം ഇരട്ടിയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ പലതും പലരുടെയും കുട്ടിക്കാലമായും മകളായും അനിയത്തിയായും ആയിരുന്നെങ്കിൽ ഇന്ന് അക്കഥ അല്പമൊന്നു മാറിയിട്ടുണ്ട്. രംഗോലി എന്ന തമിഴ്  സിനിമയിലൂടെനായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പ്രാർത്ഥനയുടെ ചെറിയ വലിയ വിശേഷങ്ങളിലേക്ക്.

ആൽബത്തിലൂടെ തുടക്കം

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ സംവിധായകൻ ഗിരീഷിന്റെ ബന്ധുവാണ് പ്രാർത്ഥന. എന്റെ കുഞ്ഞച്ചനാണ് അദ്ദേഹം. കുഞ്ഞച്ചൻ  വഴിയാണ് ഞാൻ സിനിമയിലേക്ക് എത്തിപ്പെടുന്നത്. ഓഡിഷൻസിലൊക്കെയും പങ്കെടുത്തിരുന്നെങ്കിലും, ആൽബത്തിൽ അഭിനയിക്കാനാണ് ആദ്യം അവസരം ലഭിക്കുന്നത്. ഫൈനൽ ഓവർ എന്നായിരുന്നു ആൽബത്തിന്റെ പേര്. സിനിമാതാരം മിയ ചേച്ചിയുടെയും ആദ്യത്തെ ആൽബം ആയിരുന്നു ഫൈനൽ ഓവർ. പക്ഷെ ആദ്യമായി സ്‌ക്രീനിൽ മുഖം കാണിക്കുന്നത് കിങ്ങിണിക്കൂട്ടം എന്ന ഫോൺ ഇൻ പരിപാടിയിലൂടെയാണ്. മജീഷ്യൻ മുതുകാട് സാർ ആയിരുന്നു അത് സംഘടിപ്പിച്ചിരുന്നത്. കുട്ടികൾക്ക് മാത്രമായുള്ള ഒരു പരിപാടിയായിരുന്നു കിങ്ങിണിക്കൂട്ടം. മലയാളത്തിൽ പന്ത്രണ്ടോളം ചിത്രങ്ങൾ ചെയ്യാനായി സാധിച്ചു. കൂടാതെ തമിഴിൽ നാല് ചിത്രങ്ങൾ ചെയ്തു.


തമിഴിൽ താരമായി പ്രാർത്ഥന

മമ്മൂട്ടി നായകനായി അഭിനയിച്ച ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. വീണ്ടും മമ്മുട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലും പൈപ്പിൻ ചുവട്ടിലെ പ്രണയം, ഖരം, ഞാൻ മേരിക്കുട്ടി, കൺഫെഷൻസ് ഓഫ് കുക്കൂസ്, ഇൻഷാ തുടങ്ങിയ ചിത്രങ്ങളിലും  ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

1970 കാലഘട്ടത്തിലെ ജന്മി കുടിയാൻ ബന്ധത്തിന്റെ കഥ പറയുന്ന ഖരത്തിലെ അഭിനയത്തിന് 2018-ൽ ബെൽജിയം ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കാനും ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു. ഫാദർ പ്രോമിസ് എന്ന ഷോർട് ഫിലിമിലൂടെ അന്തരിച്ച സംവിധായകൻ ദീപന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായും പ്രാർത്ഥനയെ തിരഞ്ഞെടുത്തിട്ടുണ്ട്.

തമിഴിൽ ഇതിനോടകം അഞ്ചു ചിത്രങ്ങളിൽ ആണ് പ്രാർത്ഥന അഭിനയിച്ചത്. സിവപ്പ് മഞ്ചൾ പച്ചൈ, അയ്യാ ഉള്ളെൻ അയ്യാ, സത്യരാജ് അഭിനയിച്ച തമിഴ് വെബ് സീരീസ്‌, കൊലൈ തുടങ്ങിയവയാണ് ചിത്രങ്ങൾ. വിജയ് ആന്റണി നായകനായി അഭിനയിച്ച കൊലൈ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളുടെ കഥാപാത്രമായിരുന്നു. സിനിമ ഈ വർഷം തന്നെ റിലീസിന് ഒരുങ്ങുന്നുണ്ട്.

തെലുഗിൽ നിന്നും ഒരുപാട് അവസരങ്ങൾ വരുന്നുണ്ട് പ്രാർത്ഥനയ്ക്ക്. പക്ഷെ ഒന്നിലും കമ്മിറ്റഡ് ആയിട്ടില്ല. ഇപ്പോൾ രംഗോലി എന്ന സിനിമയുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് പ്രാർത്ഥന നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം എന്നൊരു പ്രത്യേകത കൂടെയുണ്ട്. വാലി മോഹൻദാസ് ആണ് സംവിധാനം. ഗോപുരം സ്റ്റുഡിയോസസിന് വേണ്ടി ബാബു റെഡ്ഢിയും സതീഷ്‌ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹാമരേഷ് ആണ് നായകൻ. ഹൈദരാബാദ്, ചെന്നൈ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.


ഇൻഷയായി പ്രാർത്ഥന

ഇൻഷ എന്ന 2020-ൽ പുറത്തിറങ്ങിയ ചിത്രം വളരെ ജനപ്രീതി നേടി. ഒരു തിയേറ്റർ റിലീസ് ആയിരുന്നു ഇൻഷാ എന്ന ചിത്രം. ഈ ചിത്രത്തിൽ ഇൻഷാ എന്ന കഥാപാത്രമായി മാറിയത് പ്രാർത്ഥന തന്നെയാണ്. വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഇൻഷയെന്നത്. വീൽ ചെയറിൽ ജീവിതം ജീവിച്ചു തീർക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ഒരു ചിത്രമാണ് ഇൻഷ. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഇൻഷ മൂവി യിലൂടെ ലഭിച്ചത്. ഒരുപാട് കാര്യങ്ങൾ സീനിയർ ആർട്ടിസ്റ്റുകളിൽ നിന്നും പഠിക്കാനായി സാധിച്ചു. വളരെ രസകരമായ ഒരു ലൊക്കേഷൻ കൂടെയായിരുന്നു ഇൻഷയുടേതെന്നും പ്രാർത്ഥന. സിജു വിജയനാണ് ഇൻഷയുടെ സംവിധായകൻ.

 

ജയേട്ടൻ സ്വന്തം ഫാമിലി പോലെ

മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ സാധിച്ചു. ഇത്രയും അഭിനയപാടവമുള്ള താരങ്ങളുടെ കൂടെ വർക് ചെയ്തപ്പോൾ പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും അഭിനയത്തിൽ മികവ് പുലർത്തുവാനും കഴിഞ്ഞുവെന്നും പ്രാർത്ഥന.

ഗ്രേറ്റ് ഫാദറിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയുമായി കോമ്പിനേഷൻ സീൻസ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് പുള്ളിക്കാരൻ സ്റ്റാറാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആണ് മമ്മൂക്കയെ നേരിൽ കാണുന്നത്. ആശ ശരത്തിന്റെ ചെറുപ്പകാലം ആയിരുന്നു എന്റെ കാരക്ടർ. അന്ന് മമ്മൂക്കയെ നേരിട് കണ്ടപ്പോൾ അദ്ദേഹവും പറയുകയുണ്ടായി ആശാ ശരത്തിന്റെ മുഖച്ഛായ ഉണ്ട് മോൾക്ക് എന്ന്.

പിന്നെ എന്റെ ഏറ്റവും ഇഷ്ടപെട്ട അഭിനേതാവ് ആരാണെന്നു ചോദിച്ചാൽ ഞാൻ ജയേട്ടൻ (ജയസൂര്യ) ആണെന്നെ പറയു. ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആണ് ജയേട്ടനുമായി പരിചയപ്പെടുന്നത്. ഒരുപാട് കോമ്പിനേഷൻ സീൻസ് ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അദ്ദേഹം മാത്രമല്ല ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല അടുപ്പത്തിലാണ്. ഫിലിം ഇൻഡസ്ട്രയിലെ എന്റെ മെൻറ്റർ ആണ് ജയേട്ടൻ.  

നീരജ് മാധവും റീബ മോണിക്ക ജോണും അഭിനയിച്ച പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലെ ലൊക്കേഷൻ ഓർമകളും വളരെ രസകരമായിരുന്നു. എക്സാം ടൈമിൽ ആയിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. ചില സമയങ്ങളിൽ രാത്രിയിലും ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവർ നല്ല സപ്പോർട്ട് ആണ് തന്നിരുന്നത്.

അഭിനയം എന്റെ പാഷൻ

 രംഗോലി എന്ന സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പ്രാർത്ഥന. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ്. ഡോക്റ്റർ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പ്രാർത്ഥന. എന്റെ സ്കൂളിലെ ചെയർമാൻ, ടീച്ചേർസ്, ഫ്രണ്ട്‌സ് എല്ലാവരും തന്നെ വളരെ നല്ല സപ്പോർട് ആണ് തരാറുള്ളത്. ഇപ്പോൾ പത്താം ക്ലാസ്സ്  ആയിട്ട് കൂടി സെപ്തംബർ വരെ നീ ക്ലാസ്സിൽ വരേണ്ടതില്ല, ഷൂട്ടിന് പോയാലും നീ നന്നായി പഠിച്ചാൽ മതി എന്നാണു അദ്ദേഹം പറഞ്ഞത്. ശരിക്കും അവരുടെ സപ്പോർട്ട് ഇല്ലാതെ ഫിലിം ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. ഞാൻ വരാത്ത ദിവസങ്ങളിലെ നോട്സ് കൂട്ടുകാരാണ് അയച്ചു തരാറുള്ളത്. പ്രാർത്ഥന കൂട്ടിച്ചേർത്തു.

പാട്ടും ഡാൻസും ആണ് എന്റെ ഹോബീസ്. ഷൂട്ടില്ലാത്ത  ഇടവേളകളിൽ ബോട്ടിൽ ആർട്ടും ചെയ്യാറുണ്ട്. കോവിഡ് സമയത്താണ് ഇതെല്ലാം പഠിക്കുന്നത്. അന്ന് വീട്ടിൽ തന്നെയായിരുന്നല്ലോ എല്ലാവരും. കൂടാതെ ഇപ്പോൾ സ്വിമ്മിങ് പഠിക്കുന്നുണ്ട്. ഇതെല്ലാമുണ്ടെങ്കിലും അഭിനയത്തോടാണ് വല്ലാത്ത അഭിനിവേശം. പക്ഷെ എന്റെ ലക്‌ഷ്യം, ഒരു ത്വക്ക് രോഗ വിദഗ്ദ്ധയാകുക എന്നതാണ്.

അമ്മൂമ്മ എന്റെ സൗന്ദര്യ സംരക്ഷക

ഞാൻ ബ്യുട്ടി കോൺഷ്യസ് ഒക്കെ ആണെങ്കിലും കൂടുതൽ സൗന്ദര്യ വർധക വസ്തുക്കൾ ഒന്നും ഉപയോഗിക്കുന്ന ആളല്ല. മോയ്സ്ചറൈസർ ഉപയോഗിക്കാറുണ്ട്. വേറെ ഒന്നും ഉപയോഗിക്കാറില്ല. പക്ഷെ എന്റെ അമ്മൂമ്മയാണ് എന്റെ മുഖത്ത് പല നാടൻ പ്രയോഗങ്ങൾ നടത്താറുള്ളത്. ഞാൻ വെറുതെ ഇരിക്കുന്ന നേരത്തൊക്കെ അമ്മൂമ്മ എന്തെങ്കിലും മുഖത്ത് പുരട്ടി തരാറുണ്ട്. അതാണെന്റെ ബ്യൂട്ടി മന്ത്ര പ്രാർത്ഥന ചിരിച്ചു.

എനിക്ക് കൂടുതലും മോഡേൺ വസ്ത്രങ്ങളോടാണ് താൽപ്പര്യം, നാടൻ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.  യോഗയും വ്യായാമവുമൊക്കെ ചെയ്യാറുണ്ട് ആരോഗ്യത്തിനു അത് നല്ലതാണല്ലോ.  ഭക്ഷണം അങ്ങനെ നിയന്ത്രിക്കാറില്ല. എല്ലാ തരം  ഭക്ഷണവും ഇഷ്ടമാണ്.  അച്ഛൻ സന്ദീപ് കുമാർ കെ എസ് ഇ ബി യിൽ ഓവർസിയർ ആയി ജോലി ചെയ്യുന്നു. അമ്മ ഉണ്ണിമായ ഹോം മേക്കർ ആണ്. പിന്നെ ഞങ്ങളുടെ വീട്ടിൽ ബ്രൂണോ എന്ന പെറ്റ് കൂടെ ഉണ്ട്, അവൻ ഉള്ളതുകൊണ്ട് ബോറടി ഇല്ലാ പ്രാർത്ഥന കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *