പരമ്പരാഗതരീതിയിൽ വേദിയിലെത്തി സമ്മാനം സ്വന്തമാക്കി
കസവുസാരിയും ദാവണിയും ചുറ്റി സുന്ദരിപെൺകുട്ടികൾ… അവർക്കൊപ്പം ചാരുത ഒട്ടും കുറയ്ക്കാതെ കസവു മുണ്ടും ജുബ്ബയും ധരിച്ചെത്തിയ കോളെജ് കുമാരൻമാർ. തൃശൂരിലെ സെന്റ് തോമസിലെ വേദിയിലായിരുന്നു ഈ നയനമനോഹരമായ കാഴ്ചകൾ. കേരള തനിമയാർന്ന വസ്ത്രങ്ങളിലും മേഡേൺ വേഷങ്ങളിലും വേദിയിലെത്തിയ വിദ്യാർഥികളായ മോഡലുകളെ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. വോഗ് വോയേജ് ഫാഷൻ ഷോ മത്സരത്തിൽ തൃശൂരിലെ വിമല കോളെജിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനവും തൃശൂർ സെന്റ് തോമസ് കോളെജിലെ വിദ്യാർഥികളുടെ ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി.
പട്ടുസാരിയും കസവുസാരിയും ദാവണിയുമൊക്കെ ധരിച്ച് പരമ്പരാഗത രീതിയിലാണ് വിമല കോളെജിലെ വിദ്യാർഥികളുടെ സംഘം ഫാഷൻ ഷോ മത്സരത്തിനെത്തിയത്. കേരളത്തനിമയാർന്ന വസ്ത്രങ്ങളിലൂടെ കാണികളുടെ മനം കവരുന്നതിനു രണ്ടാം സ്ഥാനം നേടിയ സെന്റ് തോമസ് കോളെജിലെ മത്സരാർഥികൾക്ക് സാധിച്ചു. മൂന്നു കോളെജുകളിൽ നിന്നായി നാലു ടീമുകളടങ്ങുന്ന സംഘമാണ് വോഗ് വോയേജ് ഫാഷൻ ഷോ മത്സരത്തിൽ പങ്കെടുത്തത്. മുൻക്കൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്ന് സ്ക്രീനിങ്ങ് നടത്തിയാണ് അവസാന ഘട്ട മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്.
ബെസ്റ്റ് ഫീമെയൽ ഫെയ്സ് ഓഫ് യങ്ങ് തൃശൂരായി സെന്റ് തോമസ് കോളെജിലെ പാർവതിയെ തെരഞ്ഞെടുത്തു. ബിരുദ വിദ്യാർഥിയാണ് പാർവതി. ബെസ്റ്റ് മെയിൽ ഫെയ്സ് ഓഫ് യങ്ങ് തൃശൂരായി ബിരുദവിദ്യാർഥി സിദ്ധാർഥിനെയും തെരഞ്ഞെടുത്തു. പ്രശസ്ത കോറിയോഗ്രഫർ ഡാലു കൃഷ്ണദാസും മുൻ മിസിസ് കേരള സരിത രവീന്ദ്രനാഥുമായിരുന്നു മത്സരത്തിന്റെ വിധി നിർണയിതാക്കൾ. വിജയികൾക്ക് എലിസ്റ്റ ഗോൾഡ് ആൻഡ് ഡയമണ്ട് എം ഡി ബാബു മേച്ചേരിപ്പടി ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.