മലയാളിയുടെ സ്വീകരണ മുറിയിലേക്ക് എന്നും മാളികപ്പുറമായി എത്തുന്ന കൊച്ചു സുന്ദരി
സിനിമ എന്ന വലിയ ലോകം. കലയെ സ്നേഹിക്കുന്ന പലരും അവിടെക്കെത്താനുള്ള പരിശ്രമത്തിൽ ഒരുപാട് വർഷത്തെ കാത്തിരിപ്പിൽ ആയിരിക്കും. തന്റെ മുഖം തിരശീലയിൽ തെളിയുന്ന നാളുകൾക്കായ് കാത്തിരിക്കുന്ന നിരവധി പേർ ഇന്നും ഉണ്ട്. എന്നാൽ ഭാഗ്യം എന്നത് വലിയൊരു ഘടകം ആകുന്ന സിനിമ പലരെയും പിന്തള്ളാറുമുണ്ട്. എന്നാൽ കലയും ഭാഗ്യവും അനുഗ്രഹവും ഒപ്പം കഠിന പരിശ്രമവും ഒന്നിച്ചായി വരുമ്പോൾ സിനിമയെന്ന വലിയ ലോകത്ത് എത്തിപ്പെട്ട പലരെയും നമുക്കറിയാം. വളരെ കുഞ്ഞിലേ ആ ഭാഗ്യം കിട്ടുക അത്ര ചെറുതല്ല അല്ലെ. ഒപ്പം കുടുംബത്തിന്റെ പിന്തുണ കൂടെ ഉണ്ടെങ്കിൽ സിനിമ ഒരു അത്ഭുത ലോകം തന്നെയായിരിക്കും. ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരു കൊച്ചു സുന്ദരിയെ പരിചയപെട്ടാലോ? വാക് ചാതുര്യം കൊണ്ടും അഭിനയ മികവുകൊണ്ടും സിനിമയിൽ തന്റേതായ ഒരു സ്ഥാനം പിടിച്ച മൂന്നാം ക്ലാസുകാരിയായ എയ്തൽ ഇവാന ഷെറിൻ എന്ന ചക്കിയാണ് നമ്മുടെ താരം. ചക്കിയുടെ അല്പം വിശേഷങ്ങളിലേക്ക് കടക്കാം.

ചേട്ടന്റെ പിൻഗാമി
എന്റെ ചേട്ടനായിരുന്നു ആദ്യം അഭിനയരംഗത്തേക്ക് എത്തിപ്പെട്ടത്. ടീവി പ്രോഗ്രാമുകളിലും പരസ്യങ്ങളിലും ചേട്ടൻ സജീവമായിരുന്നു.നീലി എന്ന മമത മോഹൻദാസ് നായികയായ ചിത്രത്തിൽ ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. അങ്ങെനെ ഒരിക്കൽ എന്റെ ഫോട്ടോ അയച്ചു കൊടുത്തിട്ടാണ് എനിക്ക് സീരിയലിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നത്. ഭാഗ്യജാതകം എന്ന സീരിയലിൽ ആയിരുന്നു അഭിനയത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. ശേഷം നാല് സിനിമകളിൽ അഭിനയിച്ചു. അനൂപ് മേനോന്റെ സിനിമയായ വിധി ആയിരുന്നു എന്റെ ആദ്യ സിനിമ പിന്നെ പൃഥ്വിരാജ് നായകനായ കോൾഡ്കേസ്, സലീം കുമാർ മുഖ്യ കഥാപാത്രമായ ആമുഖങ്ങൾ, ബിജു മേനോൻ നായകനായ നടന്ന സംഭവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിച്ചഭിനയിക്കുന്ന ഒരു മൂവിയും, പിന്നെ കല്യാണിപ്രിയദർശനും ഫഹദ് ഫാസിലും മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന മറ്റൊരു ചിത്രവും ആണ് ഇനി റിലീസ് ചെയ്യാനുള്ളത്.

പൃഥ്വിരാജ് അങ്കിൾ സൂപ്പറാ
കോൾഡ് കേസ് ഒരു ഹൊറർ മൂവി ആയിരുന്നു. സിനിമയുടെ സെറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. പ്രിഥ്വിരാജ് അങ്കിളിന്റെ കൂടെ സീൻ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരുമിച്ച് ഫോട്ടോ എടുക്കാനൊക്കെ പറ്റിയിരുന്നു. അതിലെ നായികയായ അഥിതി ആന്റി കൂടെ കളിക്കാനൊക്കെ വരുമായിരുന്നു. എനിക്ക് ഒരുപാട് സന്തോഷമായിരുന്നു കളിക്കാനൊക്കെ ആന്റി വരുമ്പോൾ. കോറോണയുടെ ടൈമിൽ ആയിരുന്നു ഷൂട്ട് ഒക്കെ നടന്നിരുന്നത്. ഒരു വേറെ അനുഭവമായിരുന്നു അതൊക്കെ.
അനൂപ് മേനോന്റെ വിധി എന്ന സിനിമ കൊച്ചിയിലെ മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് പാശ്ചാത്തലമാക്കിയിട്ടുള്ള സിനിമയായിരുന്നു. നടി ഷീലു എബ്രഹാമിന്റെ മകൾ ആയിട്ടായിരുന്നു ഞാൻ അന്ന് അഭിനയിച്ചത്. യഥാർത്ഥത്തിൽ നടന്ന സംഭവം ആയതുകൊണ്ട് തന്നെ അതിലെ അഭിനയവും എനിക്ക് ഒരുപാട് എക്സ്പീരിയൻസ് തന്നിട്ടുണ്ട്. അഭിനയത്തിന്റെ ഒരുപാട് കാര്യങ്ങൾ എനിക്ക് അതിൽ നിന്നും പഠിക്കാനായി സാധിച്ചിട്ടുണ്ട്.

ഡോക്ടർ ആകണം അതാണെന്റെ സ്വപ്നം ഒപ്പം നല്ലൊരു അഭിനേത്രിയും
ഡോക്ടർ ആകാനാണെനിക് ഇഷ്ടം. എന്റെ അങ്കിളും ആന്റിയും ഒക്കെ ഗവണ്മെന്റ് ഡോക്ടർമാരാണ് അതുകൊണ്ട് അവരെ കാണുമ്പോൾ എനിക്കും ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ ആകാൻ തോന്നാറുണ്ട്. ഡോക്ടർ മാത്രമല്ല നല്ലൊരു അഭിനേത്രികൂടി ആകണം എനിക്ക്. എന്റെ ഏറ്റവും വലിയ അമ്പിഷനും അത് തന്നെയാണ്. പിന്നെ എന്റെ അച്ഛനും അമ്മയും ചേട്ടനും ഗ്രാൻഡ്മദറുമൊക്ക വലിയ സപ്പോർട്ട് ആണ് തരുന്നത്. ഫാമിലി മാത്രമല്ല സ്കൂളിലെ ടീച്ചേഴ്സും, ഫ്രണ്ട്സും ഒക്കെ നല്ല സപ്പോർട്ട് ആണ് എനിക്ക് തരുന്നത്. സ്കൂളിൽ ചെല്ലുമ്പോൾ ടിവിയിൽ കണ്ടെന്നും സിനിമയിൽ കണ്ടെന്നും ഒക്കെ കൂട്ടുകാർ പറയുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ബുക്ക്സ് ഒക്കെ അയച്ചുതന്ന് ടീച്ചർമാർ നല്ല സഹകരണമാണ്.

പാട്ട് വെച്ച് ഡാൻസ് കളിക്കാൻ ഒത്തിരി ഇഷ്ടം
രണ്ടു വയസ്സ് മുതലാണ് എയ്തൽ അഭിനയരംഗത്തേക്ക് എത്തിപ്പെടുന്നത്. ഇതിനോടകം 40 ഓളം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് അഭിനയ പരിചയസമ്പത്ത് നേടാൻ എയ്തലിനു കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്.
പാട്ട് വെച്ച് നൃത്തം ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ ഒഴിവുസമയങ്ങൾ ഞാൻ പാട്ടും ഡാൻസും ചിത്രം വരകളുമായി ആണ് കഴിച്ചു കൂട്ടാറുള്ളത്. ഇപ്പോൾ പ്രമുഖ ചാനലിലെ മാളികപ്പുറം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിലെ പ്രധാന കഥാപാത്രം ആയിട്ടാണ് ചെയ്യുന്നത്. മാളികപ്പുറത്തിന്റെ സെ റ്റും നല്ല രസമാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് അവിടെ പോകാനായി. റെയിൽവേ ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ്, രാമു കാര്യാട്ട് അവാർഡ്, ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്‌സ് 2024 എന്നിങ്ങനെയുള്ള അവാർഡുകൾ കരസ്ഥമാക്കാനായി എയ്തലിന് കഴിഞ്ഞിട്ടുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എയ്തലിന്റെ സ്വദേശം തൃശൂരിൽ ആണ്. കൂടാതെ 86000 ഫോളോവേഴ്സ് ഉള്ള ചക്കിസ് വണ്ടർലൻഡ് എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ ഉടമക്കൂടെ ആണ് ഈ കൊച്ചു മിടുക്കി. കുണുങ്ങിയുള്ള ചിരിയും കൊഞ്ചലോടെയുള്ള സംസാരവുമായി ഉള്ള എയ്തലിന്റെ വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. എയ്തൽ ഇത്തിരി തിരക്കിലാണ് ഇനിയും ഒരുപാട് ദൂരങ്ങളിലേക്ക് സഞ്ചരിക്കാനായി.