Celebrity Fashion

സംരംഭകലോകത്തിലെസകലകല വല്ലഭ

ച്ഛന്റെ ബിസിനസ് കണ്ട് വളര്‍ന്ന പെണ്‍കുട്ടി.. അവള്‍ വിവാഹിതയായെത്തുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലേക്ക്. ഇവളുടെ ജീവിതത്തിന്റെ ഓരോ നിശ്വാസത്തിലും ബിസിനസ് ലോകം നിറഞ്ഞു നില്‍പ്പുണ്ട്. ബിസിനസിനെക്കുറിച്ച് മാത്രം കണ്ടും കേട്ടും അറിഞ്ഞു വളര്‍ന്ന ആ പെണ്‍കുട്ടി സഞ്ചരിച്ചതും സംരംഭകലോകത്തിലേക്കായിരുന്നു. എന്നാല്‍ ബിസിനസ് മാത്രമായിരുന്നില്ല ഇവരുടെ ലോകം. നന്മ നിറഞ്ഞൊരു ലോകമായിരുന്നു രൂപ എന്ന ആ പെണ്‍കുട്ടിയുടെ മനസ് നിറയെ.

രൂപ ജോര്‍ജ്… സംരംഭകയാണ്. എന്നാല്‍ ബിസിനസ് ലോകത്തിലെ സകലകല വല്ലഭ കൂടിയാണ്. ഇങ്ങനെയൊരു വിശേഷണം രൂപയെക്കാള്‍ യോജിക്കുന്ന മറ്റൊരു സാമൂഹ്യപ്രവര്‍ത്തക ഇല്ലെന്നു പറയാം. നര്‍ത്തകിയാണ്, അധ്യാപികയാണ്, ടെലിവിഷന്‍ അവതാരകയാണ്, സാമൂഹ്യപ്രവര്‍ത്തകയാണ്, പിന്നെ മോഡലിങ് രംഗത്തും സജീവം. തിരക്കുകള്‍ നിറഞ്ഞ സംരംഭക ജീവിതത്തില്‍ രൂപയുടെ വേഷങ്ങള്‍ നിരവധിയാണ്. സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ പ്രശസ്തരായ ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനെജിങ് പാര്‍ട്ണറും കൊച്ചിയിലെ ഏഷ്യന്‍ കിച്ചന്‍ റസ്റ്ററന്റ് മാനെജിങ് ഡയറക്റ്ററുമാണ് ഇവര്‍.

ബിസിനസും കലയും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെയായി തിരക്കുകളേറെയുണ്ട് രൂപയ്ക്ക്. എന്നാല്‍ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഇവര്‍. പക്ഷേ തനിച്ചല്ല ജീവിതം ആസ്വദിക്കുന്നതെന്നു മാത്രം. സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍ക്കും ആരോരുമില്ലാത്തവര്‍ക്കുമൊപ്പമാണ് രൂപ ജീവിതത്തിലെ സന്തോഷനേരങ്ങള്‍ ചെലവഴിക്കുന്നത്. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ബിസിനസ് കാര്യങ്ങള്‍ മാത്രം നോക്കി ആര്‍ഭാടജീവിതം നയിക്കാതെ രൂപ മറ്റുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കിയത്.

രൂപയുടെ ലാളിത്യമാര്‍ന്ന ജീവിതവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമൊക്കെ കണ്ട് പലരും പരിഹസിച്ചിട്ടുമുണ്ട്. എന്നാല്‍ പരിഹാസവാക്കുകള്‍ക്ക് രൂപയുടെ നന്മ നിറഞ്ഞ മനസിനെ ഇല്ലാതാക്കാനായില്ല. ‘ഭൂമിയില്‍ നമ്മള്‍ ഒരു തവണ മാത്രമാണ് ജീവിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ജീവിക്കുന്ന നാളുകളില്‍ ഉപകാരപ്രദമായി ജീവിക്കണമെന്ന് എനിക്ക് വളരെ നിര്‍ബന്ധമുണ്ട്.’ നിശ്ചയദാര്‍ഢ്യത്തോടെ രൂപ ഇങ്ങനെ പറയുമ്പോള്‍ കേട്ടിരിക്കുന്നവരുടെ ഉള്ളവും നിറയും. സംരംഭകയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തിലേക്കെത്തിയ ജീവിതകഥകളൊക്കെയും പങ്കുവയ്ക്കുകയാണ് രൂപ ജോര്‍ജ്.

അമ്മച്ചിയും അമ്മയും

മയില്‍ വാഹനം ബസുകള്‍… ഷൊര്‍ണ്ണൂരുകാര്‍ക്ക് ഈ പേര് സുപരിചിതമാണ്. ഷൊര്‍ണ്ണൂരിലെ പ്രമുഖ ബസ് ഓപ്പറേറ്റേഴ്‌സ് ആയിരുന്നു മയില്‍വാഹനം. മയില്‍ വാഹനം ട്രാവല്‍സിന്റെ ഉടമ സി എ എബ്രഹാമിന്റെയും ഗീത എബ്രഹാമിന്റെയും മകളാണ് രൂപ. കുട്ടിക്കാലം തൊട്ടേ ബിസിനസിന്റെ തിരക്കുകള്‍ കണ്ട് വളര്‍ന്ന രൂപയ്ക്ക് നൃത്തത്തിനോടായിരുന്നു കമ്പം. 12 വയസ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയ രൂപ സ്‌കൂളിലും കോളെജിലും പഠിക്കുന്ന നാളുകളില്‍ നൃത്തമത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ബിരുദം പൂര്‍ത്തിയാക്കി ഏറെ കഴിയും മുന്‍പേ വിവാഹം കഴിഞ്ഞു.

വിവാഹിതയായെത്തുന്നതും മറ്റൊരു ബിസിനസ് കുടുംബത്തിലേക്കായിരുന്നു. എറണാകുളം തോപ്പുംപ്പടിയിലെ കല്ലുവിള വീട്ടില്‍ ജോര്‍ജ് കെ നൈനാന്‍ ആണ് രൂപയുടെ ഭര്‍ത്താവ്. ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ എംഡിയാണ് ഇദ്ദേഹം. വീട്ടുകാര്യങ്ങളും ബിസിനസുമൊക്കെയായി തിരക്കുകളിലായിരുന്നു കുറേക്കാലം. എന്നാല്‍ ഏറെ വൈകാതെ രൂപ വീണ്ടും ചിലങ്കയണിഞ്ഞു. അതൊരു തുടക്കമായിരുന്നു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രൂപ വീണ്ടും നൃത്തലോകത്തിലേക്കെത്തുന്നത്.

നൃത്തം മാത്രമല്ല ഇപ്പോള്‍ വീണ കച്ചേരിയും സാമൂഹ്യപ്രവര്‍ത്തനവും പാചകവുമൊക്കെയുണ്ട് രൂപയുടെ ലോകത്തില്‍. കിച്ചന്‍ ടിപ്‌സ് എന്ന പേരില്‍ പാചക പുസ്തകമെഴുതിയിട്ടുണ്ട് ഇവര്‍. പാചകത്തിനോട് താത്പ്പര്യം തോന്നിയതിന് പിന്നില്‍ അമ്മച്ചിയാണെന്നാണ് രൂപ പറയുന്നത്. ‘അപ്പന്റെ അമ്മയായ അന്നമ്മയുടെ രുചികളാണ് പാചകലോകത്തിലേക്ക് എത്തിച്ചത്. മയില്‍ വാഹനം എന്ന ബിസിനസ് ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ പിന്നിലെ കരങ്ങള്‍ അന്നമ്മ അമ്മച്ചിയുടേതാണ്. എന്നാല്‍ ബിസിനസും വീട്ടുകാര്യങ്ങളും നൃത്തവുമൊക്കെയായി ജീവിക്കുന്നതിനിടയില്‍ സമൂഹവുമായി ഇത്രയേറെ സജീവമായി ഇടപഴകി ജീവിക്കുന്നതിന് പ്രേരിപ്പിച്ചത് അമ്മയാണ്. അമ്മ ഗീതയും നര്‍ത്തകിയാണ്.’ രൂപ പറഞ്ഞു.

ബിസിനസിന്റെയും കലയുടെയും ലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് രൂപ സാമൂഹ്യപ്രവര്‍ത്തനത്തിലും സാന്നിധ്യമറിയിക്കുന്നത്. പണം നല്‍കി മറ്റുള്ളവരെ സഹായിക്കുന്നതിനെക്കാള്‍ സ്നേഹമായ ഇടപെടലുകളിലൂടെ അപരന് സന്തോഷം നല്‍കുന്നയാളാണ് രൂപ. പലപ്പോഴും രൂപയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ തനിച്ചല്ല. രൂപയും അവരുടെ കൂട്ടുകാരികളടങ്ങുന്ന സംഘവും ഒരുമിച്ചാണ് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. മറ്റുള്ളവരെ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയാണ് രൂപ.

രൂപ ജോര്‍ജ് സര്‍ക്കിള്‍

ആവശ്യക്കാരിലേക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനെക്കാള്‍ കൂടുതലും സുഹൃദ് വലയത്തിലൂടെ സഹായമെത്തിക്കുകയാണ് പതിവ്. അതിനൊരു സോഷ്യല്‍ മീഡിയ കൂട്ടായ്മ തന്നെയൊരുക്കിയിട്ടുണ്ട് ഇവര്‍. രൂപ ജോര്‍ജ് സര്‍ക്കിള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പേജ് ഉണ്ട്. കഴിഞ്ഞ ലോക് ഡൗണ്‍ നാളുകളിലായിരുന്നു ഈ ഗ്രൂപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതും. സ്ത്രീകളുടെ ഉന്നമനമാണിതിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കൊരു വഴിക്കാട്ടിയാണെന്നു പറയാം. പുത്തന്‍ ആശയങ്ങളും ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവയ്ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോമാണിത്.

ജ്വല്ലറി, പാചകം, ക്രാഫ്റ്റ്, ഗാര്‍ഡനിങ്, പ്ലാന്റ്സ്, ഡിസൈനിങ് തുടങ്ങി പല മേഖലകളിലുള്ള വനിതകള്‍ക്ക് പരസ്പരം അറിയാനും ബന്ധപ്പെടാനും ഉത്പന്നങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെ ഈ ഇടത്തിലൂടെ സാധിക്കും. ഫെയ്സ്ബുക്ക് പേജിനൊപ്പം ഈ സ്ത്രീകളടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പും ടെലിഗ്രാം അക്കൗണ്ടുമൊക്കെയുണ്ട്. സ്ത്രീശാക്തീകരണത്തിന് നവമാധ്യമങ്ങളെയും പ്രയോജനപ്പെടുത്തുകയാണ് രൂപ. ‘സംരംഭകരടക്കമുള്ള ഒരുപാട് സ്ത്രീകള്‍ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കാറുണ്ടല്ലോ.. അത്തരക്കാരുമായി നല്ല സൗഹൃദമുണ്ട്.’ രൂപ പറയുന്നു.

‘കൊച്ചിയില്‍ നടക്കുന്ന സ്ത്രീസംരംഭകരുടെ ഒട്ടുമിക്ക പ്രദര്‍ശനങ്ങളും മറ്റും ഉദ്ഘാടനം ചെയ്തും പങ്കെടുത്തും സഹകരിച്ചുമൊക്കെ പരിചയമുണ്ട്. ആ സൗഹൃദമൊക്കെ എന്നും കാത്തുസൂക്ഷിക്കുന്നൊരാളാണ് ഞാന്‍. അങ്ങനെയാണ് ഇത്രയേറെ സ്ത്രീകളുടെ വിവരങ്ങള്‍ എനിക്ക് കിട്ടുന്നത്. കൊറോണക്കാലത്തിന് മുന്‍പ് ഞങ്ങളെല്ലാവരും സജീവമായി രംഗത്തുണ്ടായിരുന്നു. കോവിഡ് വന്നതോടെ എല്ലാവരും ഓണ്‍ലൈന്‍ ലോകത്ത് മാത്രമായി. ഈ സ്ത്രീ കൂട്ടായ്മയില്‍ ബൊട്ടീക്ക് രംഗത്ത് നിന്നുള്ളവരുമുണ്ട്. അവരുമായുള്ള സൗഹൃദമാണ് മോഡലിങ് രംഗത്തേക്കുമെത്തിച്ചത്. മോഡലിങ് അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല, എത്ര സമയമെടുത്താണ് ഓരോ ഫോട്ടോഷൂട്ടും ചെയ്യുന്നത്. മോഡലിങ്ങും ഇപ്പോ എന്റെ വലിയ ഇഷ്ടങ്ങളിലൊന്നാണ്. എന്ന് രൂപ.

രൂപയുടെ സുഹൃദ് വലയത്തിലൂടെ തോപ്പുംപടി ഔവര്‍ ലേഡി സ്‌കൂളിലെ ഹോം ഫോര്‍ ഹോം ലെസ് എന്ന പദ്ധതിയിലൂടെ നൂറിലേറെ കുട്ടികള്‍ക്ക് വീട് നിര്‍മിക്കാനുള്ള സഹായം നല്‍കി. തേവരയിലെ സ്‌കൂളില്‍ നിര്‍ധനരായ വിദ്യാര്‍ഥികളെ സ്‌പോണസര്‍ ചെയ്യുന്നതിനും പ്രളയ ബാധിത സ്‌കൂളുകളില്‍ സഹായമെത്തിക്കുന്നതിനും വിവിധ സംഘടനകളെയും വ്യക്തികളെയും സന്നദ്ധമാക്കിയിട്ടുണ്ട് ഇവര്‍. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി 55 ടെലിവിഷന്‍ വിതരണം ചെയ്തിട്ടുണ്ട്.

വിവിധ ആവശ്യങ്ങളുമായി സ്‌കൂളുകളില്‍ നിന്ന് ടീച്ചര്‍മാര്‍ രൂപയെ വിളിക്കും, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനും വീട് നിര്‍മിക്കുന്നതിന് സാഹയം ആവശ്യപ്പെട്ടുമൊക്കെയാണ് അധ്യാപകര്‍ വിളിക്കുന്നത്. ഒന്നോ രണ്ടോ സ്‌കൂളില്‍ നിന്ന് അല്ലല്ലോ വിളിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും സഹായിക്കുന്നതിന് എനിക്ക് പരിമിതികളുണ്ട്. ടീച്ചര്‍മാരുടെ ആവശ്യത്തെക്കുറിച്ച് ഞങ്ങളുടെ സ്ത്രീ കൂട്ടായ്മയില്‍ ഒരു കുറിപ്പ് എഴുതിയിടും. പല കമ്പനികളിലും സി എസ് ആര്‍ ഫണ്ട് ഉണ്ടല്ലോ.. ആ കമ്പനികളിലുള്ളവരുടെ ഭാര്യമാരും അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുമൊക്കെ ഗ്രൂപ്പില്‍ ഈ മെസേജ് കാണും. അവരിലൂടെയാണ് സഹായങ്ങള്‍ സ്‌കൂളുകളിലേക്കെത്തുന്നത്. സ്‌കൂളുകാരുടെ ആവശ്യത്തെക്കുറിച്ച് ഒരു കുറിപ്പ് ഞങ്ങളുടെ സ്ത്രീ കൂട്ടായ്മയില്‍ പങ്കുവയ്ക്കുമെന്നല്ലാതെ ആരുമായും പണിമിടപാട് എനിക്കില്ല. ആവശ്യക്കാര്‍ നേരിട്ട് വിളിച്ച് കാര്യം നടത്തി കൊള്ളൂം. ഞാനൊരു ഫെസിലിറ്റേറ്റര്‍ റോള്‍ മാത്രമാണ് ചെയ്യുന്നതെന്നു രൂപ ജോര്‍ജ് പറയുന്നു.

കോവിഡ് പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി മാര്‍സ് ചോക്ലേറ്റ് മധുരവിതരണം നടത്തിയിരുന്നു. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍, പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, ശുചിത്വതൊഴിലാളികള്‍ ഇങ്ങനെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായവര്‍ക്ക് മധുരം നല്‍കി ആദരിക്കുകയായിരുന്നു മാര്‍സ് ചോക്ലേറ്റിന്റെ പദ്ധതി. മധുര വിതരണത്തിന്റെ ചുമതല മാര്‍സ് ചോക്ലേറ്റ് കമ്പനി നല്‍കിയത് രൂപ ജോര്‍ജിനായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി മൂന്നു തവണ മിഠായി വിതരണം ചെയ്തു.

മക്കളെ നോക്കിയാല്‍ പോരേ
നാട്ടുകാരെ സംരക്ഷിക്കണോ

ദിവസവും പള്ളിയില്‍ പോയി വിശ്വസിക്കുന്ന സ്ത്രീയാണ് ഞാന്‍. ആ നേരങ്ങളിലൊക്കെ പൂച്ചെണ്ടുമായി ഒരുപാട് പേര്‍ പള്ളിയിലേക്ക് വരുന്നത് കണ്ടിട്ടുണ്ട്. പിന്നീടാണ് അറിയുന്നത് ആ പൂക്കളൊക്കെ ശവക്കല്ലറിയില്‍ കൊണ്ടുവയ്ക്കുന്നതിനുള്ളവയാണെന്ന്. ഈ കാഴ്ച എന്നെയൊരുപാട് ചിന്തിപ്പിച്ചു. ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പൂവ് കൊടുക്കാതെ മരിച്ചവര്‍ക്ക് എന്തിനാണ് പൂക്കള്‍ നല്‍കുന്നത്. നമ്മളില്‍ പലര്‍ക്കും ഗ്രാറ്റിറ്റിയൂഡിനെക്കാള്‍ കൂടുതല്‍ റിഗ്രറ്റാണ്. ആ കുറ്റബോധമാണ് മരണശേഷം പൂക്കള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

ഈ ചിന്തയും കാഴ്ചകളുമൊക്കെയാണ് പ്രായമായ പഴയകാല സംരംഭകരെ വീട്ടില്‍ പോയി പൂക്കള്‍ നല്‍കി ആദരിക്കാന്‍ പ്രേരിപ്പിച്ചത്. ക്രാഫ്റ്റ് ചെയ്യുന്നവരും കര്‍ഷകരും തയ്യല്‍ക്കാരുമൊക്കെയായി 35 പേരെയാണ് വീടുകളില്‍ പോയി ആദരിച്ചത്. ‘സ്‌കൂളിലും കോളെജിലും എന്നെ പഠിപ്പിച്ച അധ്യാപകരെയും വീട്ടില്‍ പോയി പൊന്നാട അണിയിച്ചു ആദരിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അംഗീകാരമോ ആദരമോ ലഭിച്ചിട്ടില്ലെന്നാണ് അവരില്‍ പലരും പറഞ്ഞത്. ഞാന്‍ കൊടുത്ത പൂവ് മക്കളെ കാണിക്കാന്‍ സൂക്ഷിച്ചുവച്ചവരുണ്ട്, ജീവിക്കാനുള്ള ഊര്‍ജം തന്നിട്ടാണ് കുട്ടി നീ മടങ്ങുന്നതെന്നു പറഞ്ഞവരുമുണ്ട്.’ ഇതൊക്കെ കേട്ട് വല്ലാത്ത ഒരു അനുഭൂതിയായിരുന്നുവെന്നും രൂപ. ഷൊര്‍ണൂരിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തൃശൂര്‍ വിമല കോളെജിലും സെന്റ് മേരീസ് കോളെജിലുമായിരുന്നു തുടര്‍ പഠനം.

എറണാകുളത്തുള്ള ഗേള്‍സ് ഹോം, ആശ്വാസഭവന്‍, പ്രത്യാശ ഭവന്‍, വിവിധ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മോട്ടിവേഷണല്‍ ക്ലാസ്, പരിസ്ഥിതി സംരക്ഷണ ക്ലാസുകളുമൊക്കെ എടുക്കാറുണ്ട് രൂപ. ചെല്ലാനത്തെ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളെ സൗജന്യമായാണ് നൃത്തം പഠിപ്പിക്കുന്നത്. കൊറോണക്കാലത്തിന് മുന്‍പ് ഇത്തരം അധ്യാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചെല്ലാനത്തെ സ്‌കൂളില്‍ രൂപയ്ക്കൊപ്പം ഒരു കൂട്ടുകാരി കൂടി നൃത്തം പഠിപ്പിച്ചിരുന്നു. സ്‌കൂളിലെ 75 കുട്ടികളെയാണ് ഇവര്‍ നൃത്തം അഭ്യസിപ്പിച്ചിരുന്നത്. നൃത്തക്ലാസിലുള്ളവര്‍ക്ക് സൗജന്യമായി യൂനിഫോമും തയ്ച്ചു നല്‍കിയിരുന്നു.

കുട്ടികള്‍ എന്നും പ്രചോദനമാണെന്നാണ് രൂപ പറയുന്നത്. അവര്‍ക്ക് വേണ്ടി ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യാനും ഇവര്‍ക്ക് ഇഷ്ടമാണ്. നിര്‍ധനരായ ഏതാനും സ്‌കൂള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തുകൊണ്ടാണ് രൂപ കഴിഞ്ഞ വിവാഹവാര്‍ഷികം ആഘോഷിച്ചത്. ‘കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി മികച്ചവരാക്കി വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. അതിനായി എന്നെ കൊണ്ടു സാധിക്കുന്ന പോലെ ചെയ്യുന്നുവെന്നു മാത്രം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് പേരുടെ പിന്തുണയുണ്ട്. അക്കൂട്ടത്തിലൊരാളാണ് അശ്വതി ഹരിഹരന്‍. ഫ്രഞ്ച് അധ്യാപികയായ അശ്വതി മാസം പതിനായിരം രൂപയാണ് നല്‍കുന്നത്. എനിക്ക് നേരിട്ടല്ല അശ്വതി പണം തരുന്നത്. ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനെ അശ്വതിക്ക് പരിചയപ്പെടുത്തി കൊടുത്തു, ഞാന്‍ ചെയ്തത് അത്ര മാത്രം.

‘ഒന്നും പ്രതീക്ഷിച്ചല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലും ഞാന്‍ ഇവിടെ ജീവിക്കും. പക്ഷേ മറ്റുള്ളവരുടെ സങ്കടത്തിന് ചെറിയൊരു ആശ്വാസം നല്‍കാനായാല്‍ വലിയ കാര്യമെന്നു വിശ്വസിക്കുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ ക്ലാസെടുക്കുകയും കുട്ടികളെ സഹായിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ എന്ത് കിട്ടിയെന്ന് പലരും ചോദിച്ചിട്ടുണ്ട്. മക്കളെ നോക്കിയിരുന്നാല്‍ പോരേ നാട്ടുകാരെ സംരക്ഷിക്കുന്നത് എന്തിനാണെന്നു ചോദിച്ചവരുണ്ട്. അവരോടൊക്കെ ദൈവാനുഗ്രഹം കിട്ടുമെന്നാണ് പറഞ്ഞത്.

‘ആര്‍ഭാടങ്ങളൊന്നുമില്ലാതെയുള്ള എന്റെ ജീവിതം കണ്ടിട്ട് പലരും പരിഹസിച്ചിട്ടുണ്ട്. ബിസിനസ് ലോകത്തിലെ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കുമൊന്നും പോകുന്നതു കുറവാണ്. ഏതെങ്കിലും ചടങ്ങിന് പോയാല്‍ തന്നെയും വില കൂടിയ വസ്ത്രമോ ആഭരണങ്ങളോ ഒന്നുമായിരിക്കില്ല ധരിക്കുക. അതൊക്കെ കണ്ട് പലരും പുച്ഛത്തോടെ നോക്കിയിട്ടുണ്ട്. പക്ഷേ പരിഹസിച്ചവര്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യത കിട്ടുന്നതില്‍ അഭിമാനം മാത്രമേയുള്ളൂ. മറ്റുള്ളവരെ സഹായിക്കുക, നല്ല കാര്യങ്ങള്‍ ചെയ്യുക, ഇതൊന്നും അത്ര എളുപ്പമല്ല.’ കുറേ കഷ്ടപ്പെട്ടു തന്നെയാണ് സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സജീവമായതെന്നും രൂപ കൂട്ടിച്ചേര്‍ത്തു.

കൗതുകം നിറഞ്ഞൊരു മനസുണ്ട്

ലളിത ജീവിതം ഇഷ്ടപ്പെടുന്ന സ്ത്രീയാണ് രൂപ. മോഡലിങ്ങും നൃത്ത പരിപാടികളുമൊക്കെ ചെയ്യുന്നതു കൊണ്ടു ഫിറ്റ്നസിന് ഇവര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നിത്യേന ഒരു മണിക്കൂര്‍ ജിം വര്‍ക് ഔട്ട്, ഡാന്‍സ് പരിശീലനവുമുണ്ട്. കലാക്ഷേത്ര അരുണിമയാണ് ഭരതനാട്യം പഠിപ്പിക്കുന്നത്. വ്യായാമത്തിനൊപ്പം ഡയറ്റും നോക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണ പലഹാരവുമൊക്കെ പൂര്‍ണമായും ഒഴിവാക്കി, ധാരാളം വെള്ളം കുടിക്കാറുണ്ട്. എല്ലാത്തരം വ്സ്ത്രങ്ങളും ഇഷ്ടപ്പെടുന്നയാളാണ് രൂപ. ഗൗണ്‍, സ്‌കേര്‍ട്ട്, സല്‍വാര്‍ ഇതൊക്കെയാണ് കംഫര്‍ട്ട്. എന്നാലും സാരിയാണ് തനിക്ക് കൂടുതല്‍ യോജിക്കുന്നതെന്നു പലരും പറഞ്ഞിട്ടുണ്ടെന്നും കുറേ മേക്കപ്പ് ചെയ്യാനും അത്ര താത്പ്പര്യമില്ലെന്നും രൂപ പറയുന്നു.

‘എല്ലാവരുടെയും അനുവാദം കിട്ടിയതിന് ശേഷം മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാമെന്നു തീരുമാനിച്ചാല്‍ ഒന്നും നടക്കില്ല. ഉദേശശുദ്ധി നല്ലതാണെങ്കില്‍ ഗ്യാലറിയില്‍ ഇരുന്ന് കമ്മന്റ് പറയുന്നവര്‍ പറയട്ടേ, നമുക്ക് ഫീല്‍ഡില്‍ ഇരുന്ന് അടിച്ച് തകര്‍ക്കാം. ഈ നിമിഷമാണ് നമുക്ക് സ്വന്തം. ഭൂതകാലവും ഭാവിയും നോക്കിയിരുന്നാല്‍ ഒന്നും ചെയ്യാനാകില്ല. വര്‍ത്തമാനം മാത്രമേ സ്വന്തമായിട്ടുള്ളൂ. ആ നാളുകളില്‍ നല്ലത് ചെയ്യുക, നന്മ പ്രവര്‍ത്തിക്കുക… ഇതുമാത്രം മതി. സന്തോഷവും സമാധനവും നിറഞ്ഞ ജീവിതം സ്വന്തമാക്കാം. എന്തിനോടുമൊരു കൗതുകം തോന്നുന്ന മനസ് വേണം, ആ കൗതുകം മനസില്‍ സൂക്ഷിക്കാനായാല്‍ മാത്രം മതി. ഇന്ന് പലര്‍ക്കും കൗതുകഭാവം നഷ്ടപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഈ 43-ാം വയസിലും ആ കൗതുകം എനിക്കുണ്ട്. ജീവിതത്തിലെ എന്റെ സന്തോഷങ്ങള്‍ക്ക് കാരണവും ഇതൊക്കെയാണ്.’ രൂപ പറഞ്ഞു നിറുത്തി.കെ.ജി. നൈനാന്‍, കെ.ജി. എബ്രഹാം എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *