Celebrity Fashion

മലയാളത്തിന്റെ പാചകശ്രീ

ലയാളികളെ പാചകം പഠിപ്പിച്ച വക്കീൽ… കണ്ടാൽ കൊതിയൂറുന്ന രുചിക്കൂട്ടുകളൊക്കെ നാവിൽ രുചിച്ചു നോക്കി അമ്പോ അടിപൊളിയെന്ന് പറഞ്ഞ് വിടർന്ന ചിരി സമ്മാനിക്കുന്ന ആ വക്കീലിന് പക്ഷേ കറുത്ത ഗൗൺ ധരിച്ച് കോടതി വരാന്തകളിലൂടെ നടന്ന കഥയൊന്നും പറയാനില്ല. പക്ഷേ ക്ലാസ് മുറിക്കുള്ളിൽ നിയമം പഠിപ്പിച്ച അധ്യാപകിയായ അഭിഭാഷകയുടെ കഥകളിലേറെയും ഓരോ നാടിന്റെയും രുചിക്കൂട്ടുകൾ മാത്രമായിരുന്നു. ആരെയും മോഹിപ്പിക്കുന്ന യാത്രകളും രുചികളും നിറയുന്ന വർത്തമാനങ്ങളുമായി കേരളത്തിന്റെ സ്നേഹം സ്വന്തമാക്കിയ ലക്ഷ്മി നായർ. ഈ പേര് കേൾക്കാത്ത, ലക്ഷ്മി നായരുടെ രുചിക്കൂട്ടുകൾ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാത്ത മലയാളികളുണ്ടാകില്ല. ഏതു തിരക്കിലും ഈ മുഖം കണ്ടാൽ മലയാളികൾ തിരിച്ചറിയും. സ്വാദേറിയ വിഭവങ്ങളൊരുക്കാൻ പഠിപ്പിച്ച് പഠിപ്പിച്ച് ഒരു നാടിന്റെ സ്നേഹം സ്വന്തമാക്കിയ വ്യക്തിയാണിത്.

വർഷങ്ങൾക്ക് മുൻപ് സ്പ്രിങ്ങ് ഒനിയൻ, ജലാറ്റിൻ, ചൈനാഗ്രാസ്, ചില്ലി സോസ് എന്നൊക്കെ കേട്ടിട്ടു പോലുമില്ലാത്ത മലയാളികൾക്ക് ടെലിവിഷൻ പരിപാടിയിലൂടെ ഫ്രൈഡ് റൈസും പുഡ്ഡിങ്ങും ബട്ടർ ചിക്കനുമൊക്കെ തയാറാക്കുന്നതിന്റെ റെസിപ്പി പറഞ്ഞു കൊടുത്തയാളാണ് ലക്ഷ്മി. നാളുകൾക്കിപ്പുറവും പാചകവും യാത്രകളും ആരോഗ്യപരിചരണ വിശേഷങ്ങളുമൊക്കെയായി ലക്ഷ്മി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോ കളിലെ അവതാരക മാത്രമല്ല ലോകമറിയുന്ന വ്ലോഗർ കൂടിയാണിപ്പോൾ. അച്ഛന്റെ പാതയിലൂടെ സഞ്ചരിച്ച മകളും നിയമമാണ് പഠിച്ചത്. ലക്ഷ്മി, അച്ഛൻ തുടക്കമിട്ട തിരുവനന്തപുരം ലോ അക്കാഡമിയുടെ റിസർച്ച് ഡയറ്ക്റ്റർ കൂടിയാണ്. പ്രായം 50 പിന്നിട്ടിട്ടും ജോലിയും രുചികളും യാത്രകളുമൊക്കെയായി ജീവിതം ആനന്ദകരമാക്കുന്ന ലക്ഷ്മിയുടെ വിശേഷങ്ങളിലേക്ക്.

പാചകം എന്റെ പാഷൻ

എന്റെ അമ്മ വലിയ പാചകക്കാരിയൊന്നും അല്ല, അവർക്ക് ജോലിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലെ പാചകജോലിയ്ക്ക് ആളുണ്ടായിരുന്നു. അവരെല്ലാവരും രുചികരമായ വിഭവങ്ങൾ തയാറാക്കുന്നവരാണ്. നാടൻ രുചികളൊക്കെ അസാധ്യമായി അവർ ഒരുക്കും. അവർക്ക് പിന്നാലെ പാചകകാര്യങ്ങളൊക്കെ നോക്കി നടക്കുന്നതായിരുന്നു അന്നത്തെ എന്റെ ഇഷ്ടം. അങ്ങനെയാണ് പാചകത്തോട് ഇഷ്ടവും താത്പ്പര്യവും തോന്നുന്നതും പഠിക്കുന്നതും. അംബീഷൻ ഒന്നും ഇല്ലായിരുന്നു. വീട്ടുകാർ പറഞ്ഞതനുസരിച്ച് പഠിച്ചു. എറണാകുളം സെന്റ്.തെരേസാസിൽ പ്രീഡിഗ്രി, തിരുവനന്തപുരം വിമൻസ് കോളെജിൽ ഡിഗ്രിയും പഠിച്ചു. എൽഎൽബി ഞങ്ങളുടെ കോളെജിൽ തന്നെയായിരുന്നു. എൽഎൽഎമ്മും പി എച്ച് ഡിയും എടുത്തു. എൽഎൽബി പഠനനാളുകളിലായിരുന്നു വിവാഹവും. പഠനത്തിനും ജോലിയ്ക്കുമിടയിൽ എന്റെ പാഷനും സമയം കണ്ടെത്തി. അച്ഛനെ പോലെ മൾട്ടി ടാസ്ക് ചെയ്യാനിഷ്ടമുള്ള ഒരാളാണ് ഞാനും.

വലിയ മോഹങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ജേണലിസം പഠിക്കാനിഷ്ടമായിരുന്നു. കഥകളൊക്കെ എഴുതിയിരുന്ന കാലമുണ്ട്. രാജേശ്വരി മോഹനെയും മറ്റും കണ്ട് വാർത്താവായനയോട് ഇഷ്ടം തോന്നി. ലൈംലൈറ്റിൽ വരാനാഗ്രഹിച്ച വ്യക്തിയായിരുന്നു ഞാനെന്ന് തോന്നുന്നു. അതാകും വാർത്താവായന ഇഷ്ടപ്പെട്ടത്. അന്നൊക്കെ ന്യൂസ് റീഡിങ്ങ് മാത്രമേയുള്ളൂ ആളുകൾ ശ്രദ്ധിക്കുന്ന വിഭാഗം. സിനിമയിൽ അഭിനയിക്കാൻ വീട്ടിൽ നിന്നു വിടില്ലെന്നു എനിക്കറിയാം. അഭിനയമൊന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷേ ഓഫർ വന്നിട്ടുണ്ട്, വീട്ടിൽ അനുകൂലമാകില്ലെന്നു ഉറപ്പായിരുന്നു. ദൂരദർശൻ അപേക്ഷ ക്ഷണിച്ചപ്പോ അയച്ചു, കിട്ടി. പാർട്ട് ടൈം ജോബ് ആയതിനാൽ പഠനം മുടങ്ങുകയില്ല. ഒരു മാസത്തെ പരിശീലനം ശേഷം ജോലി. മാസം രണ്ടോ മൂന്നോ റീഡിങ്ങ് കിട്ടുമായിരുന്നു. ആളുകൾ എന്നെ തിരിച്ചറിയുകയും ചെയ്തുവെന്നതും സന്തോഷം. ദൂദർശനിൽ ഒരു വർഷം വാർത്ത വായിച്ചു. കല്യാണം കഴിഞ്ഞതോടെ അതൊക്കെ കഴിഞ്ഞു.

ടെലിവിഷൻ ചാനലുകളിലേക്കെത്തും മുൻപേ പാചകവുമായി ബന്ധപ്പെട്ട് മറ്റൊരു ജോലി ചെയ്തിരുന്നു. കാറ്ററിങ്ങ് സർവീസ്, 29 വർഷങ്ങൾക്ക് മുൻപാണ്. വീട്ടിൽ അധികമാരും അറിയാതെ ആരംഭിച്ചതാണ്. വിജയിക്കുകയും ചെയ്തപ്പോൾ അതൊരു ബിസിനസാക്കി മുന്നോട്ട് കൊണ്ടു പോയി. വീട് തന്നെയായിരുന്നു ഓഫീസ്. ഓർഡർ എടുക്കുന്നതും കുക്കിങ്ങും എല്ലാം ഞാനാണ് ചെയ്യുന്നത്. വേറെ ആളെ ഒന്നും വെച്ചിരുന്നില്ല. കുറച്ചു കാലം ചെയ്തു. ആളുകൾ അറിഞ്ഞു തുടങ്ങിയതോടെ ലയൺസ് ക്ലബ്, റോട്ടറി ക്ലബ് പോലുള്ളവരുടെ പരിപാടികളും കല്യാണ റിസ്പ്ഷൻ, പിറന്നാൾ ആഘോഷം, ഹൗസ് വാമിങ്ങ് അങ്ങനെ ഓരോ പാചകപ്പണികൾ ലഭിച്ചു തുടങ്ങി. പിന്നീട് അവസാനിപ്പിച്ചു.

യാത്രകളിൽ തേടിയ രുചിക്കൂട്ടുകൾ

കൈരളി ചാനൽ ആരംഭിക്കുന്ന നാളുകളിലാണ് കുക്കറി ഷോ ചെയ്യുന്നതിനെക്കുറിച്ച് ചാനലുകാർ എന്നോട് സംസാരിക്കുന്നത്. ചാനൽ ആരംഭിച്ച് ഒരു മാസത്തിന് ശേഷം ഞാൻ അവതാരകയായെത്തുന്ന പാചകപരിപാടിക്ക് തുടക്കമിട്ടു. അറിയാവുന്ന പാചകക്കുറിപ്പുകളാണ് ഷോയിൽ കാണിച്ചത്. ഫ്രൈ‍ഡ് റൈസും ചില്ലി ചിക്കനുമൊക്കെ റസ്റ്ററന്റുകളിൽ പോയി കഴിച്ചിരുന്ന കാലമല്ലേ. സോസുകൾ, കോൺഫ്ലവർ, സ്പ്രിങ് ഒനിയൻ, ചില്ലി സോസ്, കാപ്സിക്കം ഈ വാക്കുകളൊന്നും അത്ര സുപരിചിതമല്ല. ഒരു പക്ഷേ യാത്ര ചെയ്യുന്നവർക്കും പുറത്തൊക്കെയുള്ളവർക്കും അറിയാമായിരിക്കും. സാധാരണക്കാർക്ക് അറിയില്ല കോമൺ അല്ലല്ലോ. ആ പേരുകളൊക്കെ പറഞ്ഞും ഇൻഗ്രിഡിയൻസിൽ ഉൾപ്പെടുത്തിയും ആളുകൾക്കിടയിൽ പരിചിതമായി. സ്പ്രിങ് ഒനിയൻ, സെലറി, സോയാസോസ്, ജലാറ്റിൻ, ചൈനാഗ്രാസ് ഇതേക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുമായിരുന്നു. റസ്റ്ററന്റിൽ ലഭിക്കുന്ന വിഭവങ്ങൾ എങ്ങനെ വീട്ടിൽ തയാറാക്കാമെന്നു പറഞ്ഞു കൊടുത്താണ് പുഡ്ഡിങ്ങും ചില്ലി ചിക്കനും ബട്ടർ ചിക്കനുമൊക്കെ കാണിച്ചു കൊടുക്കുന്നത്. ഇതിനൊപ്പം മത്തിക്കറിയും കപ്പയുമൊക്കെ തയാറാക്കുന്ന വിഡിയോകളും ചെയ്തിരുന്നു. മാജിക് ഓവൻ എന്നായിരുന്നു ആ പരിപാടിയുടെ പേര്. ഈ പരിപാടിയ്ക്ക് പിന്നാലെ ഫ്ലേവേഴ്സ് ഒഫ് ഇന്ത്യ എന്ന പേരിട്ടൊരു പരിപാടിയും ചെയ്തു. യാത്രയും രുചികളുമാണ് ഈ ഷോയിലൂടെ കാണിച്ചത്. ഇന്ന് ധാരാളം വ്ലോഗർമാർ യാത്രയും പാചകവുമൊക്കെ ചെയ്യുന്നുണ്ട്. അന്നാളിൽ ആരും ഇല്ലല്ലോ. തുടക്കക്കാരി ഞാനായിരുന്നു. പിന്നീട് നിരവധി പാചകപരിപാടികൾക്ക് ടെലിവിഷനിൽ അവതാരകയായിട്ടുണ്ട്.

ഇന്ത്യയാകെ യാത്ര ചെയ്തു രുചികൾ കണ്ടെത്തുകയെന്നത് സ്വപ്നമായിരുന്നു. 1500 എപ്പിസോഡുകളിലായി 12 വർഷം ഫ്ലേവേഴ്സ് ഒഫ് ഇന്ത്യ എന്ന പരിപാടി കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു രുചിക്കൂട്ടുകൾ കണ്ടെത്തുകയായിരുന്നു. ഓരോ നാട്ടിലെയും ഏതെങ്കിലുമൊരു വീടിന്റെ അടുക്കളയിൽ അവർ പറയുന്ന നാടൻ രുചികൾ തയാറാക്കുന്നതായിരുന്നു ആ പരിപാടിയിലൂടെ കാണിച്ചത്. പാചകം മാത്രമല്ല, അന്നാട്ടുകാരുടെ വിനോദങ്ങൾ, കൃഷി, വസ്ത്രം, ആഭരണങ്ങൾ ഇതൊക്കെ പ്രേക്ഷർക്ക് മുന്നിലെത്തിച്ചു. നാടിന്റെയും വിവരങ്ങൾ മുൻക്കൂട്ടി അന്വേഷിച്ചറിയുമായിരുന്നു. ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് മാത്രമല്ല ഉൾഗ്രാമങ്ങളിലൂടെയും കുറേ സഞ്ചരിച്ചു. പണ്ടൊക്കെ പലർക്കും ഹിമാചൽ എന്നു പറഞ്ഞാൽ കുളു മണാലി ഷിംല ഈ മൂന്നു സ്ഥലങ്ങളല്ലാതെ വേറെയില്ല. അന്നാട്ടിലെ കൽപ്പ, കൈലാസ്, കിനോർ പോലുള്ള കുറേ ഉൾഗ്രാമങ്ങൾ പോയി കണ്ടു. അരുണാചൽ പ്രദേശ്, നാഗാലാന്റ്പോലുള്ള സ്ഥലങ്ങളടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രുചി തേടി പോയിട്ടുണ്ട്.

ഒരു പരിചയവുമില്ലാത്ത ഇടങ്ങളിലൂടെയാണ് പോകുന്നതെങ്കിലും ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ല. നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. പോകുന്ന സ്ഥലത്തെക്കുറിച്ച് റിസർച്ച് ചെയ്യുന്നതിനൊപ്പം അന്നാട്ടിലെ ഏതെങ്കിലും കോൺടാക്റ്റ് കിട്ടിയാൽ താമസവും കാണാനുള്ള കാഴ്ചകളെക്കുറിച്ചും അവരുമായി സംസാരിക്കും. അപകടരമായ സ്ഥലങ്ങളിലേക്കൊന്നും പോയിട്ടില്ല. ചത്തീസ്ഗഢ് ഒന്നും പോയിട്ടില്ല, മനപ്പൂർവം പോകാത്തതാണ്. സുരക്ഷ കൂടി നോക്കണമല്ലോ. ആൻഡമൻ ഐലന്റ്, ലിറ്റിൽ ആൻഡമൻ, ലക്ഷദ്വീപ്, മാൽഡീവ്സ്, ശ്രീലങ്ക, മലേഷ്യ, തായ്ലന്റ് തുടങ്ങിയ നാടുകളിലേക്കും രുചികൾ തേടി സഞ്ചരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചാണ് മലേഷ്യയിലേക്ക് പോയത്. കോളെജിൽ ജോലി ചെയ്യുന്നതിനാൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് യാത്രകൾക്ക് സമയം കണ്ടെത്തിയത്. കോവിഡ് 19 വന്നതോടെ യാത്രകളൊക്കെ മുടങ്ങി.

വിമർശിച്ചവരെക്കാൾ പിന്തുണച്ചവരേറെ

രുചിയാത്ര ഗംഭീര അനുഭവമാണ് സമ്മാനിച്ചത്. ഓരോ യാത്രയും ആസ്വദിച്ചിരുന്നു. പാചകപുസ്തകം നാലെണ്ണം എഴുതിയെങ്കിലും യാത്രകളെക്കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല. അങ്ങനെയൊരു പുസ്തകം എഴുതണമെന്നുണ്ട്. വ്ലോഗ് വിഡിയോ എടുക്കലും എഡിറ്റിങ്ങും വീട്ടുകാര്യങ്ങളുമൊക്കെയായി ഇത്തരം കാര്യങ്ങൾക്ക് സമയം കിട്ടുന്നില്ല. സ്വന്തം കുടുംബാംഗത്തെ പോലെയാണ് പ്രേക്ഷകർ എന്നെ കാണുന്നത്. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ അവർ നൽകിയ ആ സ്നേഹം അനുഭവിച്ചിട്ടുണ്ട്. അതിനൊപ്പം എനിക്കും എന്റെ യാത്രകൾക്കും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടുതലും പോസിറ്റീവ് അഭിപ്രായങ്ങളാണ് കിട്ടിയിട്ടുള്ളത്. 80 ശതമാനം സ്ത്രീകളും അഭിനന്ദിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഒരുപാട് ആണുങ്ങൾ നല്ലത് പറയുമ്പോഴും ചിലരൊക്കെ കണ്ട് ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരുണ്ട്. കൺസർവേറ്റീവ് ചിന്തയുള്ളവർ ഇഷ്ടപ്പെടില്ലല്ലോ.

എല്ലാവർക്കും യാത്ര പോകണമെന്നുണ്ടാകും. പക്ഷേ സാഹചര്യം, ആത്മവിശ്വാസം ഇല്ലായ്മ, പിന്തുണയോടെ കൂടെ ആരുമുണ്ടാകില്ല ഇതൊക്കെ കാരണം യാത്ര നടക്കില്ല. അതുകൊണ്ടല്ലേ പലരും വിമർശിക്കുന്നത്. വസ്ത്രധാരണത്തെക്കുറിച്ചും വിമർശിച്ചവരുണ്ട്. അവരുടെ അഭിപ്രായം നോക്കി വസ്ത്രം ധരിച്ചാൽ എനിക്ക് കംഫർട്ട് ആകണ്ടേ. പിന്നെ ലോകം കാണുന്ന ഷോ അല്ലേ ഒരു ദിവസം ധരിച്ചത് തന്നെ അടുത്ത ദിവസവും ധരിക്കാനാകില്ലല്ലോ. യാത്രയിലുടനീളം ഡ്രസ് മാറി കൊണ്ടിരിക്കും. ഒരു ദിവസം നാലു എപ്പിസോഡ് ആയിരിക്കും എടുക്കുന്നത്. ഇതൊക്കെ വ്യത്യസ്ത കോസ്റ്റ്യൂമിൽ വേണമല്ലോ. ജീൻസും ടോപ്പും ടീഷർട്ടും കുർത്തിയും ഒക്കെയാകാം. അതിന് വലിയ മാനദണ്ഡം വയ്ക്കാനാകില്ല. എനിക്ക് കൺവീനീയന്റ് ആയത് എടുക്കും. അതുകൊണ്ട് വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളെ ശ്രദ്ധിക്കാറില്ല. എന്റെ ഫോക്കസ് വർക്കിലാണ്. അതെനിക്ക് ആസ്വദിച്ച് ചെയ്യാനാകുന്നുണ്ട്. വീട്ടുകാരുടെ പിന്തുണയുണ്ട്, അതു നോക്കിയാ പോരേ. പ്രോഗ്രാമിലൂടെ ആൾക്കാർക്ക് ഗുണമുണ്ടോ എന്നു കൂടി നോക്കിയാൽ മതി. പിന്തിരിപ്പൻ ശക്തികൾ എല്ലായിടത്തും ഉണ്ടാകും. അത്രയൊക്കെ ചെയ്തുവെച്ചത് കൊണ്ട് അതൊക്കെ ഇമിറ്റേറ്റ് ചെയ്ത് എത്രയോ പേർ ചെയ്യുന്നുണ്ടിപ്പോൾ. നിരവധി കുക്കി ഷോകളും കുക്കിങ്ങ് വ്ലോഗുകളുമില്ലേ, നല്ല പരിപാടിയായതു കൊണ്ടല്ലേ പലരും പിന്തുടരുന്നത്.

ഇഷ്ടങ്ങളും സ്വപ്നങ്ങളും

രുചിക്കൂട്ടുകൾ പറഞ്ഞുതരുമെങ്കിലും ഞാൻ അത്ര വലിയ ഫൂഡിയല്ല. വളരെ കുറച്ച് അളവിലേ കഴിക്കൂ. ഓരോ വിഭവവും രുചിച്ചു നോക്കാനാണ് ഇഷ്ടം. എന്ത് കിട്ടിയാലും കഴിക്കും, ഭക്ഷണകാര്യത്തിൽ നിർബന്ധങ്ങളില്ല. പക്ഷേ രുചിയുണ്ടാകണമെന്നു മാത്രം. പുളിയില്ലാത്ത തൈര്, അച്ചാർ, പയർ തോരൻ, മോരു കറി, ഉണക്കമീൻ ഇതൊക്കെ മതി. നോൺ വിഭവങ്ങളിൽ മീനിനോടാണ് കൂടുതൽ താത്പ്പര്യം. അയല, മത്തി, നത്തോലി, ഫ്രൈ ആണേലും കറിയാണേലും ഇഷ്ടം. ഡയറ്റ് കാര്യമായി നോക്കുന്ന ആളല്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന വ്യക്തിയും അല്ല. ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുന്നുണ്ട്. നടക്കാറുണ്ട്. എപ്പോഴും എന്തെങ്കിലുമൊക്കെയായി തിരക്കിലായിരിക്കും. വെറുതേ ഇരിക്കാനാണ് സമയമില്ലാത്തത്.

എല്ലാ ഡ്രസ്സും ഇഷ്ടമാണെങ്കിലും സാരിയാണ് ചേരുന്നതെന്നു എല്ലാവരും പറയുന്നത്. സാരിയും സെറ്റ് മുണ്ടു ഉടുക്കാനിഷ്ടമാണ്. യാത്ര ചെയ്യുമ്പോൾ ജീൻസും ടോപ്പുമാണ് സൗകര്യം. ലെഗ്ഗിങ്ങ്സും കുർത്തയും ധരിക്കാറുണ്ട്. മറ്റുള്ളവർ പറയുന്നതല്ല എനിക്ക് ഇഷ്ടപ്പെടുന്നതാണ് ധരിക്കുക. കുട്ടിക്കാലം മുതൽ സൗന്ദര്യസംരക്ഷണകാര്യങ്ങളിൽ ശ്രദ്ധയുണ്ട്. മുഖത്ത് പാൽപ്പാടയും കസ്തൂരി മഞ്ഞളും പുരട്ടും. പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങളുണ്ടാകും. പക്ഷേ അതൊക്കെ കുറയ്ക്കുന്നതിന് ചർമപരിപാലനം മതിയാകും. ചർമ്മവും മുടിയുമൊക്കെ പരിചരിക്കുന്നതിന് അനുസരിച്ച് നന്നാകും. ഭക്ഷണത്തിലും ശ്രദ്ധ വേണ്ടതാണ്. ഫ്രൂട്ട്സും ധാന്യങ്ങളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എനിക്ക് മധുരം വലിയ ഇഷ്ടമാണ്. കൂടുതൽ കഴിക്കാറുമുണ്ട്. പക്ഷേ ചായയും കോഫിയും കുടിക്കാറില്ല.

എഴുതാനും വായിക്കാനുമൊക്കെ ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ മൊബൈൽ ഫോണിൽ റീൽസും സീരിസുകൾ കാണലുമൊക്കെയാണ്. പുസ്തകം വായിക്കാനെടുത്താൽ വായിച്ചു തീർക്കും വരെ മറ്റൊന്നുമില്ല. പാട്ട് കേൾക്കാനിഷ്ടമാണ്, കുട്ടിക്കാലത്ത് പത്ത് വർഷം പാട്ട് പഠിച്ചിട്ടുണ്ട്. ഡാൻസ് പഠിക്കാൻ ആഗ്രഹിച്ചിരുന്നു. അതിനൊന്നും പക്ഷേ അച്ഛൻ സമ്മതിച്ചില്ല. അന്നത്തെ കാലത്ത് അങ്ങനെയായിരുന്നു. സഫലമാകാതെ പോയൊരു സ്വപ്നമാണ് നൃത്തം. നീന്തലും പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പഠിച്ചില്ല. ഇപ്പോഴാണെങ്കിലും ഇതൊക്കെ നടക്കും. ഇനി ഇതൊക്കെ പഠിക്കണമെന്നു താത്പ്പര്യമില്ല. കുറേ യാത്രകൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം ആ നാടുകളിലെ രുചിക്കൂട്ടുകളെ അടുത്തറിയണമെന്നും. നാഷണൽ, ഇന്റർനാഷണൽ യാത്രകളൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. ഹോട്ടൽ മാനെജ്മെന്റ് കോളെജ് ആരംഭിക്കണമെന്നതും മറ്റൊരു വലിയ ആഗ്രഹമാണ്.

ന്തോഷവും സമാധാനവും നിറഞ്ഞ മനസ്

പ്രായം 50 പിന്നിട്ടുവെന്നതൊന്നും ഒരു ഘടകമല്ല. ദൈവാനുഗ്രഹത്താൽ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളില്ല. പ്രായം തോന്നിക്കാത്തതുമൊക്കെ പാരമ്പര്യമായി കിട്ടിയ ഗുണമാണ്. യാത്രയും മറ്റുമൊക്കെയായി എനർജറ്റിക്കായി നടക്കുകയല്ലേ. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. മനസിന്റെ സമാധാനവും സന്തോഷവും വലിയ ഘടകമാണ്. എന്നെ വേറെ പ്രശ്നങ്ങളൊന്നും അലട്ടുന്നില്ല. ഇഷ്ടമുള്ള വഴികളിലൂടെ സഞ്ചരിക്കുന്നു അത്രയേയുള്ളൂ. പ്രായത്തെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ആരെങ്കിലും ചോദിക്കുമ്പോൾ മാത്രമേ ആലോചിക്കുന്നുള്ളൂ.

കാഴ്ചയിൽ കണ്ടാൽ പ്രായം തിരിച്ചറിയാനായില്ലെങ്കിൽ മറ്റൊരാൾക്ക് പോലും പ്രായം മനസിലാകില്ല. മനസിന് ഇന്നും ചെറുപ്പമാണ്. യൂത്ത് ഫുൾ മൈൻഡ് വേണം എങ്കിലേ ഇതൊക്കെ ആസ്വദിക്കാനാകൂ. അല്ലെങ്കിൽ ഇതൊക്കെ എന്തിനാണ്, രാമനാമം ജപിച്ച് ഇരുന്നാൽ പോരെ എന്ന ചിന്ത വരാം. പ്രകൃതി കാണുമ്പോൾ തുള്ളിച്ചാടാൻ തോന്നുന്നുവെങ്കിൽ അതൊരു കുട്ടിയുടെ മനസ് ഉള്ളിലുള്ളത് കൊണ്ടാണ്. കുട്ടികളുടേതു പോലൊരു കൗതുകം ജീവിതത്തിലുണ്ടായാൽ മാത്രം മതി. ഏതു പ്രായത്തിലും യുവമനസോടെ ജീവിക്കാം. നായർ അജയ് കൃഷ്ണനാണ് ഭർത്താവ്. വിഷ്ണു നായരും പാർവതി നായരുമാണ് മക്കൾ. അനുരാധ നായരും അശ്വിൻ തമ്പിയും മരുമക്കളും. ഇവരുടെ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ വലിയ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *