മലയാളസിനിമയിലെ ഇന്ദ്രജാലക്കാരി
മൂന്നു പതിറ്റാണ്ടിലേറെ കാലമായി ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനച്ചും അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന താരം. മലയാള സിനിമകളിൽ മാത്രമല്ല കോമഡി സ്കിറ്റുകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനിൽ നിന്ന് സിനിമാലോകത്തിലേക്കെത്തിയ ആണുങ്ങൾക്കിടയിലെ ഒരേയൊരു പെൺതാരകം. അഭിനയത്തിലും നൃത്തത്തിലും പാട്ടിലും മാത്രമല്ല മാജിക്കിന്റെ ലോകവും സ്വന്തമായവൾ… തെസ്നി ഖാൻ.
തെസ്നി എന്ന പേരു കേട്ടാൽ തിരിച്ചറിയാത്ത മലയാളികളുണ്ടാകില്ല. അത്രയേറെ സുപരിചിതയാണ്. എൺപതുകളുടെ അവസാനം സിനിമയിലേക്കെത്തിയ തെസ്നി ഇന്നും അഭിനയലോകത്തിൽ സജീവം. 34 വർഷം മുൻപ് പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാൻ സിനിമയിലേക്ക് വരുന്നത്. വർഷം കുറേയായെങ്കിലും തെസ്നി ഖാന് ഇന്നും യുവത്വമാണ്. എന്താ ഈ യുവത്വത്തിന്റെ രഹസ്യമെന്നു ചോദിച്ചാൽ പതിവ് പോലെ തെസ്നി ചിരിക്കും. ആ ചിരിയോടെ അവർ പറഞ്ഞു തുടങ്ങി.
പാരമ്പര്യമാണ്… എന്നെ മാത്രമല്ല വീട്ടിൽ മമ്മിയെയും മമ്മിയുടെ അനുജത്തിമാരെയുമൊക്കെ കണ്ടാൽ പ്രായം തോന്നില്ല. കാഴ്ചയിൽ പ്രായം തോന്നിക്കാത്ത പ്രകൃതക്കാരാണ് ഞങ്ങൾ. എല്ലാവരെയും വളരെ ചെറുപ്പം തോന്നിക്കുന്നവരാണ്. അതുകൊണ്ടാകും പ്രായം 50 പിന്നിട്ടിട്ടും എന്നെ കണ്ടാൽ വലിയ പ്രായമൊന്നും തോന്നിക്കാത്തതെന്നു തെസ്നി ഖാൻ പറയുന്നു.

ഫിറ്റ്നസും ഫൂഡും
ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലുമൊക്കെ ശ്രദ്ധയുള്ള വ്യക്തി കൂടിയാണിവർ. കുറേയേറെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കൂട്ടത്തിലുള്ള ആളല്ല താനെന്നു തെസ്നി പറയുന്നു. മിതമായ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. വ്യായാമത്തിനും പ്രധാന്യം നൽകുന്നുണ്ട്. എന്നാൽ രണ്ട് വർഷം മുൻപ് വരെ വ്യായാമത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. ഇപ്പോ കാര്യങ്ങളൊക്കെ മാറി. എന്നും വ്യായാമം ചെയ്യും. ഭക്ഷണക്രമീകരണവുമുണ്ട്.
എറണാകുളം തമ്മനത്താണ് വീട്. ഇവിടെ നിന്നു കലൂർ സ്റ്റേഡിയത്തിലേക്ക് വലിയ ദൂരമില്ല. രാവിലെ ആറര മണിക്ക് സ്റ്റേഡിയത്തിലേക്ക് പോകും. പിന്നെ ഏഴര വരെ ഇവിടെയായിരിക്കും. സ്റ്റേഡിയത്തിന് ചുറ്റും രണ്ട് റൗണ്ട് നടക്കും. പിന്നെ ഇവിടയൊരു ആശാനുണ്ട്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങളൊരു കൂട്ടം ആൾക്കാർ എക്സൈസ് ചെയ്യും. ആശാനൊപ്പം വ്യായാമത്തിന് ഞങ്ങളൊരു പത്തിരുപത് പേരുണ്ട്.
ജിമ്മിൽ പോകുന്നതിന് ബുദ്ധിമുട്ടൊന്നും ഇല്ല. ഇഷ്ടവുമാണ്. പക്ഷേ ഏതെങ്കിലുമൊരു ജിമ്മിൽ പണമൊക്കെ നൽകി ചേർന്ന ശേഷം ഷൂട്ടിങ്ങും മറ്റുമായി കുറച്ചു ദിവസത്തേക്ക് പോകേണ്ടി വന്നാൽ ബുദ്ധിമുട്ടാകും. തുടർച്ചയായി പോകാനാകാതെ വരുന്നതിനാൽ ജിമ്മിൽ പോകുക എന്ന ലക്ഷ്യം ഉപേക്ഷിച്ചു. ഇതിപ്പോ എന്റെയും സൗകര്യമൊക്കെ നോക്കി, ആശാനോട് പറഞ്ഞാൽ മതി. ഷൂട്ട് ഒക്കെ വരുമ്പോൾ ഒരു മാസം ഉണ്ടാകില്ലെന്നു ആശാനോട് പറഞ്ഞു പോകാനുള്ള സാഹചര്യമൊക്കെയുണ്ടെന്നും അവർ വ്യക്തമാക്കി.

ഒരു കപ്പ് കാപ്പി
അതെനിക്ക് നിർബന്ധമാണ്
പൂർണമായും സസ്യാഹാരിയല്ലെങ്കിലും വെജിറ്റേറിയൻ ഭക്ഷണരീതിയാണ് തെസ്നി ഖാൻ പിന്തുടരുന്നത്. മിതമായ ഭക്ഷണരീതയോടു താത്പ്പര്യമുള്ളയാളാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തെസ്നിക്ക് നിർബന്ധമുണ്ട്. ഭക്ഷണകാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് അവർ.
കർക്കിടകമാസത്തിൽ ഞാൻ പൂർണമായും വെജിറ്റേറിയൻ ഫൂഡ്സ് മാത്രമേ കഴിക്കൂ. അല്ലെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളോട് വലിയ താത്പ്പര്യമില്ല. സസ്യാഹാരമാണ് കൂടുതലിഷ്ടം. എന്നാൽ മത്സ്യവിഭവങ്ങൾ വലിയ ഇഷ്ടമാണ്, കഴിക്കുകയും ചെയ്യും. ഒരു കാര്യം നിർബന്ധമാണ്, വൈകുന്നേരത്തെ കാപ്പി. ദിവസവും വൈകുന്നേരങ്ങളിൽ ഒരു കപ്പ് കാപ്പി വേണം… അതെനിക്ക് ഒഴിവാക്കാനാകില്ല. വൈകുന്നേരം ഒരു കാപ്പി കൂടിച്ചാലേ ഒരു സുഖമുള്ളൂ. അതൊരു ശീലമായി പോയി. രാത്രിയിൽ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കൂ. രണ്ട് ചപ്പാത്തിയൊക്കെയാണ് അത്താഴത്തിന് കഴിക്കാറുള്ളത്.
കഴിഞ്ഞ 15 വർഷത്തോളമായി സൗന്ദര്യപരിചരണങ്ങൾക്കായി ബ്യൂട്ടിപാർലറുകളിൽ പോയിട്ടില്ല. അതിനൊരു കാരണമുണ്ട്. എന്റെ ചർമ്മം വളരെ സെൻസിറ്റീവാണ് മുഖചർമത്തിൽ മസാജ് ചെയ്യുന്ന പോലെ അമർത്താനൊന്നും പറ്റില്ല. അങ്ങനെ ചെയ്താൽ മുഖം ചുവക്കും. കനത്തിൽ ചുവുന്നു കിടക്കുന്ന പാട് മുഖത്ത് അവശേഷിക്കും. ആ പാട് പിന്നീട് പോകുമെങ്കിലും കുറച്ചു സമയമെടുക്കും.
ഡോക്റ്ററുടെ നിർദേശമനുസരിച്ച് മാത്രമേ മുഖസൗന്ദര്യ പരിചരണങ്ങളൊക്കെ നടത്തുകയുള്ളൂ. സ്കിൻ ക്ലിനിക്കിൽ പോയി കണ്ട് മാത്രമേ എന്തെങ്കിലും ചെയ്യൂ. ഡോക്റ്റർ നിർദേശിക്കുന്ന സൺ ക്രീമോ സിറമോ ഉപയോഗിക്കും. ഇടയ്ക്ക് വലപ്പോഴും സ്കിൻ ക്ലിനിക്കിൽ പോയി ഓക്സിവാഷ് ചെയ്യും.
കർക്കിടമാസത്തിൽ സൗന്ദര്യസംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ശരീരത്ത് കുഴമ്പ് പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുന്ന പതിവുണ്ട്. തലമുടിയ്ക്ക് പ്രത്യേകിച്ച് വലിയ പരിചരണങ്ങളൊന്നും നൽകാറില്ല. സാധാരണ ഒട്ടുമിക്കവരും ചെയ്യുന്ന രീതിയിൽ തന്നെ ഞാനും മുടിയെ സംരക്ഷിക്കാറുണ്ട്. ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വത്തിയാക്കി സൂക്ഷിക്കും. മുടി വൃത്തിയായിരിക്കാൻ ശ്രദ്ധ നൽകും അത്രേയുള്ളൂവെന്നും അവർ പറയുന്നു.

ചുരിദാറിനോടാണ് ഇഷ്ടം കൂടുതൽ
സിനിമകളിൽ മോഡേൺ ലുക്കിലെത്തുന്ന തെസ്നിയുടെ ഇഷ്ടവസ്ത്രം ചുരിദാറാണ്. ചുരിദാറും ഗൗണുകളുമാണ് കൂടുതലും ഉപയോഗിക്കുന്നത്. സാരി തെസ്നിക്ക് അത്ര ഇഷ്ടവസ്ത്രം ഒന്നും അല്ല. സിനിമകളിലെ കഥാപാത്രത്തിന് വേണ്ടി മാത്രമാണ് സാരി ഉടുക്കാറുള്ളുവെന്നും തെസ്നി. മിഡിയും ടോപ്പും ഇഷ്ടമാണ്. വീട്ടിൽ മിക്കപ്പോഴും മിഡിയും ടോപ്പുമാണ് ധരിക്കാറുള്ളത്. പുറത്തു പോകുമ്പോൾ വേഷം മിഡിയും ടോപ്പുമാണെങ്കിൽ അതിന് മുകളിലൂടെ ഓവർകോട്ട് കൂടി ധരിക്കും. എന്നാലും ചുരിദാർ തന്നെയാണ് ഓൾടൈം ഫേവറിറ്റും കംഫർട്ടും.
കല്യാണമോ മറ്റെന്തെങ്കിലും പരിപാടികളോ വരുമ്പോൾ പ്രത്യേകം ഡിസൈൻ ചെയ്യുന്ന വസ്ത്രമായിരിക്കും ഉപയോഗിക്കുന്നത്. അത്തരം അവസരങ്ങളിൽ ഗൗൺ ആയിരിക്കും തെരഞ്ഞെടുക്കുക. സബ്രീന എന്ന ഡിസൈനറാണ് എനിക്ക് വേണ്ട വസ്ത്രം ഡിസൈൻ ചെയ്തു നൽകുന്നത്. ടെക്സ്റ്റൈൽ ഷോപ്പുകളിൽ പോയി വസ്ത്രം തെരഞ്ഞെടുക്കാനാണ് എനിക്കിഷ്ടം. യാത്രയ്ക്കിടയിലേ മറ്റോ ഏതെങ്കിലും വസ്ത്രശാലയിൽ ഇഷ്ടമാകുന്ന വസ്ത്രം കണ്ടാൽ വാങ്ങുന്നൊരു ശീലവുമുണ്ട്.

ആയൂർവേദമാണ് കൂട്ട്
സൗന്ദര്യസംരക്ഷണത്തിനും മറ്റും ആയൂർവേദം പ്രയോജനപ്പെടുത്തുന്നൊരാൾ കൂടിയാണ് തെസ്നി ഖാൻ. കുടുംബത്തിൽ ആയുർവേദവുമായി ബന്ധമുള്ളവർ കൂടുതലുള്ളത് കൊണ്ടാകുമിതെന്നാണ് ഇവർ പറയുന്നത്. തെസ്നിയുടെ അപ്പൂപ്പനും അമ്മയുടെ സഹോദരിയും ഭർത്താവും വൈദ്യർ ആയിരുന്നു. കുടുംബത്തിൽ രണ്ട് ആയൂർവേദ ഡോക്റ്റർമാരുമുണ്ട്.
പണ്ടുകാലം തൊട്ടേ ആയൂർവേദത്തിനോട് താത്പ്പര്യമുണ്ട്. ചില ടിപ്സും തെസ്നി പങ്കുവയ്ക്കുന്നുണ്ട്. ഓരോ കലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളും മേക്കപ്പും സൗന്ദര്യസംരക്ഷണകാര്യങ്ങളും ചെയ്യണം. കറി വച്ച മീൻ ധാരാളം കഴിക്കാം. വറുത്ത മീൻ ഒഴിവാക്കുന്നതാണ് നല്ലത്. റൈസ് ബാൻ ഓയിൽ ഉപയോഗിക്കുന്നത് കൂടുതൽ നല്ലത്. എനിക്ക് ഡോക്റ്റർമാർ നൽകിയ നിർദേശങ്ങളാണിതൊക്കെയും.
കർക്കിടകമാസത്തിൽ ശരീരത്തിന് പ്രത്യേക ശ്രദ്ധ നൽകാവുന്നതാണ്. ശരീരത്തിൽ എണ്ണ പുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. നോൺ വെജ് ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവരൊക്കെയുണ്ട്, അവരൊക്കെ ഇടയ്ക്ക് വല്ലപ്പോഴും പൂർണമായും വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇലക്കറികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ശാരിരീക ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാവുന്നതാണ്.

സിനിമയിലേക്കുള്ള വരവ്
ഡെയ്സിയാണ് ആദ്യ ചിത്രം. കൊച്ചിൻ കലാഭവന്റെ ഡാൻസ് പ്രോഗ്രാം കണ്ട് ഡെയ്സിയിലേക്ക് വിളിക്കുകയായിരുന്നു. ഡാൻസും പാട്ടുമൊക്കെ കുട്ടിക്കാലം തൊട്ടേ കൂടെയുണ്ടായിരുന്നു. പക്ഷേ സിനിമ നടിയാകണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. കലാഭവനിൽ ചേർന്നപ്പോ അങ്ങനെ സിനിമയിലേക്ക് താനെ വന്നു പോയതാണ്. ടീച്ചറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ആ സ്വപ്നം സഫലമായില്ല.
ആദ്യനാളിൽ സിനിമകളിൽ നിന്നൊക്കെ അവസരം വരുമ്പോൾ, നമ്മൾക്ക് കഥയൊന്നും അറിയില്ലായിരിക്കും. പ്രൊഡക്ഷൻ കൺട്രോളർ വിളിക്കും, ഡയറക്റ്റർ പറയുന്നത് പോലെ അഭിനയിക്കും തിരികെ മടങ്ങും, അതായിരുന്നു അന്നത്തെ പതിവ്. ഇപ്പോ മാറ്റം വന്നു. ഫോൺ വിളിക്കുമ്പോൾ തന്നെ കഥാപാത്രത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരും. പിന്നെ സ്ക്രിപ്റ്റ് റീഡിങ്ങ് എന്നൊരു പരിപാടിയുണ്ട്. എല്ലാ ആർട്ടിസ്റ്റുകൾക്കും കൂടി കഥ പറഞ്ഞു കൊടുക്കും. അതിലൂടെ മറ്റുള്ളവരുടെ കഥാപാത്രങ്ങൾ ഏതൊക്കെയാണെന്നു മനസിലാകും.
ഒരേ ടൈപ്പ് കഥാപാത്രം കേൾക്കുമ്പോൾ നോ പറയും. പക്ഷേ ആ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടോ സിനിമയുടെ ലൈഫ് ഈ വേഷമാണോ എന്നൊക്കെ നോക്കിയ ശേഷമേ തീരുമാനിക്കൂ. കിട്ടുന്ന കഥാപാത്രങ്ങൾ നല്ലതാണോ എന്നു നോക്കിയാണ് സിനിമ അവസരങ്ങൾ സ്വീകരിക്കുന്നത്. സിനിമയെ അത്ര ഇഷ്ടത്തോടെ ഡെഡിക്കേഷനോടെ സമീപിക്കുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളത്. സിനിമ തന്നെയാണ് എനിക്ക് എല്ലാം. സിനിമകളിലൂടെയാണ് എനിക്കൊരു വീട് സ്വന്തമാക്കാൻ സാധിച്ചതും എന്നെ ആളുകൾ തിരിച്ചറിയുന്നതുമൊക്കെ. ഉപ്പച്ചി തന്നെയാണ് മാജിക് പഠിപ്പിച്ചു തന്നത്. അദ്ദേഹത്തിനൊപ്പം കുറേ മാജിക് ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ മാജിക് ചെയ്തു ഒന്നും നേടാനാകില്ല. ആൾക്കാർ പറയുമ്പോൾ ഓരോ നമ്പർ ചെയ്തു കാണിക്കുന്നുവെന്നേയുള്ളൂ. പ്രൊഫഷനായിട്ടൊന്നും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

ബീന എന്ന കൂട്ടുകാരിയെക്കുറിച്ച്
ഞാനും ബീന ആന്റണിയും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്തെ അടുത്ത കൂട്ടുകാരിയാണ്. എന്നിൽ ദേഷ്യമുണ്ടെങ്കിലും സന്തോഷമുണ്ടെങ്കിലും സങ്കടമുണ്ടെങ്കിലുമൊക്കെ മനസിലാക്കി പെരുമാറുന്ന ഒരാൾ അവൾ മാത്രമേയുള്ളൂ. സിനിമയിൽ വരുന്നതിന് മുൻപേയുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഞങ്ങൾക്കിടയിലും പിണക്കങ്ങളൊക്കെയുണ്ടാകും. പക്ഷേ അതൊക്കെ സ്വാഭാവികമാണ്. പരസ്പരം നന്നായി ഞങ്ങൾക്കറിയാം. ആ കൊച്ചു വഴക്കുകൾക്ക് വലിയ ആയുസ് ഇല്ല.
അത്ര അടുത്ത കൂട്ടുകാരയതു കൊണ്ടാണ് ഞങ്ങളൊരുമിച്ച് തെസ്ബീൻസ് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചതും. തിരക്കുകൾക്കിടയിൽ ഒരു ആശ്വാസമാണത്. ഒരുമിച്ച് ദൂരത്തേക്ക് യാത്ര പോകാം, കാഴ്ചകളും വിശേഷങ്ങളുമൊക്കെ അറിയാമല്ലോ. എല്ലാം മറന്ന് ഞങ്ങളുടേതായ ഒരു സന്തോഷം കണ്ടെത്തുകയാണ് യൂട്യൂബ് ചാനലിലൂടെ.
ടിവ്രാൻഡ്രം ലോഡ്ജിലെ കന്യക മേനോൻ ആയിരുന്നു എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ വേഷം. കാര്യസ്ഥനിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും ആളുകൾ പറയാറുണ്ട്. ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്‌ടമാണ്. സിനിമയാണ് എല്ലാം, വേറെ ജോലി അറിയില്ലല്ലോ. ഇനിയും സിനിമയിൽ നിറഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹമെന്നും തെസ്നി കൂട്ടിച്ചേർത്തു.